ന്യുദല്‍ഹി: കോവിഡ് 19 മഹാമാരിയെക്കുറിച്ചും മേഖലയില്‍ അതു സൃഷ്ടിക്കുന്ന ആരോഗ്യ – സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിടെലിഫോണില് ചര്‍ച്ച നടത്തി.
മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും ശ്രീലങ്കയ്ക്കു നല്കുന്നതു തുടരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന് പ്രധാനമന്ത്രി ഉറപ്പു നല്കി.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ശ്രീലങ്ക സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രസിഡന്റ് രാജപക്സ പ്രധാനമന്ത്രിയെ അറിയിച്ചു. ശ്രീലങ്കയില്‍ ഇന്ത്യയുടെ പിന്തുണയോടെയുള്ള വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ധാരണയിലെത്തി. ശ്രീലങ്കയില്‍ ഇന്ത്യന്‍ സ്വകാര്യ മേഖലയുടെ നിക്ഷേപവും മൂല്യവര്‍ധനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അവര്ചര്ച്ച ചെയ്തു.
ശ്രീലങ്കയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.
ഉം-പുന് ചുഴലിക്കാറ്റില്‍ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളില്‍ മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്നോത്ത് അനുശോചനം അറിയിച്ചു. ‘ഓപ്പറേഷന് സാഗറി’ന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ‘കേസരി’ മൗറീഷ്യസിലേയ്ക്ക് അയച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സഹായവുമായി മരുന്നുകള്‍ ഉള്‍പ്പെടെ 14 അംഗ ചികിത്സാ സംഘമാണ് ‘കേസരി’യില്‍ മൗറീഷ്യസിലേയ്ക്കു പോയത്.
ഇന്ത്യയിലെയും മൗറീഷ്യസിലേയും ജനങ്ങള്‍ തമ്മിലുള്ള സവിശേഷ ബന്ധത്തെക്കുറിച്ച് ഓര്‍മ്മിച്ച പ്രധാനമന്ത്രി പ്രതിസന്ധിയുടെ ഈ വേളയില്‍ സുഹൃത്തുക്കളെ സഹായിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും വ്യക്തമാക്കി.
കോവിഡ് 19 പ്രതിരോധത്തിന് പ്രധാനമന്ത്രി ജുഗ്നോത്തിന്റെ നേതൃത്വത്തില്‍ മൗറീഷ്യസ് നടത്തിയ ഫലപ്രദമായ ഇടപെടലുകളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ആഴ്ചകളായി മൗറീഷ്യസില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൗറീഷ്യസ് അതിന്റെ മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ മേഖലയില്‍ സമാനമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദ്വീപ് രാജ്യങ്ങള്‍ക്ക് ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൗറീഷ്യസിന്റെ സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
മൗറീഷ്യയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ശ്രേഷ്ഠവും ഊഷ്മളവുമായ ബന്ധം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: