കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസിന് ഐഎസ് പോലുള്ള ഭീകര സംഘടനകളുമായി ബന്ധങ്ങളുണ്ടാവാമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു എന്‍ഐഎ.
സ്വര്‍ണക്കടത്തിന് അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ട്. രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയ്‌ക്കുള്ള എതിര്‍ സത്യവാങ്മൂലമായതിനാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ രേഖയിലില്ല. ഓരോ പ്രതിയും ചെയ്ത കുറ്റങ്ങളും യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഡീ. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ വിശദീകരിച്ചു. കോടതി ആവശ്യപ്പെട്ടപ്രകാരം കേസ് ഡയറിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഹാജരാക്കി.
2019 നവംബര്‍ മുതല്‍ 2000 ജനുവരിവരെ 20 തവണയായി 100 കോടിരൂപയുടെ 200 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരിലേക്കാണ് സ്വര്‍ണം എത്തിയതെന്ന് റമീസിന്റെ മൊഴികളില്‍നിന്ന് വ്യക്തമാണ്.വിദേശത്തുനിന്ന് സ്വര്‍ണം വാങ്ങാന്‍ പണം എങ്ങനെ എവിടെ നിന്നുവന്നു, ഇടപാടിന്റെ അവസാന ഉപഭോക്താവ് ആര് എന്നിങ്ങനെ തുടക്കവും ഒടുക്കവും വരെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണം, എന്‍ഐഎ വ്യക്തമാക്കി. ജാമ്യാപേക്ഷ നാളേക്ക് മാറ്റി.
14.82 കോടി രൂപയുടെ 30 കിലോ സ്വര്‍ണം കടത്തിയത് പിടിയിലായപ്പോഴാണ് ഇടപാട് വെളിപ്പെട്ടതെന്നും സത്യവാങ്മൂലത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. പി.എസ്. സരിത്, സ്വപ്ന പ്രഭ സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ്, റമീസ്.കെ.ടി എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. 15 പേരോളം പേര്‍ അറസ്റ്റിലായി. പ്രഥമ ദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത് പ്രതികള്‍ അറിഞ്ഞുകൊണ്ടാണ് രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്ന പ്രവര്‍ത്തനം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ അവര്‍ സമ്മതിച്ചു. വിദേശത്തുനിന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ റഷീദ് ഖാമിസ് അല്‍ ഷെമേലിയുടെ പേരില്‍ വന്ന പായ്‌ക്കറ്റ് അദ്ദേഹത്തിനുള്ളതല്ലെന്ന് റഷീദ് പറഞ്ഞിട്ടുണ്ട്. ഈ പായ്‌ക്കറ്റ് കിട്ടാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ സ്വപ്ന വിളിച്ചത് റഷീദിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും വ്യക്തമായി. യുഎഇ യില്‍നിന്ന് സ്വര്‍ണം കൃത്രിമ രേഖകളുണ്ടാക്കി കോണ്‍സുലേറ്റുവഴി അയച്ചത് ഫൈസലാണ്. അത് സ്വീകരിച്ചത് സരിത്താണ്. സരിത്ത് സന്ദീപിനും സ്വപ്നയ്‌ക്കും കൈമാറി. അവര്‍ റമീസിനും. ഇവരെല്ലാംതമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ട്. ഇവര്‍ക്ക് സ്വാധീനമുള്ള വ്യക്തികളുമായി സൗഹാര്‍ദ്ദമുണ്ട്. ഇവര്‍ തിരുവനന്തപുരത്ത് ഒത്തുചേരാറുണ്ട്.
വിദേശത്ത് ഫൈസലിനെക്കൂടാതെ പലരും സ്വര്‍ണക്കടത്തിലുണ്ട്. സ്വപ്നയുടെ വീട്ടിലും മറ്റും നടത്തിയ റെയ്ഡില്‍നിന്ന് ഡിജിറ്റല്‍ ഖേകള്‍ക്കു പുറമേ 8034 അമേരിക്കന്‍ ഡോളര്‍, 711.5 ഒമാന്‍ റിയാല്‍, വിവിധ ബാങ്കുകളിലേയും സഹകരണ ബാങ്കുകളിലേയും നിക്ഷേപ രേഖകള്‍ എന്നിവ ലഭിച്ചു. ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരുകോടി രൂപയും കിട്ടി. ഇന്ത്യന്‍ രൂപയിലാണ് സ്വപ്നയ്‌ക്ക് കോണ്‍സുലേറ്റ് ശമ്പളം നല്‍കിയിരുന്നത്. ഒരിക്കലും വരുമാന നികുതി രേഖകള്‍ സ്വപ്ന സമര്‍പ്പിച്ചിരുന്നില്ല, സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
















