തിരുവനന്തപുരം: പദ്മജ രാധാകൃഷ്ണന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ സംസ്‌ക്കരിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ ഭാര്യയും ഗാന രചയിതാവുമായ പദ്മജ രാധാകൃഷ്ണന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ഇവരുടെ മക്കള്‍ രാജാകൃഷ്ണന്‍ ചെന്നൈയിലും കാര്‍ത്തിക ദുബൈയിലുമായിരുന്നു. ഇരുവരും ഇന്നലെ പുലര്‍ച്ചയോടെ നാട്ടിലെത്തി. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ക്വാറന്റീനിലായി. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പൂര്‍ണസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഇരുവരും ചടങ്ങുകളില്‍ പങ്കെടുത്തത്.
ഇന്നലെ രാവിലെ 11ന് ആശുപത്രിയില്‍ നിന്ന് മൃതദേഹം തൈക്കാടുള്ള മേടയില്‍ വീട്ടിലെത്തിച്ചു. പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സാമൂഹ്യ,സാംസ്‌കാരിക,സിനിമ മേഖലയില്‍ നിന്നുള്ള നിരവധിപേര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങിയശേഷം മക്കളെ പിപിഇ കിറ്റ് ധരിപ്പിച്ച് പദ്മജയുടെ മൃതദേഹത്തിനടുത്തെത്തിച്ചത്.വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തൈക്കാട് ശാന്തികവാടത്തില്‍ ഉച്ചയ്‌ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. പിപിഇ കിറ്റ് ധരിച്ചായിരുന്നു തൈക്കാട് ശാന്തികവാടത്തിലെ അന്ത്യകര്‍മങ്ങളും നടന്നത്. ചടങ്ങില്‍ പങ്കെടുത്ത ചുരുക്കം ബന്ധുക്കളെയും സാമൂഹിക അകലം പാലിച്ചാണു നിര്‍ത്തിയിരുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍,സുരേഷ് ഗോപി എംപി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാല്‍ എംഎല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്ര നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത്, സിനിമാ താരങ്ങളായ മണിയന്‍പിള്ള രാജു, കീര്‍ത്തി സുരേഷ്, ചിപ്പി,തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
സംഗീതവും സാഹിത്യവും ചിത്രരചനയും നിറഞ്ഞതായിരുന്നു സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ പത്‌നി പദ്മജ രാധാകൃഷ്ണന്റെ ജീവിതം. എം.ജി. രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്ന ചടങ്ങുകളിലെല്ലാം പദ്മജയുടെയും സാന്നിധ്യമുണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടില്ല. എംജിആറിന്റെ മരണശേഷം വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയാന്‍ അവരിഷ്ടപ്പെട്ടില്ല. തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഇടങ്ങളിലെല്ലാം പദ്മജയുമുണ്ടായിരുന്നു. അതേ പുഞ്ചിരിക്കുന്ന മുഖവുമായി. ചിത്രം വരയ്‌ക്കുന്നതിനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ചായക്കൂട്ടുകള്‍ ചാലിച്ച് അവര്‍ വരച്ച ദൃശ്യങ്ങളെല്ലാം മനോഹരങ്ങളായിരുന്നു.
എം.പി.പദ്മജ എന്ന പേരില്‍ കഥകളും കവിതകളും എഴുതി. 2013ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന മകന്‍ രാജകൃഷ്ണന്റെ ചിത്രത്തിനു വേണ്ടി ഗാനങ്ങളെഴുതിയ പദ്മജ ഒട്ടേറെ ലളിതഗാനങ്ങളും രചിച്ചു.
എം.ജി. രാധാകൃഷ്ണന്റെ മരണശേഷം എംജി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു പദ്മജ. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തെ മേടയില്‍ വീട്ടില്‍ എന്നും ഉയര്‍ന്നിരുന്നത് സംഗീതം. എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ടതൊക്കെ പദ്മജയുടെ വിധിയെഴുത്തിന് വിധേയമായിട്ടുണ്ട്. കെ.എസ്. ചിത്രയടക്കം മേടയില്‍ വീട്ടിലെത്തി രാഗോപാസന നടത്തിയ പ്രതിഭകള്‍ നിരവധി. എംജിയുടെ സംഗീത പരിപാടികള്‍, കച്ചേരികള്‍… പിന്നെ, ആസ്വാദകര്‍ എത്തുന്ന വേദികള്‍ ഒക്കെയും പദ്മജയുടെ പുഞ്ചിരി മുഖം മാറ്റുകൂട്ടി. പദ്മജയില്ലാതെ എം.ജി. രാധാകൃഷ്ണനെ കണ്ടിട്ടേയില്ല. എം.ജി.യുടെ മരണശേഷവും അവര്‍ അദ്ദേഹത്തിനെ ഒപ്പം കൂട്ടി.
തൈയ്‌ക്കാട് ഭാരത് ഭവന് മുന്നിലെ വീട്ടിലിരുന്ന് ചിലപ്പോഴൊക്കെ പദ്മജ പറയാറുണ്ടായിരുന്നു, എന്റെ പ്രിയതമന്റെ ഓര്‍മയില്‍ ഒരു വഴിയുണ്ടെന്ന്. അതെ, 2010 ജൂലൈയില്‍ എം.ജി രാധാകൃഷ്ണന്‍ മരണമടഞ്ഞപ്പോള്‍ നഗരസഭ ശാസ്താ റോഡിന് എംജിയുടെ പേരു നല്‍കി. മരണം വരെ ആ പേരുള്ള റോഡിലെ വീട് വിട്ടു പോകാന്‍ കൂട്ടാക്കിയില്ല പദ്മജയും.
ഘനശ്യാമ സന്ധ്യാഹൃദയം തേടി :ജി. വേണുഗോപാല്‍
ഘനശ്യാമ സന്ധ്യാഹൃദയം, നിറയെ മുഴങ്ങി…’ ആ ഈണം തേടി പ്രിയതമന് അരികിലേക്ക് എന്റെ ചേച്ചി പോയി… അന്തരിച്ച കവയത്രി, ഗാനരചയിതാവ്, ചിത്രകാരി എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പദ്മജ രാധാകൃഷ്ണനെക്കുറിച്ച് ഗായകന്‍ ജി. വേണുഗോപാലിന്റെ വാക്കുകള്‍. അതെ, പദ്മജ നിഴലായി എന്നുമുണ്ടായിരുന്നു എംജിയുടെ സംഗീതവഴിയില്‍. ഒരു പതിറ്റാണ്ടിനിപ്പുറം ഇന്നലെ സ്വന്തം രാഗദേവന്‍ കൂട്ടിക്കൊണ്ടുപോയി പദ്മജയെയും.
പന്ത്രണ്ടാം വയസില്‍ ജി. വേണുഗോപാല്‍ ആദ്യമായി ഒരു ഓര്‍ക്കസ്ട്രയ്‌ക്ക് മുന്നില്‍ പാടുമ്പോള്‍ ആദ്യ ആരാധികയായി മുന്നിലെത്തിയ പദ്മജയുടെ മുഖം ഇന്നും മറന്നിട്ടില്ല വേണുഗോപാല്‍. ചക്രവര്‍ത്തിനി, നിനക്കു ഞാനെന്‍…. ഈ പാട്ട് ഒരു തുണ്ടു കടലാസില്‍ എഴുതി നല്‍കി ശ്രോതാവായി പദ്മജ നിന്നപ്പോള്‍ വേണുഗോപാല്‍ പാടി. അന്നു മുതല്‍ ചേച്ചി എന്റെ ഫാനായെന്ന് വേണു. മരണം പദ്മജയെ തട്ടിയെടുത്തപ്പോള്‍ കണ്ണുകള്‍ സജലങ്ങളായത് പ്രിയപ്പെട്ടവര്‍ക്കൊപ്പം വേണുഗോപാലിന്റെയും. 2013ല്‍ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയുടെ ഗാനരചനാ ഗോപുരനടയില്‍ പദ്മജ എത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും അവര്‍ വരികളെഴുതിയിട്ടുണ്ട്.
ലോക്ഡൗണില്‍ നിന്ന് അതിജീവനം എന്ന സന്ദേശവുമായി കഴിഞ്ഞ ആഴ്ച മൗത്ത് ഓര്‍ഗനില്‍ ‘എല്ലാരും ചൊല്ലണ്…’ എന്ന പ്രശസ്ത ഗാനം വായിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി പദ്മജ. സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ആരവങ്ങള്‍ ഒഴിയും മുമ്പ്, ഈണം തേടി അകലുകയായിരുന്നു എംജിയുടെ പ്രാണസഖി.
സംഘപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം: പി.പി.മുകുന്ദന്‍
പദ്മജാ രാധാകൃഷ്ണന്റെ വേര്‍പാടില്‍ മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അനുശോചിച്ചു. സംഘപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബാംഗമായിരുന്നു അവര്‍.
ആര്‍എസ്എസ് ആദ്യമായി ഇറക്കിയ ഗണഗീതം കാസറ്റുകള്‍ക്ക് സംഗീതം നല്‍കിയത് എം.ജി. രാധാകൃഷ്ണന്‍ ആണ്. നമസ്‌ക്കരിപ്പൂ ഭാരതമംബേ…, സ്വദേശം എന്നതേ ധ്യാനം…, പരമപവിത്ര മതാമീ…, വന്ദേ ജനനീ…, ആത്മാഹുതിയരുളി…, സംഘ സംഘമൊരേ ജപം… എന്നീ ഗാനങ്ങള്‍ക്കൊക്കെ ആദ്യം ഈണമിട്ടത് അദ്ദേഹത്തിന്റെ തൈക്കാട്ടെ ‘മേടയില്‍’ വീട്ടിലാണ്. പദ്മജയും അന്ന് വളരെ താല്‍പര്യത്തോടെ അഭിപ്രായം പറയുകയും ഇടപെടുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന വേദപ്രകാശ് ഗോയല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് ഇവരുടെ വീട്ടിലായിരുന്നു. പി. പരമേശ്വര്‍ജിയുടെ അനുസ്മരണ ചടങ്ങിലും പദ്മജാ രാധാകൃഷ്ണന്‍ മുഴുവന്‍ സമയം പങ്കെടുത്തു.
















