Categories: Social Trend

18 ചൈനീസ് പട്ടാളക്കാരെ കഴുത്ത് ഒടിച്ചു കൊന്നത് നമ്മുടെ ‘കൊലയാളികള്‍’; ഘാതക് പ്ലാറ്റൂണ്‍ കമാന്‍ഡോസ് ഗല്‍വാനില്‍ നടത്തിയത് വിവരിച്ച് ശ്രീജിത് പണിക്കര്‍

നിമിഷ നേരത്ത് അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; സിനിമയില്‍ ഒക്കെ കാണുന്നതു പോലെ. അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി.

Published by

തിരുവനന്തപുരം: ഗല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം എത്തരത്തിലായിരുന്നു എന്ന ഡെക്കാന്‍ ക്രോണിക്കിള്‍ പത്ര റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെയാണ് ഘാതക് പ്ലാറ്റൂണില്‍ ഉള്‍പ്പെടുത്തുന്നത്. ഒപ്പമുള്ള ബറ്റാലിയന്റെ സഹായം പോലുമില്ലാതെ ആക്രമിക്കാന്‍ പരിശീലനം നേടിയവരാണ് ഘാതക് കമാന്‍ഡോകള്‍. ഈ സംഘമാണ് ചൈനീസ് പട്ടാളക്കാരെ കഴുത്ത് ഒടിച്ചു കൊന്നതെന്നും ശ്രീജിത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

സൈനിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷം ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ:ഇന്ത്യന്‍ കമാന്‍ഡര്‍ കേണല്‍ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളം വധിക്കുന്നു. തുടര്‍ന്ന് ബിഹാര്‍ റെജിമെന്റ് തിരിച്ചടിക്കാന്‍ തീരുമാനിക്കുന്നു. ഒപ്പം ചേര്‍ന്നത് അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍ വൈദഗ്‌ദ്ധ്യം നേടിയ, അക്ഷരാര്‍ത്ഥത്തില്‍ ‘കൊലയാളികള്‍’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണ്‍ കമാന്‍ഡോകള്‍.  

നിമിഷ നേരത്ത് അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; സിനിമയില്‍ ഒക്കെ കാണുന്നതു പോലെ. അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി. പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കാണപ്പെട്ടത്. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണ് ഘാതക് കമാന്‍ഡോകള്‍ ചെയ്തത്. പല മൃതശരീരങ്ങളുടെയും കഴുത്ത് ഒടിഞ്ഞ് തല തൂങ്ങിയ നിലയില്‍ ആയിരുന്നു.

ഈ ‘പ്രാകൃത’ യുദ്ധമുറയ്‌ക്ക് നമ്മുടെ സൈനികര്‍ ഉപയോഗിച്ചത് കല്ലുകളും, വടികളും, ബയണറ്റുകളും ആയിരുന്നു. സ്വന്തം സേനയുടെ യുദ്ധകാഹളമായ ‘ജയ് ബജ്‌റംഗ്ബലി’ ഉച്ചത്തില്‍ മുഴക്കിക്കൊണ്ടായിരുന്നത്രേ അവര്‍ പ്രത്യാക്രമണം നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനിടെ ചൈനാക്കാരുടെ പക്കല്‍ ഉണ്ടായിരുന്ന വാളുകളും ദണ്ഡുകളും പിടിച്ചെടുത്ത ഇന്ത്യന്‍ സൈന്യം അതുകൊണ്ട് അവരെത്തന്നെ ആക്രമിച്ചു. തിരിഞ്ഞോടിയ ചൈനാക്കാരെ പിന്തുടര്‍ന്ന ഇന്ത്യാക്കാരെയാണ് അവര്‍ കസ്റ്റഡിയില്‍ എടുത്തതെന്നും പിന്നീട് വിട്ടയച്ചതെന്നും വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഒരാളെ പോലും കസ്റ്റഡിയില്‍ ആക്കിയില്ലെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചിരുന്നു.

പ്രതികാരം ചെയ്യണമെന്ന ബോധ്യമുള്ള സമയത്താണ് ഘാതക് കമാന്‍ഡോകളെ സൈന്യം വിന്യസിക്കുന്നത്. ബിഹാര്‍, ഡോഗ്ര റെജിമെന്റുകളില്‍ നിന്നുള്ള 19 സൈനികരെയാണ് മുന്‍പ് ഉറിയില്‍ നമുക്ക് നഷ്ടപ്പെട്ടത്. അതിനുള്ള പ്രതികാരം ചെയ്യണമെന്ന് നാം തീരുമാനിച്ചപ്പോള്‍ പ്രത്യാക്രമണത്തിന് നിയോഗിക്കപ്പെട്ട ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നതും ഈ രണ്ട് റെജിമെന്റുകളിലെ ഘാതക് കമാന്‍ഡോകളെ ആയിരുന്നു.  

സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെയാണ് ഘാതക് പ്ലാറ്റൂണില്‍ ഉള്‍പ്പെടുത്തുന്നത്. ഒപ്പമുള്ള ബറ്റാലിയന്റെ സഹായം പോലുമില്ലാതെ ആക്രമിക്കാന്‍ പരിശീലനം നേടിയവരാണ് ഘാതക് കമാന്‍ഡോകള്‍. ആകാശത്തു നിന്നും, പര്‍വതങ്ങളില്‍ നിന്നും, സമീപത്തു നിന്നുമൊക്കെ പോരാടാന്‍ വൈദദ്ധ്യമുള്ളവര്‍. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് ഘാതക് കമാന്‍ഡോകളുടെ പരിശീലനം. ചുമലില്‍ 20 കിലോ ഭാരം വഹിച്ച് ആയുധങ്ങളുമേന്തി 60 കിലോമീറ്റര്‍ വരെ സ്പീഡ് മാര്‍ച്ച് ഒക്കെ നടത്തിയാണ് ഇവര്‍ കായിക ക്ഷമത തെളിയിക്കുന്നത്.

ഇനി, ഈ ‘പ്രാകൃത’ യുദ്ധമുറയൊന്നും ശരിയല്ലെന്ന് വാദിക്കുന്നവരോട് ഒരു വാക്ക്. നമ്മുടെ സൈനികരെ സംബന്ധിച്ചിടത്തോളം നഷ്ടമായത് അവരുടെ പ്രിയപ്പെട്ട കമാന്‍ഡറെയും ചോദ്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ അഭിമാനവും ആണ്. അഹിംസാവാദികള്‍ക്കുള്ള സ്ഥലമല്ല സൈന്യം. കൊണ്ടാല്‍ ഇരട്ടിയിലധികം കൊടുക്കാനാണ് അവര്‍ പഠിച്ചിരിക്കുന്നത്.

വീര്‍ ഭോഗ്യ വസുന്ധരാ!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts