രാക്ഷസരാവണന്‍ അപഹരിച്ച രാഷ്‌ട്രലക്ഷ്മിയെ വീണ്ടെടുത്ത് രാമന്‍ വീണ്ടും അയോധ്യയെ പുല്‍കി. ജാനകീമാതാവിനൊപ്പം ശ്രീരാമദേവന്‍ താന്‍ പിറന്ന മണ്ണില്‍ മടങ്ങിയെത്തി. പ്രപഞ്ചമാകെ ശ്രീരാമജയം മുഴങ്ങി. ലോകമെങ്ങും ദീപാവലി നിരന്നു. അയോധ്യാരാമന് ആഘോഷത്തോടെ വരവേല്‍പ്പ്…
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്, തീവ്രദീര്‍ഘതപസ്സിന്, മനമുരുകിയ പ്രാര്‍ത്ഥനകള്‍ക്ക്, ഘോരമായ ശപഥങ്ങള്‍ക്ക് സാഫല്യം. അനേകകോടി രാമസേവകര്‍ ചോരയും വിയര്‍പ്പുമൊഴുക്കി നടത്തിയ സുദീര്‍ഘ സമരത്തിന് പരിസമാപ്തി… രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രനിര്‍മാണത്തിന് ഭവ്യമായ തുടക്കം.
കല്പപാദപം നട്ട്, രാംലല്ലയെ സാഷ്ടാംഗം വണങ്ങി, പ്രദക്ഷിണം ചെയ്ത്, ലോകത്താകമാനമുള്ള രാമഭക്തര്‍ക്ക് വേണ്ടി രാഷ്‌ട്രനായകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയില്‍ തീര്‍ത്ത ശില പാകി, ഭൂമിപൂജ നിര്‍വഹിച്ച് ഏകാത്മകതയുടെ ദിവ്യമന്ത്രം പ്രപഞ്ചത്തിന് പകര്‍ന്നു. ജയ് സീതാറാം എന്ന ആ മന്ത്രം ലോകമാകെ പ്രകമ്പനം കൊണ്ടു. വിവിധ സമ്പ്രദായങ്ങളിലെ ആചാര്യവൃന്ദം അനുഗ്രഹം പകര്‍ന്ന് സന്നിഹിതരായി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ സാന്നിധ്യം സവിശേഷമായി. പുണ്യതീര്‍ത്ഥങ്ങളിലെ ജലം നിറച്ച കലശങ്ങള്‍ രാമശിലകള്‍ക്ക് മേല്‍ അമൃതമായി ഒഴുകി.
കാലാതിവര്‍ത്തിയായ രണസ്മരണകളിലേക്ക് ഇടംപിടിക്കുകയാണ് രാമജന്മഭൂമി പ്രക്ഷോഭവും. രാമന് വേണ്ടി, രാഷ്‌ട്രത്തിന് വേണ്ടി, സ്വാഭിമാനത്തിന് വേണ്ടി നടന്ന പോരാട്ടം. സംന്യാസിമാരുടെ സമ്മേളനങ്ങളായി, ഏകാത്മതായാത്രകളായി, ശിലാപൂജകളായി, രഥയാത്രകളായി, കര്‍സേവകളായി… വേട്ടയാടലുകള്‍ക്കും അവഹേളനങ്ങള്‍ക്കും മീതെ അവര്‍ ജ്വലിച്ചത് സ്വാഭിമാനത്തിനും സ്വധര്‍മ്മത്തിനും വേണ്ടിയായിരുന്നു.
സ്വതന്ത്രഭാരതം ഇതാ സ്വാഭിമാനഭാരതമാകുന്നു. രാജ്യമെങ്ങും അജയ്യദീപ്ത പതാകകള്‍ പാറുന്നു. പത്തുനാള്‍ പിന്നിട്ടാലെത്തുന്ന സ്വാതന്ത്ര്യദിനത്തിന് രാമരാജ്യഭാരതം ഒരുങ്ങുകയാണ്… അഭിമാനത്തോടെ… ജയ് സീതാറാം…
















