Categories: Article

‘ഇസ്ലാമോഫോബിയ’ യുടെ കാണാചരടുകള്‍; നിഴല്‍യുദ്ധം തോറ്റ പാക്കിസ്ഥാന്റെ സൈബര്‍യുദ്ധം

അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിനു കൈമാറിയിരിക്കുന്നത്.

മുസ്ലിങ്ങളോടുള്ള വിവേചനം, ഇസ്ലാമിനെ അടച്ചാക്ഷേപിക്കല്‍ എന്നൊക്കെയാണ് ഇസ്‌ളാമോഫോബിയ എന്ന വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം.  ന്യുനപക്ഷ പ്രീണനമല്ലാതെ പീഢനം ഒരിക്കലും കാട്ടാത്ത ഭാരതത്തെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡായി മാറുകയാണ്  ഈ പദം. ഇന്ത്യയില്‍ മുസ്ലിങ്ങളോടുള്ള വിവേചനം  എന്നത്, പാസ് വേര്‍ഡു പോലെതന്നെ ഉപയോഗിക്കുന്നവനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്ത ഒന്നാണ്. എങ്കിലും പ്രചരിപ്പിക്കുകയാണ്.

ലോകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്നതില്‍ അസ്വസ്ഥരാകുന്ന രാജ്യ വിരുദ്ധരാണ് ‘ഇസ്‌ളാമോഫോബിയ’ പാസ് വേര്‍ഡായി ഉപയോഗിച്ച് വ്യാപക പ്രചരണം നടത്തുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ പുതിയ നീക്കമാണിത്. നേരിട്ടുള്ള യുദ്ധത്തിലും നിഴല്‍ യുദ്ധത്തിലും ഭാരതത്തോട് തോറ്റു തുന്നം പാടിയ പാക്കിസ്ഥാന്റെ പുതിയൊരു യുദ്ധമുറ സൈബര്‍ യുദ്ധം. പാക്ക് ഭീകര സംഘടനകളുടെ സഹായത്തോടെ നടക്കുന്ന ഇത്തരം പ്രചാരണത്തിന്റെ പതാക വാഹകരായി ഗള്‍ഫിലുള്ള മലയാളികളും ഫസല്‍ ഗഫൂറിനെ പോലെ കേരളത്തിലുള്ള ചില നേതാക്കളും ഉണ്ട് എന്നതാണ്  കഷ്ടം. ഇന്ത്യയുടെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ വഷളാക്കാന്‍ ശത്രുരാജ്യങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് നീങ്ങുന്നവര്‍ ഈ രാജ്യത്തിന്റെ ശത്രുക്കള്‍ തന്നെ. അവരെ കണ്ടെത്തുക എന്നതാണ് പ്രധാനം. കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ആ വഴിക്കാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിനു കൈമാറിയിരിക്കുന്നത്. ‘ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ’, ‘ഷെയിം ഓണ്‍ മോദി’, ‘കയോസ് ഇന്‍ ഇന്ത്യ’ തുടങ്ങിയ ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ എല്ലാം ഉറവിടം പാക്കിസ്ഥാനാണെന്ന് ഉറപ്പായിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രധാനമായും പുറത്ത് വിടുന്നത്. ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരിലും വ്യാജ  ഇന്ത്യാ വിരുദ്ധ പോസ്റ്റ് വന്നു.

‘ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ’ എന്ന് അടുത്തിടെ ട്വിറ്ററില്‍ പ്രചരിച്ച ഹാഷ് ടാഗിന്റെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നുള്ള ചില ആളുകളും ബോട്ടുകളും (കൃത്രിമമായ ടാസ്‌കുകള്‍ നല്‍കിയാല്‍ മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കാനാവുന്ന  സോഫ്റ്റ്വെയര്‍) ആണ്.  ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഇത്.

ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണല്‍ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫെയ്സ്ബുക് പേജും പാക്കിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.  വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീര്‍, ഖാലിസ്ഥാന്‍, ദ്രാവിഡസ്ഥാന്‍ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെയും ലക്ഷ്യം. ബ്രാഹ്മണ വിരുദ്ധ വികാരം സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളാണ് കൂടുതലായി പ്രചരിപ്പിച്ചിരുന്നത്.

ഇവരുടെ എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ മുന്‍പ് ഇതിലെല്ലാം ഉറുദു ഭാഷയില്‍ പാക്കിസ്ഥാനെക്കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കണ്ടെത്തി. ഒരു ഘട്ടത്തില്‍ സിജെ പോസ്റ്റിന്റെ ഫെയ്സ് ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളില്‍ ആഗോളവാര്‍ത്തകള്‍ നിറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ അക്കൗണ്ടുകള്‍ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിലേക്കു ചുവടുമാറി.തുടര്‍ന്ന് സിജെ പോസ്റ്റ് ഫിവര്‍ എന്ന വെബ്സൈറ്റില്‍നിന്ന് 10 ഡോളര്‍ മുതല്‍ 50 പൗണ്ട് വരെ നല്‍കി വാര്‍ത്താ അവതാരകരെ വാടകയ്‌ക്കെടുത്തു. ഈ അക്കൗണ്ടുകളില്‍നിന്ന് നല്‍കുന്ന വാര്‍ത്തകള്‍ വീട്ടിലിരുന്നു വായിച്ചു ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി അയച്ചു നല്‍കുകയാണ് അവതാരകര്‍ ചെയ്തിരുന്നത്. 

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറിവോടെയാണ് ഭൂരിഭാഗം ഇന്ത്യവിരുദ്ധ പ്രചാരണവും നടക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഐഎസ്ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ പേരിലുളള വ്യാജഅക്കൗണ്ടുകള്‍ വഴി, ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നു വ്യാജപ്രചാരണം അഴിച്ചുവിട്ടു കശ്മീരിലെ മുസ്ലിംകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു  ലക്ഷ്യം. പാക്കിസ്ഥാനില്‍നിന്നു പ്രവര്‍ത്തിക്കുന്ന മിക്ക ബോട്ടുകളും വര്‍ഗീയ കലാപമുണ്ടാക്കാനായി മുസ്ലിം വിരുദ്ധ വാര്‍ത്തകളാണു പോസ്റ്റ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല രാജ്യത്തേയും പ്രധാനമന്ത്രിയെയും ലോകരാജ്യങ്ങള്‍ക്കിടയില്‍ കരിവാരിത്തേക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞപ്പോഴും കാശ്മീരില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നപ്പോഴും പാകിസ്ഥാന്‍ സൈബര്‍ ഇടങ്ങള്‍ വഴി രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. ഒമാന്‍ രാജകുടുംബാംഗം ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദിന്റെ പേരില്‍ വന്ന ട്വിറ്റര്‍ സന്ദേശവും ഇത്തരത്തിലുള്ളതായിരുന്നു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാന്‍ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യന്‍ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങള്‍ ഒമാന്‍ സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെടുത്തും‘ എന്നായിരുന്നു ഇവരുടെ പേരില്‍ നടന്ന വ്യാജ പ്രചരണം. ഇതിനെതിരെ  രൂക്ഷ പ്രതികരണവുമായി ഒമാന്‍ രാജകുടുംബാംഗം നേരിട്ടെത്തി. തന്റെ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. സയ്യിദ മുന അല്‍ സഈദ് വ്യക്തമാക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധം നടത്തുന്നത് ന്യായീകരിക്കാം. ശത്രുരാജ്യത്തിനെതിരായ പോരാട്ടമായി വ്യാഖ്യാനിക്കാം. അതിന്റെ ചുവടുപിടിച്ച്  മലയാളി ജിഹാദികളും സജീവമായത് അപകടകരമാണ്. ഗള്‍ഫാണ് തട്ടകമായി ഉപയോഗിക്കുന്നത്. ‘കാഫിറുക’ളായ ഇന്ത്യക്കാരുടെ ജോലി കളയിപ്പിക്കും എന്നാണ് വാശി. ബിജെപിയെ പിന്തുണയ്‌ക്കുന്നതും കൊറോണ വൈറസ് വ്യാപനം രൂക്ഷമാക്കിയ തബ്ലീഗുകാരെ വിമര്‍ശിക്കുന്നതും മുസ്ലിം വിരുദ്ധമെന്നാണ് പ്രചാരണം. ഇതര മതസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ സ്വീകരിക്കുന്ന ഏത് നിലപാടുകളെയും ഇത്തരത്തില്‍ വളച്ചൊടിച്ച് ‘പണി’ നല്‍കുന്നതിനായി വലിയ ശൃംഖല തന്നെ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യ ‘ഇസ്ലാമോഫോബിയ’ വളര്‍ത്തുകയാണെന്ന് പ്രചരിപ്പിക്കാന്‍ ‘എന്‍ആര്‍ഐസ് എഗെയ്ന്‍സ്റ്റ് ഹേറ്റ്’ എന്നൊരു ഫേസ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും  രൂപീകരിച്ചിട്ടുണ്ട്. നിരവധി വ്യാജ പ്രൊഫൈലുകളുമുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഹിന്ദുക്കളെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ അറബ് അധികാരികളെ സ്വാധീനിക്കുന്നതിനും നടപടിയെടുപ്പിക്കുന്നതിനും മലയാളികളായ മുസ്ലിം വ്യവസായികളും മതനേതാക്കളും ഇവരെ സഹായിക്കുന്നുമുണ്ട്. കവിത എഴുതിയതിന്റെ പേരില്‍ വ്യവസായ പ്രമുഖന്‍  സൊഹന്‍ റോയിക്കെതിരെ വ്യാപക പ്രചരണം നടത്തുകയും പരാതി നല്‍കുകയും ചെയ്തത് ഇത്തരം സൈബര്‍ പോരാളികളാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ മതത്തിന്റെ പേരിലുള്ള വ്യാജ പ്രചരണം ഏശുന്നില്ല. ചരിത്ര പരമായ കാരണങ്ങളും ഇന്ത്യയുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ദൃഡബന്ധവുമാണ് കാരണം. ഇസ്ലാം മതം ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിയ ബന്ധമാണ് ഇന്ത്യയും അറബ് രാഷ്‌ട്രങ്ങളും തമ്മില്‍. ഇന്ത്യയും ഗള്‍ഫ് നാടുകളും സ്വാഭാവികമായ സുഹൃത്ത് രാഷ്‌ട്രങ്ങള്‍ ആണ്. മതത്തിന്റെ വളര്‍ച്ചയല്ല, രാഷ്‌ട്രത്തിന്റെ വളര്‍ച്ചയിലാണ്  അവിടുത്തെ ഭരണാധികാരികളുടെ ശ്രദ്ധ. കാശ്മീര്‍ വിഷയത്തില്‍ അടക്കം മതം കലര്‍ത്താനുള്ള കേരളത്തില്‍ നിന്നുള്ള മതഭ്രാന്തന്മാരുടെയും, പാക്കിസ്ഥാന്റെയും ശ്രമം  ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ തള്ളിക്കളഞ്ഞതും അതിനാലാണ്. പാക്കിസ്ഥാന്റെ വലയില്‍ പെട്ടോ പണം പറ്റിയോ ‘ഇസ്‌ളാമോഫോബിയ’  പ്രചരിപ്പിക്കുന്നവര്‍ മനസ്സിലാക്കുക പിടിക്കപ്പെടാന്‍ എളുപ്പമാണെന്ന്. ഗള്‍ഫിലെ  ഹിന്ദുക്കളുടെ പണി കളയാന്‍ പെടാപാട് പെടുന്നവരെ ഗള്‍ഫില്‍ നിന്ന് നാടു കടത്താന്‍ ഒരു പാടുമില്ലന്ന് ഓര്‍ക്കുക. ഇട്ട ഏതെങ്കിലും പോസ്റ്റ്  എടുത്തു കാട്ടി, ഗള്‍ഫില്‍ ഇരുന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നു എന്ന ഒരു പരാതി  പോലീസിന് കിട്ടുകയും അതിന്റെ പകര്‍പ്പ് എംബസിയിലെത്തുകയും ചെയ്താല്‍ പണി പോകുമെന്നു മാത്രമല്ല ഇന്ത്യന്‍ പാസ്‌പോര്‍ട്ടും എടുത്ത് ഗള്‍ഫില്‍നിന്ന് കെട്ടികെട്ടേണ്ടിയും വരും. ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നുണ്ട് എന്നറിയുക.

ബിജെപിയോടും നരേന്ദ്രമമോദിയോടുമുള്ള പകയുടെ പേരില്‍ രാജ്യത്ത് ഇല്ലാത്ത മുസ്ലിങ്ങളോടുള്ള വിവേചനവും ഇസ്ലാമിനെ അടച്ചാക്ഷേപിക്കലും ഉണ്ടെന്ന് വരുത്താനുള്ള  ശ്രമം നാട്ടിലാകട്ടെ. പ്രചരണത്തിന്റെ  പൊള്ളത്തരം ജനം തിരിച്ചറിയും. എന്നാല്‍ രാജ്യത്തെ അപമാനിക്കാന്‍ ‘ഇസ്ലാമോഫോബിയ’ പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവരെ തിരിച്ചറിയുകയും പിടികൂടൂകയും വേണം. ഇത്തരക്കാരെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നതിനൊപ്പം  പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും  പൗരനെന്ന നിലയില്‍ കടമയാണെന്ന് തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക