Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മലബാറിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വൈരവും വിതയ്‌ക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാകരുത്; പൃഥ്വിരാജിന് തുറന്നകത്തുമായി അഭിഭാഷകന്‍

ചരിത്രത്തെ വളച്ചൊടിക്കാനും കൂട്ട കൊലകളെ വെള്ള പൂശാനും ഒരു വിഭാഗത്തെ വൃണപ്പെടുത്താനുമുള്ള ബോധപൂർവ്വമായ അജണ്ടയാണ്. അത് ബോധ്യപ്പെടുന്ന പക്ഷം താങ്കൾ സ്വയം ഈ പ്രൊജക്ടിൽ നിന്ന് പിന്മാറും എന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:05 pm IST
in Social Trend

തിരുവനന്തപുരം: മലബാര്‍ കലാപത്തിന്റേയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചരിത്രവസ്തുതകള്‍ വിവരിച്ച് നടന്‍ പൃഥ്വിരാജിന് തുറന്നകത്തെഴുതി അഭിഭാഷകന്‍ ശങ്കു ടി. ദാസ്.  

നൂറ് കൊല്ലം പഴക്കമുള്ള മുറിവുകള്‍ മറന്നു സൗഹൃദത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്ന രണ്ട് വിഭാഗങ്ങള്‍ ആണ് ഇപ്പോള്‍ മലബാറില്‍ ഉള്ളത്.അവര്‍ക്കിടയില്‍ ഭിന്നിപ്പും വൈരവും വിതയ്‌ക്കാന്‍ മാത്രമേ ഇത്തരം ചരിത്രാപനിര്‍മ്മിതികള്‍ വഴി വെയ്‌ക്കുള്ളൂ. ആ ഗൂഢാലോചനയില്‍ നിങ്ങള്‍ പങ്കാളിയാവരുത്. ആ പാപത്തില്‍ നിങ്ങള്‍ പങ്കു പറ്റരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശങ്കു ടി. ദാസ് പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

നടൻ പൃഥ്വിരാജിന് മലബാറിലെ ഒരു ഹിന്ദുവിന്റെ തുറന്ന കത്ത്.

ഏറെ പ്രിയപ്പെട്ടവനിൽ നിന്ന് ഒട്ടും പ്രിയങ്കരനല്ലാത്തവനായി അതിവേഗം മാറി കൊണ്ടിരിക്കുന്ന പൃഥ്വിരാജ്,

മലബാർ മാപ്പിള ലഹളയെന്ന ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപത്തിന്റെ നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് വിരുദ്ധ പോരാളിയും വീര നായകനും ഒക്കെയായി അവതരിപ്പിക്കുന്ന വാരിയംകുന്നൻ എന്ന സിനിമയിൽ നായകനായി അഭിനയിക്കാൻ തയ്യാറെടുക്കുകയാണല്ലോ താങ്കൾ.
അതിന് മുൻപ്, അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തെ പറ്റി താങ്കൾക്കൊരല്പം കൂടി ധാരണ തരണമെന്ന ആഗ്രഹത്താലാണ്ഇ ങ്ങനെയൊരു തുറന്ന കത്തെഴുതുന്നത്.
ആഷിഖ് അബുവും മുഹ്സിൻ പരാരിയും പറഞ്ഞു തന്ന കുഞ്ഞഹമ്മദ് ഹാജിയല്ല, ചരിത്രത്തിലെ യഥാർത്ഥ കുഞ്ഞഹമ്മദ് ഹാജിയാണ് താഴെയുള്ള കുറിപ്പിൽ പ്രത്യക്ഷപ്പെടുക എന്നാദ്യമേ പറയട്ടെ.
റീൽ ലൈഫിലെയും റിയൽ ലൈഫിലെയും ആ വൈരുദ്ധ്യം യാദൃശ്ചികമല്ല.
ചരിത്രത്തെ വളച്ചൊടിക്കാനും കൂട്ട കൊലകളെ വെള്ള പൂശാനും ഒരു വിഭാഗത്തെ വൃണപ്പെടുത്താനുമുള്ള ബോധപൂർവ്വമായ അജണ്ടയാണ്. അത് ബോധ്യപ്പെടുന്ന പക്ഷം താങ്കൾ സ്വയം ഈ പ്രൊജക്ടിൽ നിന്ന് പിന്മാറും എന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.

ഖിലാഫത്തിന്റെ ചരിത്രം മുതൽ പറഞ്ഞു തുടങ്ങാം.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനോട് തോറ്റ് സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ട തുർക്കിയിലെ ഖലീഫയെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിപനായി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെതിരെ ഇന്ത്യയിൽ നടന്ന ഇസ്ലാമിക മുന്നേറ്റമാണ് ഖിലാഫത്.
കാരണം തുർക്കിയിലെ സുൽത്താൻ എന്നാൽ ലോകത്തിലെ സുന്നി മുസ്ലിങ്ങളുടെ മുഴുവൻ ആധ്യാത്മിക നേതാവായ ഓട്ടോമൻ കാലിഫേറ്റിന്റെ ഖലീഫ കൂടിയാണ്.
ഇസ്ലാമിക വിശ്വാസി സമൂഹം എന്നർത്ഥം വരുന്ന ഉമ്മത്തിന്റെ തലവനും പ്രവാചകൻ മുഹമ്മദിന്റെ നേരിട്ടുള്ള പിന്തുടർച്ചക്കാരനുമായ ആത്മീയ/രാഷ്‌ട്രീയ നേതാവിന്റെ സ്ഥാനപ്പേരാണ് ഖലീഫ.
ആ ഖലീഫയെ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയപ്പെടുത്തിയ ശേഷം ട്രീറ്റി ഓഫ് സേവ്റെസ് എന്ന ഉടമ്പടി ഒപ്പീടിച്ചു നിഷ്പ്രഭനാക്കിയ ബ്രിട്ടനോടുള്ള ഇന്ത്യയിലെ മുസ്ലിങ്ങളുടെ അമർഷമാണ് ഖിലാഫത്ത് പ്രസ്ഥാനമായത്.

1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്ത ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ കൊല ചെയ്യപ്പെട്ടിരുന്നു.
അതിനെതിരെയല്ല!1857ൽ ഇന്ത്യയിലുണ്ടായ ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തെ ബ്രിടീഷുകാർ ക്രൂരമായി അടിച്ചമർത്തുകയും അതിൽ പങ്കെടുത്ത എത്രയോ നാട്ടുരാജാക്കന്മാരെ സ്ഥാനഭൃഷ്ടർ ആക്കുകയും ചെയ്തിരുന്നു.അതിനെതിരെയല്ല!
1858 മുതൽ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ആവുകയും 1876ൽ വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനി ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനെതിരെയുമല്ല!1919ൽ തുർക്കിയിലെ ഖലീഫയുടെ സിംഹാസനത്തിന് ഇളക്കം തട്ടിയപ്പോളാണ് ഇവിടെ ചിലർക്ക് ബ്രിട്ടനോട് വല്ലാത്ത മുഷിച്ചിലും രോഷവും ഉണ്ടായത്.
അതിനെതിരെയാണ് ഖിലാഫത് ഉണ്ടായത്!

ആലി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൗലാന മുഹമ്മദ്‌ അലിയും മൗലാന ഷൗക്കത് അലിയുമാണ് ഇന്ത്യയിൽ ഖിലാഫത്തിന്റെ തീ ആളി കത്തിക്കുന്നത്.
തുർക്കിയിലെ സഹോദര മുസ്ലിങ്ങൾക്കുള്ള ഐക്യദാർഢ്യമായി തുടങ്ങിയ ആ പ്രസ്ഥാനത്തെ വൈകാരിക വർഗ്ഗീയ പ്രസംഗങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ബ്രിട്ടീഷ് വിരുദ്ധ മുസ്ലിം മുന്നേറ്റമാക്കി മാറ്റാൻ അവർക്ക് സാധിച്ചു.തുർക്കി സ്നേഹികളായ മറ്റു ഖലീഫാ അനുകൂലികളെ സംഘടിപ്പിച്ചു അവർ ആൾ ഇന്ത്യാ ഖിലാഫത് കമ്മിറ്റി സ്ഥാപിച്ചു.1920 ആയപ്പൊളേക്കും ഖലീഫയുടെ സ്ഥാനം അടിയന്തിരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യൻ മുസ്ലിങ്ങളുടെ പ്രതിഷേധം നിയന്ത്രണാതീതമാകും എന്ന് മുന്നറിയിപ്പ് കൊടുത്തു കൊണ്ടുള്ള ഖിലാഫത് മാനിഫെസ്റ്റോ അവർ പ്രസിദ്ധീകരിച്ചു.

ലക്ഷ്യം രണ്ടാണെങ്കിലും പൊതു ശത്രു ഒന്നായത് കൊണ്ട് ഖിലാഫത് പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി യോജിപ്പിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു.
സ്വാതന്ത്ര്യ മുന്നേറ്റത്തിൽ മുസ്ലിങ്ങളുടെ വലിയ അളവിലുള്ള പങ്കാളിത്തം കൂടി ചേരുന്നതോടെ ബ്രിട്ടൻ കൂടുതൽ പ്രതിരോധത്തിൽ ആവുമെന്നും, അങ്ങനെ അവരെ തുരത്തി സ്വാതന്ത്ര്യം നേടുക എളുപ്പമാവും എന്നും ഗാന്ധി കണക്ക് കൂട്ടി.
അങ്ങനെ ഖിലാഫത് നേതാക്കളെ കോൺഗ്രസ്സ് സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തിൽ അവരുടെ സഹകരണം ഉറപ്പാക്കുകയും പകരം ഖിലാഫത്തിന് കോൺഗ്രസിന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ബ്രിട്ടനെതിരായ ഖിലാഫത്-സ്വരാജ് സംയുക്ത മുന്നേറ്റമായിരുന്നു കോൺഗ്രസ്സിന്റെ പദ്ധതി.
തെറ്റായ കണക്കുകൂട്ടലും അമ്പേ പാളി പോയൊരു പദ്ധതിയും ആയിരുന്നത്.
ആ തെറ്റിയ കണക്കുകൂട്ടലിന്റെ വില കൊടുക്കേണ്ടി വന്നത് പക്ഷെ മലബാറിലെ പാവം ഹിന്ദുക്കൾക്കാണ്.

മലബാറിലെ ഖിലാഫത് മാപ്പിള കലാപമായിരുന്നു.
ആ കലാപം ബ്രിടീഷുകാർക്ക് എതിരെയല്ല, തുർക്കിയിലെ ഖലീഫയെ പറ്റി കേട്ടറിവ് പോലുമില്ലായിരുന്ന ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾക്ക് എതിരെയുമായിരുന്നു.
ഹിന്ദുക്കളിൽ നിന്ന് ഫണ്ട് പിരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും ഖിലാഫത് കമ്മിറ്റികൾ സ്ഥാപിച്ച കോൺഗ്രസ്സിനെ നോക്കുകുത്തിയാക്കി ദിവസങ്ങൾക്കകം മാപ്പിള ലഹളക്കാർ മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അതിനെ വർഗ്ഗീയ കലാപമാക്കി.
കോൺഗ്രസ്സ് സമ്മേളന വേദിയിൽ ആലി സഹോദരങ്ങളെ വിളിച്ചു വരുത്തി ഖിലാഫത്തിനെ സ്വാതന്ത്ര്യ സമരത്തിൽ കൂട്ടിയോജിപ്പിച്ച ഗാന്ധിയുടെ അഹിംസാ വാദത്തെ പുച്ഛിച്ചു തള്ളി അവർ ആയുധങ്ങൾ ഏന്തി ലഹള അഴിച്ചു വിട്ടു.
ആറു മാസം നീണ്ടു നിന്ന ആ ലഹളയിൽ പതിനായിരത്തിൽ ഏറെ ഹിന്ദുക്കൾ ആണ് കൊല ചെയ്യപ്പെട്ടത്.
വാൾത്തലപ്പിൽ ബലമായി മതം മാറ്റപ്പെട്ട പുരുഷൻമാരുടെയും ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളുടെയും എണ്ണമറിയില്ല.

1921 ഓഗസ്റ്റ്‌ 20നാണ് കലാപം പൊട്ടി പുറപ്പെടുന്നത്.
നിലമ്പൂർ തിരുമുൽപ്പാടിന്റെ കോവിലകം ആക്രമിച്ചു തോക്കും വാളും ഉൾപ്പെടുന്ന ആയുധങ്ങൾ കൊള്ളയടിച്ച ഏറനാട് ഖിലാഫത് കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നതായിരുന്നു അതിന്റെ തുടക്കം.
രണ്ടായിരത്തോളം വരുന്ന ആയുധമേന്തിയ മാപ്പിളമാർ തക്ബീർ വിളികളുമായി പോലീസിനെ വളഞ്ഞു അറസ്റ്റ് തടസ്സപ്പെടുത്തി.
പൊലീസുകാരെ സംഘബലം കൊണ്ട് വിരട്ടിയോടിച്ച ശേഷം അവർ തന്റെ പ്രിയപ്പെട്ട പിസ്റ്റൾ നഷ്ട്ടപ്പെട്ടതിനെതിരെ പരാതി കൊടുക്കാനുള്ള ധിക്കാരം കാണിച്ച നിലമ്പൂർ കോവിലകത്തെ തിരുമുൽപ്പാടിനെ വധിക്കുമെന്ന് പ്രഖ്യാപിച്ചു നിലമ്പൂരിലേക്ക് സായുധ മാർച്ച് നടത്തി.
കോൺഗ്രസ്സ് നേതാക്കൾ വഴിയിൽ പലയിടത്തും നിന്ന് താണ് കേണ് അപേക്ഷിച്ച ശേഷമാണ് അവർ തിരുമുൽപ്പാടിന്റെ മരണ വാറന്റ് റദ്ധാക്കി താൽക്കാലം ക്ഷമിച്ചു പിരിഞ്ഞു പോവുന്നത്.
പക്ഷെ, കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് ഏറനാട്ടിലെ ഹിന്ദുക്കൾക്ക് അന്നേ ദിവസം ബോധ്യമായി.

പോലീസിനെ വളഞ്ഞു മുഹമ്മദിന്റെ അറസ്റ്റ് തടസ്സപ്പെടുത്തിയ അക്രമി സംഘത്തിൽ ചിലർ തിരൂരങ്ങാടിയിലെ മമ്പുറം പള്ളിയിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് പിറ്റേന്ന് പോലീസ് പള്ളി റെയ്ഡ് ചെയ്തു ഖിലാഫത് രേഖകൾ പിടിച്ചെടുത്തു.
എന്നാൽ ഈ വിവരം പുറത്തു പ്രചരിക്കപ്പെട്ടത് തിരൂരങ്ങാടിയിൽ പോലീസ് ഇറങ്ങി മമ്പുറം പള്ളി തകർത്തു കളഞ്ഞു എന്ന മട്ടിലാണ്.
കേട്ട പാതി കേൾക്കാത്ത പാതി ഹാലിളകിയ മാപ്പിളമാർ നേരത്തെ സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഇറങ്ങി പൂർണ്ണാർത്ഥത്തിൽ കലാപം അഴിച്ചു വിട്ടു.
പോലീസ് സ്റ്റേഷനും കോടതിയും ട്രഷറിയും രെജിസ്ട്രാർ ഓഫീസും റയിൽവേ സ്റ്റേഷനും ഉൾപ്പെടെ ആക്രമിച്ചു.
സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സർക്കാർ രേഖകൾ മുഴുവൻ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയോ സന്നാഹമോ പൊലീസിന് ഉണ്ടായിരുന്നില്ല.
അവർക്ക് ജീവരക്ഷാർത്ഥം പലായനം ചെയ്യേണ്ടി വന്നു.

1921 ഓഗസ്റ്റ്‌ 28 മുതൽ ഏറനാടും വള്ളുവനാടും തിരൂരങ്ങാടിയും പൊന്നാനിയും മഞ്ചേരിയും പെരിന്തൽമണ്ണയും പാണ്ടിക്കാടും മലപ്പുറവും പൂർണ്ണമായി ലഹളക്കാരുടെ കീഴിലായി.
ഏതാണ്ട് 5200 സ്ക്വെയർ കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശമത്രയും, അതായത് തെക്കൻ മലബാറിന്റെ 40% ഭാഗവും, അവരുടെ മാത്രം ഭരണത്തിലായി.
മരുന്നിന് പോലും ഒരു ബ്രിട്ടീഷുകാരനോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോ അവിടെ ഉണ്ടായിരുന്നില്ല.
പിന്നെ ആർക്കെതിരെ ആയിരുന്നു പിന്നെയും ആറു മാസം കൂടി, കൃത്യമായി പറഞ്ഞാൽ 1922 ജനുവരി 5 വരെ, നീണ്ടു നിന്ന മലബാർ മാപ്പിള കലാപം?

1921 ഓഗസ്റ്റ്‌ 28 മുതൽ 1922 ജനുവരി 5 വരെയുള്ള 130 ദിവസങ്ങളിൽ ഭരണകൂടം കയ്യൊഴിഞ്ഞ മലബാറിലാകെ മാപ്പിള കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു.
അവരുടെ ഹാലിളക്കത്തിന്റെ ഇരകൾ കാഫിറുങ്ങളായ ഹിന്ദുക്കളും ആയിരുന്നു.
“ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്‌ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
‘അള്ളാ’ മതത്തിൽ പിടിച്ചു ചേർത്തും
ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ
നല്ലാർ, ജനങ്ങളെ കാൺക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂർഖർക്കീശ്വര ചിന്തയില്ലേ!”
എന്ന് ‘ദുരവസ്ഥ’യിൽ മഹാകവി കുമാരനാശാൻ ചോദിച്ചത് അവരെ പറ്റിയാണ്.
“കിണറുകളിൽ എല്ലാം അഴിഞ്ഞ ശവശരീരങ്ങൾ കുന്നു കൂടിയിരിക്കുന്നു” എന്ന് നിലമ്പൂർ രാജ്ഞി വൈസ്രോയി ആയിരുന്ന ലോർഡ് റീഡിങ്ങിന്റെ പത്നി ലേഡി റീഡിങ്ങിന് എഴുതിയ കത്തിൽ ഭയത്തോടെ വിലപിക്കുന്നത് അവരുടെ ചെയ്തികളെ കുറിച്ചാണ്.
ആനി ബസന്റും ബി.ആർ. അംബേദ്കറും ഗാന്ധിക്ക് എതിരെ പൊട്ടിത്തെറിച്ചത് അതിനെ സംബന്ധിച്ചാണ്.
അതൊക്കെ മായ്‌ക്കാൻ പറ്റാത്ത അടയാളങ്ങളായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഓർമകളാണ്.

1921 ഓഗസ്റ്റ്‌ 26ലെ പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം പോലീസിനെ തുരത്തി ഏറനാടും വള്ളുവനാടും പൂർണ്ണമായി തങ്ങളുടെ കീഴിലാക്കിയ ശേഷം മാപ്പിളമാർ ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു.
ഓഗസ്റ്റ്‌ 22ന് തന്നെ തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരെ അവർ മലബാറിലെ സുൽത്താൻ ആലി രാജയായി വാഴിച്ചിരുന്നു.
ഓഗസ്റ്റ്‌ 24ന് ആലി മുസ്ലിയാരിൽ നിന്ന് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു.
ഓഗസ്റ്റ് 28 മുതൽ സൈനിക തലവൻ കൂടിയായ അയാളുടെ നേതൃത്വത്തിൽ മാപ്പിള സൈന്യം തിരൂരങ്ങാടിയിൽ നിന്ന് മാർച്ച് ആരംഭിച്ചു.
അവർ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങൾ എല്ലാം ആക്രമിക്കപ്പെട്ടു.
ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാർ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു.
ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാർച്ചിന്റെ ഓർമ നിലനിർത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്.
നാല്പത് പേരെ അരിഞ്ഞു തള്ളി തൂർത്ത തുവ്വൂർ കിണർ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.

വാരിയംകുന്നൻ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നൊക്കെ ഇപ്പോൾ നിങ്ങൾ അടക്കം പറയുന്നുണ്ടല്ലോ.
എന്നാൽ യഥാർത്ഥ ചരിത്രത്തിലെ വാരിയംകുന്നൻ അയാളുടെ രാജ്യത്തിനിട്ട പേര് മറ്റൊന്നാണ്.
അത് മലയാള നാടെന്നല്ല.
“അൽ ദൗള” എന്നാണ്.
ദൗള എന്നാൽ State (രാഷ്‌ട്രം) എന്നർത്ഥം വരുന്ന അറബി വാക്കാണ്.
അൽ ദൗള എന്നാൽ “വിശുദ്ധ രാഷ്‌ട്രം” എന്നാണ്.
ദൗള എന്ന അറബി വാക്കിനെ സ്റ്റേറ്റ് എന്ന് ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്ത ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ നാട് എന്ന് അർത്ഥം കിട്ടുമായിരിക്കും.
അയാൾ മലയാളി ആയിരുന്നത് കൊണ്ടും, ആ നാട് കേരളത്തിൽ തന്നെ ആയിരുന്നത് കൊണ്ടും, അതിനെ മലയാള നാട് എന്ന് സൗകര്യപൂർവ്വം വിളിക്കുകയും ചെയ്യാം.
അങ്ങനെ പ്രയാസപ്പെട്ട് അതിനെ മലയാള നാട് ആക്കാനുള്ള ചിലരുടെ താല്പര്യം മനസ്സിലാക്കാവുന്നതാണ്.
പക്ഷെ തിരൂരങ്ങാടിയിൽ ഇരുന്ന് വള്ളുവനാടും ഏറനാടും ഉൾപ്പെടുന്ന പ്രദേശത്തിനു അൽ ദൗള എന്ന അറബി പേരിട്ട കുഞ്ഞഹമ്മദ് ഹാജിയുടെ മതേതര ബോധത്തെ പറ്റി മലബാറിലെ ഹിന്ദുക്കൾക്ക് യാതൊരു സംശയവും ഇല്ലെന്നത് മറക്കരുത്.

മതേതരത്വമോ ജനാധിപത്യമോ മഷിയിട്ട് നോക്കിയാൽ കിട്ടാത്ത ദാർ അൽ ഹർബ് ആയിരുന്നു അൽ ദൗള.
അതിനെ ദാർ അൽ ഇസ്ലാം ആക്കി മാറ്റാനുള്ള വിശുദ്ധ യുദ്ധം ആയിരുന്നു മലബാർ കലാപം.
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ആ മത യുദ്ധത്തിന്റെ നായകനും കൂട്ടക്കൊലകളുടെ നേതാവുമായിരുന്നു.
അയാൾക്ക് കീഴിൽ അമ്പതിനായിരത്തിൽ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു.
‘അള്ളാഹു അല്ലാതൊരു ദൈവവുമില്ല’ എന്ന ഷഹാദത് കലിമ അറബിയിൽ രേഖപ്പെടുത്തിയ ‘അൽ റയാത് അൽ ഉക്വാബ്’ എന്ന പരുന്തിന്റെ കരിങ്കൊടി തന്നെയായിരുന്നു അയാളുടെ പതാകയും.
തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന ‘ഫെസ്’ എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം.
പതിനായിരത്തിലേറെ ഹിന്ദുക്കളുടെ ചോര അയാളുടെ ചെങ്കോലിലും അംഗ വസ്ത്രത്തിലും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
അവിശ്വാസികൾക്ക് എതിരായ ജിഹാദ് തന്നെയായിരുന്നു അയാളുടെ മുന്നേറ്റം.

വാരിയംകുന്നനെ പറ്റി പ്രത്യേകം തന്നെ പറയണമല്ലോ.
ആരായിരുന്നു ഈ കുഞ്ഞഹമ്മദ് ഹാജി?

ഓഗസ്റ്റ്‌ 24ന് പെട്ടെന്ന് സുൽത്താൻ ആയി വഴിക്കപ്പെടും വരെ എന്തായിരുന്നയാൾ!
പറയാൻ കൊള്ളുന്ന ആരുമായിരുന്നില്ല.
പാണ്ടിക്കാട് ചന്തയിൽ കൊള്ളയും പിടിച്ചുപറിയും മോഷണവുമായി നടന്നിരുന്ന ഒരു കവല ചട്ടമ്പി ആയിരുന്നയാൾ.
1909ൽ പാണ്ടിക്കാട് ചന്തയിൽ വന്നു പെട്ട പാലക്കാട് മൂത്തന്മാരുടെ സ്വർണ്ണം കൊള്ളയടിച്ച പ്രമാദമായ കേസിലൂടെയാണ് അയാളുടെ രംഗം പ്രവേശം.
ഇതേ കാലത്ത് തന്നെ മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടയ്‌ക്ക് തപാൽ വണ്ടി കൊള്ളയടിച്ച കേസിലും അയാൾ ഉൾപ്പെട്ടിരുന്നു.
1894ലെ മണ്ണാർക്കാട് ലഹളയിൽ പങ്കെടുത്തതിന് വെടി വെച്ചു കൊല്ലുകയോ നാട് കടത്തപ്പെടുകയോ ചെയ്തവർ ആണ് അയാളുടെ കുടുംബക്കാർ മുഴുവനും.
അയാളുടെ അച്ഛൻ ജീവപര്യന്തം നാട് കടത്തപ്പെട്ട കുറ്റവാളിയായിരുന്നു.
പതിനൊന്നോ പന്ത്രണ്ടോ വയസ്സുണ്ടായിരുന്ന അയാൾ മാത്രമാണ് കുടുംബത്തിൽ ശിക്ഷിക്കപ്പെടാതെ ആകെ അവശേഷിച്ചത്.
അയാളുടെ സഹോദര സ്ഥാനീയനായ വാരിയംകുന്നത് കുന്നൻകുട്ടി ആകട്ടെ തപാൽ വണ്ടി മോഷണത്തിൽ തന്റെ പിതാവിന് കിട്ടേണ്ട വഹകൾ അമ്മാവനായ തൊണ്ടിയിൽ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ചു അയാളെ കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.
അത്ര കുപ്രസിദ്ധമായ ക്രിമിനൽ കുടംബത്തിൽ ആണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.

1909ൽ തന്റെ 26ആമത്തെ വയസ്സിൽ വലിയ പുക്കാറായ തപാൽ വണ്ടി കൊള്ളയ്‌ക്ക് ശേഷം അയാൾ മക്കയിലേക്ക് നാട് വിട്ടു പോയി.
ആറു വർഷങ്ങൾക്ക് ശേഷം 1914ൽ ആണ് അയാൾ മലബാറിലേക്ക് മടങ്ങി വരുന്നത്.
മക്കയിൽ അയാൾ ജിദ്ദയിൽ നിന്നുള്ള തീർത്ഥാടകരെ കൊള്ളയടിച്ചിരുന്ന ഏറനാട്ടിൽ നിന്നുള്ള മാപ്പിള സംഘത്തിലെ അംഗമായിരുന്നു എന്ന് പറയപ്പെടുന്നു.
1914ൽ മലബാറിൽ മടങ്ങിയെത്തിയ ശേഷം അയാൾ മാതാവിന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട സിവിൽ കേസുകൾ നടത്തി കഴിഞ്ഞു വരികയായിരുന്നു.
അക്കാര്യത്തിൽ കുടുംബാംഗങ്ങളുമായി വിരോധത്തിൽ ആയ അയാളുടെ പേരിൽ മാപ്പിള ആക്ട് പ്രകാരമുള്ള കേസുകൾ ചുമത്തപ്പെടുകയും തുടർന്ന് 1915ൽ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പിലേക്ക് താമസം മാറുകയും അവിടെ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു.
കുപ്രസിദ്ധമായ കുടംബത്തിലെ അംഗമാകയാലും നിരവധി കേസുകളിൽ പേര് വരികയാലും നിരന്തരമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന ഇയാൾ 1919ൽ നല്ല നടപ്പിൽ കഴിഞ്ഞോളാം എന്ന് ബ്രിടീഷ് സർക്കാരിന് ഉറപ്പ് കൊടുത്തു അവരുടെ സമ്മതത്തോടെ ആണ് തുവ്വൂരിലേക്ക് മടങ്ങി വരുന്നത്.

1920ൽ യാദൃശ്ചികമായി മഞ്ചേരി ചന്തയിൽ വെച്ച് ഇയാളെ കണ്ടു മുട്ടിയ കോൺഗ്രസ്സുകാരായ ചില ഹിന്ദുക്കൾ ആണ് അയാളെ ഖിലാഫത്തിലേക്ക് ക്ഷണിക്കുന്നത്.
എന്നാൽ യാതൊരു സർക്കാർ വിരുദ്ധ പ്രവർത്തനത്തിലും ഏർപ്പെടില്ലെന്ന് അധികാരികൾക്ക് രേഖാമൂലം വാക്ക് കൊടുത്തിരുന്ന അയാൾ അവരുടെ ക്ഷണം നിരസിക്കുക ആണ് ചെയ്തത്.
ഖിലാഫത് തുർക്കിയുടെ വിഷയം ആണെന്നും, ഇന്ത്യയിൽ അതൊരു വിഷയമല്ലെന്നും പറഞ്ഞു അയാൾ അന്നവരെ ഒഴിവാക്കി കളഞ്ഞു.
എന്നാൽ ബ്രിടീഷ് പേടി കൊണ്ട് അപ്പോൾ അങ്ങനെ പറഞ്ഞെങ്കിൽ പോലും അയാൾ ഖിലാഫത് വാർത്തകൾ ശ്രദ്ധിക്കുകയും അതിന്റെ പുരോഗതി മനസിലാക്കുകയും ചെയ്തു കൊണ്ടിരുന്നു.

പിന്നീട് ഇയാൾ കേൾക്കുന്ന വാർത്ത തിരൂരങ്ങാടി പള്ളി തകർത്തതിനെ തുടർന്നുണ്ടായ സംഘർഷം കലാപമായി മാറുകയും, ലഹളക്കാർ പട്ടാളത്തിന് മേൽ വിജയം നേടുകയും, ജില്ലാ മജിസ്‌ട്രേട്ടും പോലീസ് സൂപ്രണ്ടും കൊല്ലപ്പെടുകയും ഒക്കെ ഉണ്ടായി എന്നതാണ്.
അതറിഞ്ഞ ആവേശത്തിലും ഇനി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലും അയാൾ കലാപത്തിലേക്ക് ചാടിയിറങ്ങി അതിന്റെ നേതൃത്വം ഏറ്റെടുക്കുക ആയിരുന്നു.
വെറും രണ്ട് ദിവസത്തെ പ്രകടനം കൊണ്ട് തന്നെ കലാപ ക്രൂരതയിലും കൂട്ടക്കൊല മികവിലും ആലി മുസ്ലിയാരെ കടത്തി വെട്ടി അയാൾ ലഹളക്കാരുടെ സുൽത്താനായി.
കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോഴേക്കും പിന്തിരിയാൻ ഇനിയാവാത്ത പോലെ അയാൾ കലാപത്തിൽ ആണ്ടിറങ്ങി കഴിഞ്ഞിരുന്നു.

പിന്നെ ആറു മാസം സുൽത്താൻ വാരിയംകുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേർവാഴ്ചയാണ്.
അവരുടെ മാർച്ചിൽ തിരൂരങ്ങാടി മുതൽ നിലമ്പൂർ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും എല്ലാം തകർന്നടിഞ്ഞു തരിപ്പണമായി.
നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികൾ എന്ന പേരിൽ കൊല ചെയ്യപ്പെട്ടു.
തീയരും പുലയരുമെല്ലാം ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊല ചെയ്യപ്പെട്ടു.
സ്ത്രീകൾ ജാതി ഭേദമന്യേ മാനഭംഗത്തിന് ഇരകളായി.
മതം മാറാൻ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു.
അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി.
കിണറുകൾ തോറും ജഡങ്ങൾ ചീഞ്ഞഴുകി.
കൊള്ളയടിച്ച പണ്ടങ്ങളും പിടിച്ചെടുത്ത വസ്തുവഹകളും അൽ ദൗളയുടെ സമ്പത്തായി കുമിഞ്ഞു കൂടി.
ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും മൂർത്തീ വിഗ്രഹങ്ങളിൽ പശുവിന്റെ കുടൽമാല തൂങ്ങിയാടുകയും ചെയ്തു.
അധികം പേരെ കൊന്നവൻ വീരനായി.
ഹിന്ദു വംശഹത്യ മലബാറിൽ നാട്ടാചാരമായി.

ബ്രിട്ടീഷുകാർ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്.
അപ്പോഴേക്കും രാജ്യത്താകെ ഉള്ള ഖിലാഫത് പ്രസ്ഥാനം ദുർബലമായി കഴിഞ്ഞിരുന്നു.
1919 മുതൽ 1923 വരെ തുർക്കിയിൽ ടർക്കിഷ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന സ്വാതന്ത്ര്യ യുദ്ധം അരങ്ങേറി.
1923ൽ മുസ്തഫാ കമാൽ അട്ടാതുർക്കിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം തുർക്കിയുടെ ഭരണം പിടിച്ചെടുത്തു.
അവർ ഓട്ടോമൻ കാലിഫേറ്റ് നിരോധിച്ച് റിപ്പബ്ലിക് ഓഫ് തുർക്കി സ്ഥാപിച്ചു.
ഖലീഫ എന്ന പദവി തന്നെ ഇല്ലാതാവുകയും അട്ടാതുർക് തുർക്കിയുടെ ആദ്യ പ്രസിഡന്റ്‌ ആവുകയും ചെയ്തു.
തുർക്കിയിലെ ഭരണ സംവിധാനം മാറ്റി ഖാലിഫേറ്റിന് പകരം പ്രെസിഡെൻഷ്യൽ റിപ്പബ്ലിക് സ്ഥാപിക്കും മുൻപ് തുർക്കിയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു ഖലീഫയെ പുനഃസ്ഥാപിക്കാൻ സമരം ചെയ്ത ഇന്ത്യയിലെ ഉമ്മത്തിനോട് അവരൊന്നും ചോദിക്കാൻ നിന്നില്ല.
അതോടെ ഇന്ത്യയിലെ ഖിലാഫത് പ്രസ്ഥാനവും ഛിന്നഭിന്നമായി.

അതിനിടെ ഓഗസ്റ്റിൽ മലബാറിൽ നിന്ന് പിൻവാങ്ങിയ ബ്രിട്ടീഷുകാർ വർദ്ധിത ശക്തിയോടെ മടങ്ങി വന്നിരുന്നു.
ജൂലൈ മുതൽ തന്നെ അവർ ആർമി കണ്ടിജെന്റുകളും ഗൂർഖാ റെജിമെന്റുകളും മലബാറിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു.
ഇതിന് പുറമെ 1921 അവസാനത്തോടെ ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച ഹിന്ദുക്കൾ മാത്രം അംഗങ്ങളായ അർദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പോലീസ് സേനയെ തന്നെ അവർ സൃഷ്ടിച്ചിരുന്നു.
‘മലബാർ സ്പെഷ്യൽ പോലീസ്’ എന്നായിരുന്നു ആ അർദ്ധ സൈനിക പോലീസ് വിഭാഗത്തിന്റെ പേര്.
എം.എസ്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പോലീസിന്റെ ഭാഗമാണ്.
ആ സേനയാണ് 1921 ഡിസംബർ അവസാനം മുതൽ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങളുടെ സമയം കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമർത്തിയത്.

അപ്പോഴേക്കും മതം മാറാനും ഓടി പോവാനും വിസമ്മതിച്ച പതിനായിരത്തോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.
അവർ ഞങ്ങളുടെ പൂർവികരായിരുന്നു.

1922 ജനുവരി 5നാണ് വാരിയംകുന്നത് ഹാജിയെ സുബേദാർ ഗോപാല മേനോന്റെയും ഇൻസ്‌പെക്ടർ രാമനാഥ അയ്യരുടെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
അതിനകം തന്നെ ആലി മുസ്‌ലിയാർ അടക്കമുള്ള പ്രധാന ലഹളക്കാർ ഒക്കെ അറസ്റ്റിൽ ആയി കഴിഞ്ഞിരുന്നു.
കൊന്നാറ തങ്ങളുടെയും മൊയ്‌ദീൻ കുട്ടി ഹാജിയുടെയും നേതൃത്വത്തിൽ ആയിരുന്ന അവശേഷിച്ച രണ്ട് വിഭാഗം ലഹളക്കാർ ദിവസങ്ങൾക്കകം പിടിയിലായി.
ജനുവരി 10ഓട് കൂടി മലബാർ മാപ്പിള കലാപം പൂർണ്ണമായി കെട്ടടങ്ങി.
ലഹളക്കാരിൽ 2266 പേർ കൊല്ലപ്പെടുകയും 1615 പേർ പരിക്കുകളോടെയും 5688 പേർ പരിക്കുകൾ ഇല്ലാതെയും പിടിയിലാവുകയും 38256 പേർ കീഴടങ്ങുകയും ആണുണ്ടായത്.
വിചാരണ നടത്തി കലാപവും കൊലയും കൊള്ളയും കൊള്ളിവെപ്പും ഉൾപ്പെടെ ചാർത്തിയ കൊടും കുറ്റങ്ങൾ എല്ലാം ശരിയെന്നു കണ്ട് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നിൽ കൊണ്ട് പോയി വെടി വെച്ചു കൊന്നു.
ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ സെൻട്രൽ ജയിനുള്ളിൽ തൂക്കി കൊന്നു.

ഇതാണ് വാരിയംകുന്നന്റെ കഥ.
ഇതിൽ എവിടെയാണ് വീര്യവും ധീരതയും ദേശാഭിമാനവും എന്ന് ആലോചിക്കണം.
തുർക്കിയിലെ ഖലീഫയ്‌ക്ക് സ്ഥാനം പോയ രോഷത്തിൽ ബ്രിട്ടനെതിരെ തുടങ്ങി, നിയമപാലകർ പിൻവാങ്ങിയ അവസരം മുതലാക്കി ഹിന്ദുക്കൾക്ക് എതിരെയുള്ള വംശഹത്യയായി തിരിഞ്ഞു, ഒടുക്കം സൈന്യത്തെ കണ്ടപ്പോൾ ആയുധം വെച്ചു കീഴടങ്ങിയൊരു കലാപമായിരുന്നത്.
പതിനഞ്ചു മിനിറ്റ് പോലീസ് മാറി നിന്നാൽ രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ തുടച്ചു നീക്കും എന്ന് പറഞ്ഞ ഒവൈസിയുടെ സ്വപ്നത്തിന്റെ ചരിത്രത്തിൽ മുമ്പേ നടന്ന സാക്ഷാത്കാരം ആയിരുന്നത്.

അമ്പതിനായിരത്തോളം വരുന്ന മാപ്പിള സൈന്യത്തിൽ 38256 പേരും കീഴടങ്ങി ആണ് ലഹള നിർത്തിയത് എന്ന് മറക്കരുത്.
ശതമാന കണക്കിൽ ആകെ സേനയുടെ 76%വും ബ്രിട്ടനോട് അടിയറവ് പറഞ്ഞു അവസാനിപ്പിച്ച കലാപം ആയിരുന്നത്.
അവരുടെ നേതാവായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി തന്നെ 1922 ജനുവരി പത്തിന് മലപ്പുറം പോലീസ് സൂപ്രണ്ടിന് മുൻപാകെ കൊടുത്ത മൊഴിയിൽ പറയുന്നത് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ല, ഖിലാഫത്തിനോട് യോജിപ്പുമില്ല, അകാരണമായി തനിക്കെതിരെ പുറപ്പെടുവിച്ച 144 ഉത്തരവ് പിൻവലിക്കണം എന്നപേക്ഷിക്കാൻ സാഹിബിനെ കാണാൻ താൻ നടക്കുകയായിരുന്നു, അതിനിടെ അബദ്ധവശാൽ കലാപകാരികളുടെ കൂടെ പെട്ടു പോയതാണ്, ബ്രിട്ടീഷ് സർക്കാരിനെതിരായ യാതൊരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നൊക്കെയാണ്.
ഇതാണത്രേ ഉണ്ട നെഞ്ചേറ്റിയ ധീരത!!

മാപ്പിള കലാപം മലബാറിൽ നടന്ന ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമായിരുന്നു.
അതിന്റെ നേതാവായ ക്രൂരനായ കൊലയാളി ആയിരുന്നു വാരിയംകുന്നത് ഹാജി.
മതഭ്രാന്തനും വർഗ്ഗീയവാദിയുമായ ഒരു നികൃഷ്ട ജീവി എന്നത് മാത്രമാണ് ചരിത്രത്തിലെ അയാളുടെ മേൽവിലാസം.
അതെഴുതി വെച്ചിട്ടുള്ള ചരിത്ര പുസ്തകത്തിന്റെ ഏടിൽ ഒരുപാട് മനുഷ്യരുടെ ചോര കൂടി പുരണ്ടു കിടപ്പുണ്ട്.
ആ ചോര ഒഴുക്കിയ മനുഷ്യരുടെ പിന്തുടർച്ചക്കാരാണ് ഞങ്ങൾ.
അയാളുടെ വീരഗാഥകൾ അതുകൊണ്ട് ഞങ്ങളോട് പറയാൻ വരരുത്.

അങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കലാണ്.
ഞങ്ങളുടെ മുറിവുകളിൽ ഉപ്പ് പുരട്ടലാണ്.
ഞങ്ങളുടെ നോവുകളെ പരിഹസിക്കലാണ്.
ഞങ്ങളുടെ പൂർവ്വികരെ കാറി തുപ്പലാണ്.
അത് അങ്ങേയറ്റത്തെ പ്രകോപനം ആണെന്ന് മനസിലാക്കണം.
ഭൂമിയോളം ക്ഷമിച്ചവരെ പിന്നെയും മൂർദ്ധാവിൽ ചവിട്ടാൻ വരരുത്.
അളം മുട്ടിയാൽ ഞങ്ങൾക്കും പ്രതികരിക്കേണ്ടി വരും.
കേരളത്തിലെ മത സൗഹാർദ്ദത്തിനും സമൂഹത്തിലെ ശാന്തിക്കും കളങ്കം സൃഷ്ടിക്കുകയാവും അത്തരം പ്രകോപനങ്ങൾ അന്തിമമായി ചെയ്യുക.

മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെങ്കിൽ ഗുജറാത്ത്‌ കലാപം ദീപാവലി ആഘോഷമാണ്.
കുഞ്ഞഹമ്മദ് ഹാജി ധീര ദേശാഭിമാനി ആണെങ്കിൽ മായാ ബഹൻ കോഡ്‌നാനി വീരശൂര പോരാളിയാണ്.
1921നെ അനുസ്മരിക്കാമെങ്കിൽ 2002നും അനുസ്മരണവും ആചരണവുമാവാം.
വാരിയംകുന്നന്റെ ജീവിതം സിനിമയാക്കാമെങ്കിൽ ബാബു ബജരംഗിയുടെ ജീവിതവും സിനിമയാക്കാം.
ഹിന്ദു വിരുദ്ധ കലാപം മതേതര ദേശീയോത്ഗ്രഥനവും മുസ്ലിം വിരുദ്ധ കലാപം വർഗ്ഗീയ ഭീകരതയുമാവുന്ന ഇരട്ടത്താപ്പ് പറയാൻ അപ്പോൾ ആർക്കും അധികാരമുണ്ടാവില്ല.
എന്നാൽ പരസ്പര വിരോധത്തിലും വെറുപ്പിലും വൃണപ്പെടുത്തലിലും ഊന്നിയുള്ള അത്തരം മത്സരങ്ങൾ നമ്മുടെ സമൂഹത്തിന് ഗുണകരമാവില്ല.

നൂറ് കൊല്ലം പഴക്കമുള്ള മുറിവുകൾ മറന്നു സൗഹൃദത്തോടെ ജീവിക്കാൻ ശ്രമിക്കുന്ന രണ്ട് വിഭാഗങ്ങൾ ആണ് ഇപ്പോൾ മലബാറിൽ ഉള്ളത്.
അവർക്കിടയിൽ ഭിന്നിപ്പും വൈരവും വിതയ്‌ക്കാൻ മാത്രമേ ഇത്തരം ചരിത്രാപനിർമ്മിതികൾ വഴി വെയ്‌ക്കുള്ളൂ.
ആ ഗൂഢാലോചനയിൽ നിങ്ങൾ പങ്കാളിയാവരുത്.
ആ പാപത്തിൽ നിങ്ങൾ പങ്കു പറ്റരുത്.

സമൂഹത്തിൽ ഐക്യവും സാഹോദര്യവും സൗഹൃദവും സഹവർത്തിത്വവും ഒക്കെ ഊട്ടിയുറപ്പിക്കാനുള്ള മാധ്യമമാണ് സിനിമ.
അതിനെ കലാപത്തിന്റെ ഓർമകളെ മടക്കി വിളിച്ചു പുതിയ കലാപങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള ഉപാധിയാക്കി മാറ്റരുത്.

ഈ കത്ത് താങ്കളുടെ മുന്നിൽ എത്തുമെന്നും, താങ്കളത് പൂർണ്ണമായി വായിക്കുമെന്നും, ശേഷം ശരിയായ തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിശ്വാസപൂർവ്വം,
മലബാറിൽ നിന്നൊരു ഹിന്ദു.

Tags: പൃഥ്വിരാജ്‌Sanku T Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസുകാർ വന്ദേ മാതരവും ജനഗണമനയും ഒക്കെ പാടാറുണ്ട് ; നാളെ ഇനി അതിനും വിലക്കേർപ്പെടുത്തുമോ?

Kerala

സന്ദീപ് വാര്യർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകാൻ ശങ്കു ടി ദാസ് : ശിക്ഷ കിട്ടിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 6 വർഷത്തെ അയോഗ്യത

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

Kerala

ഒരുതരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല;25 കോടി പിഴ അടച്ചെന്ന് വാര്‍ത്തകൊടുത്ത മാധ്യമത്തിനെതിരേ ശക്തമായ നിയമനടപടി ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്

Kerala

കോഴിക്കോട് ആൾ കേരള  സംഘ് എഡിറ്റർസ് രണ്ടാം വാർഷികവും , എഡിറ്റേഴ്സ് മീറ്റും സംഘടിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.