കോഴിക്കോട്: സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്‍കിയ കൊച്ചി കാക്കനാട്ടെ കണ്ണായ ഭൂമി മറിച്ചുവില്‍ക്കാന്‍ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ചേര്‍ന്ന് നീക്കം നടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഒരു രൂപയ്‌ക്ക് പാട്ടത്തിന് നല്‍കിയ 250 ഏക്കറിലധികം ഭൂമിയില്‍ 30 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമം നടന്നു. ശിവശങ്കറും മുഖ്യമന്ത്രിയും അടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനിച്ചത്.ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ശതകോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അവസാന വര്‍ഷത്തില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാര്‍ട്‌സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രന്‍ പറഞ്ഞു
വില നിശ്ചയിക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് കെ.പി.എം.ജിയെയാണ്. 90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍ മാത്രമാണ് ജോലിചെയ്യുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഭൂമി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത
മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന പരിപാടിക്ക് വിദേശത്തുനിന്ന് ആളുകള്‍ വന്നതുമായി ബന്ധപ്പെട്ട് സ്വപ്നയ്‌ക്കും സംഘത്തിനും ബന്ധമുണ്ട്. ആ പരിപാടിയുടെ നടത്തിപ്പുമായി സ്വര്‍ണക്കടത്ത് സംഘത്തിനുള്ള ബന്ധം സുവ്യക്തമാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി റിയല്‍ എസ്റ്റേറ്റ് വഴി വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വപ്നയും സംഘവുമുണ്ട്. കടുംവെട്ട് തീരുമാനങ്ങളില്‍ ഒന്നുമാത്രമാണിത്. കള്ളക്കടത്ത് സംഘത്തിന് ഇതിലുള്ള ബന്ധമെന്താണെന്ന് പരിശോധിക്കണം.
സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡില്‍ ഇപ്പോള്‍ ശിവശങ്കറില്ല. മുഖ്യമന്ത്രി മാത്രമാണുള്ളത്. അതുകൊണ്ട് ഭൂമി കൈമാറ്റത്തിന്റെ തുടര്‍നടപടി എന്തായെന്ന തീരുമാനം വ്യക്തമാക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. ഒരു ചോദ്യത്തിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയില്ല. ചില നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന വിശദീകരണത്തിനപ്പുറം ഒരു വിശദീകരണവും സര്‍ക്കാര്‍ നല്‍കുന്നില്ല.
അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് രേഖകള്‍ സഹിതം പരാതി നല്‍കും. സര്‍ക്കാര്‍ ഇതുവരെ നടത്തിയ എല്ലാ കണ്‍സല്‍ട്ടന്‍സി അഴിമതികളുടെയും വിവരങ്ങള്‍ കൈമാറും. ഇതുവരെ പുറത്തുവന്നതിനേക്കാള്‍ വലിയ അഴിമതികളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
















