തിരുവനന്തപുരം: എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് കൊറോണ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടുത്തു തന്നെ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിച്ചുകൊണ്ടായിരിക്കും നടത്തുക. നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം, തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പടെയുള്ളവ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിച്ചതായും ഇന്നോ വരുംദിവസങ്ങളിലോ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും ടിക്കാറാം മീണ പറഞ്ഞു.
13 വരെ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനുമിടയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 14ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24നാണ് തെരഞ്ഞെടുപ്പ്. അന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സമയത്തെ കൊറോണ പ്രോട്ടോക്കോള്‍ വിശദീകരിച്ച് എല്ലാ കക്ഷി നേതാക്കള്‍ക്കും നേരത്തെ തന്നെ അറിയിപ്പ് നല്‍കും. കൂടിചേരല്‍ നിയമസഭയ്ക്കകത്ത് അനുവദിക്കില്ല. വോട്ടിംഗിന് മുമ്പും ശേഷവും അണുനശീകരണം നടത്തും. വോട്ട് ചെയ്യാനെത്തുന്ന എംഎല്‍എമാരെ പ്രവേശന കവാടത്തില്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. പ്രത്യേക സ്കാനിങ് സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കി കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുന്നത്. എംഎല്‍എമാര്‍ക്കെല്ലാം മാസ്കും നിര്‍ബന്ധമായിരിക്കും. വോട്ടെണ്ണല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഗ്ലൗസ് ഉള്‍പ്പെടെ നല്‍കും.
വോട്ട് രേഖപ്പെടുത്തുമ്പോള്‍ ക്യൂ രൂപപ്പെട്ടാലും നിശ്ചിത അകലം പാലിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ടാകും. നീണ്ട ക്യൂ രൂപപ്പെടുകയാണെങ്കില്‍ വോട്ട് ചെയ്യാനെത്തുന്ന എംഎല്‍എമാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും. വോട്ടെണ്ണലിന് ശേഷം കൂട്ടം കൂടിയുള്ള വിജയാഘോഷങ്ങളെല്ലാം ഒഴിവാക്കാനും ടിക്കാറാം മീണ കര്‍ശ്ശന നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: