Categories: Kerala

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരിക്കാമെന്ന് സംസ്ഥാനം; ഡാറ്റ സൂക്ഷിക്കുന്നതിനായി കേന്ദ്ര ഏജന്‍സി പോരെ, സര്‍ക്കാര്‍ നിലപാട് അപകടകരം

വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്‌നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.

Published by

കൊച്ചി: സ്പ്രിംങ്ക്‌ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപടകടരമെന്ന് ഹൈക്കോടതി. കരാര്‍ വിവാദമായ സാഹചര്യത്തില്‍ നല്‍കിയ പൊതുതാത്പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. കരാര്‍ സംബന്ധിച്ചുള്ള വസ്തുതകള്‍ മൂടിവെയ്‌ക്കരുത്. കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.  

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ഡാറ്റകള്‍ സൂക്ഷിക്കുന്നതിനായി യുഎസ കമ്പനിയായ സ്പ്രിംങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഏര്‍പ്പെട്ടതിനെതിരെയാണ് ഹര്‍ജി. വിഷയം ലാഘവത്തോടെ കാണരുത്. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദ്ദേശിക്കരുത്.  ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവര്‍ത്തിച്ചു. സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്ന് സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണു കോടതിയില്‍ ഹാജരായത്.  

സ്പ്രിങ്ക്‌ളറിന് മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണം ചെയ്യുന്ന കമ്പനികളില്‍ ഒന്നാണ് ഫൈസര്‍. ആറ് വര്‍ഷത്തോളമായി മരുന്ന് നിര്‍മാണത്തിനുള്ള ഡാറ്റ കൈമാറുന്നത് സ്പ്രിംങ്ക്‌ളറാണെന്ന് ഫൈസര്‍ നേരത്തെ വ്യകതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തി വിവരം സംബന്ധിച്ച ഡാറ്റകള്‍ കൈകാര്യം ചെയ്യാനായി സ്പ്രിങ്ക്‌ളറെ ഏല്‍പ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാകുന്നത്.  

അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരമാകാമെന്ന് സര്‍ക്കാര്‍. അഞ്ചു ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത്രയും പേരുടെ വിവര ശേഖരണത്തിനായി കേന്ദ്ര ഏജന്‍സി പോരെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.  ഡാറ്റ മോഷണം നടന്നു എന്നത് പരാതിക്കാരന്‍ തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാധാരണക്കാരന് ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്‌നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.  

സ്പ്രിംങ്ക്‌ളറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ അറിയിച്ചു.  

രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്കാണ് സം്സ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നത് ഏപ്രില്‍ 2ന് മാത്രമാണെന്നും കരാര്‍ നിലവില്‍ വരുന്നതിനു മുമ്പ് ഡേറ്റ സ്പ്രിംങ്ക്‌ളര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തല വാദിച്ചു.  

ഡേറ്റ അനലിസ്‌റ് ആയ ബിനോഷ് അലക്‌സ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വന്നു.  ഇപ്പോള്‍ കിട്ടിയ ഡാറ്റയില്‍ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ  ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും ഇത്തരത്തില്‍ സെക്കന്‍ഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക