Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുനിഞ്ഞതില്ലീ പത്തികള്‍ കണ്ണാ

സുഗതകുമാരിയുടെ കാളിയമര്‍ദ്ദനം, ഗജേന്ദ്രമോക്ഷം കവിതകളെ ഡോ: ആര്‍. അശ്വതി വിലയിരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 09:25 am IST
in Literature

‘മുള്ളുകള്‍ മാറിമാറിത്തറച്ചും

വള്ളിപോല്‍ പാമ്പ് കാലില്‍ പിണഞ്ഞും

മുള്‍പ്പടര്‍പ്പിലുടക്കിയ നീല-

പ്പട്ടുകീറിയും ചോര പൊടിഞ്ഞും

കുണ്ടില്‍ വീണുമെണീറ്റും വലഞ്ഞു-

മന്ധകാരത്തിലോടിയെത്തുമ്പോള്‍

ചന്ദനം മണക്കുന്നൊരാ മാറില്‍

സങ്കടങ്ങളിറക്കിവെയ്‌ക്കുമ്പോള്‍

ശ്യാമസുന്ദര, മൃത്യുവും നിന്റെ

നാമമാണെന്നു ഞാനറിയുന്നേന്‍”

തൃഷ്ണയുടെ ഈ തിമിരാന്ധകാരം അനാദികാലം മുതല്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും പൊതുബോധത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള പ്രവചനാതീതമായ യാഥാര്‍ത്ഥ്യമാണ്. അപൂര്‍ണതയോടുള്ള വിധേയത്വവും പൂര്‍ണതയ്‌ക്കുവേണ്ടിയുള്ള അടങ്ങാത്ത അന്വേഷണവും ക്ഷണികമായ ജീവിതം സൃഷ്ടിക്കുന്ന വിഷമവൃത്തവും അസ്വതന്ത്രവും വംശീയവുമായ വേദനയായി മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്നു.  

കാല്‍പ്പനികമായും ആത്മീയമായും മനഃശാസ്ത്രപരമായും വ്യാഖ്യാനിക്കാവുന്ന അസ്വസ്ഥമായ ഈ പാരതന്ത്ര്യത്തെ കലയും കാലവും കലാപവും പരിവര്‍ത്തിപ്പിക്കാറുണ്ട്. അബോധ ചേതനയില്‍ വാസനാരൂപത്തില്‍ അചഞ്ചലമോ നിരാശാപൂര്‍ണമോ ആയ ഏകീകൃതഭാവമായി ഒരുപക്ഷേ പിന്നെയും കാലങ്ങളോളം അത് നിലനില്‍ക്കാം. ചിലപ്പോള്‍ സ്വയംപ്രേരിതമായി ബോധമനസ്സില്‍നിന്ന് നിര്‍മുക്തമാക്കപ്പെടുന്ന വികാരവിമലീകരണങ്ങളുടെ ജിതേന്ദ്രിയത്വമായി പരുവപ്പെടാം. വ്യക്തിയുടെ അനുഭവസംസ്‌ക്കാരമാണ് അന്തര്‍ലീനവാസനകളെ സുകൃതമായോ വൈകൃതമായോ സന്ദര്‍ഭാനുസരണം പുറംതള്ളുന്നത്.

ഈ തത്ത്വദര്‍ശനത്തെ ആത്മപീഡയുടെ ലഹരിയായും ആത്മസാക്ഷാത്കാരത്തിന്റെ ഉദാത്ത സങ്കല്പമായും മനുഷ്യകേന്ദ്രിതമായി കാളിയമര്‍ദ്ദനത്തിലും ഗജേന്ദ്രമോക്ഷത്തിലും സുഗതകുമാരി അവതരിപ്പിക്കുന്നു. ആഗ്രഹവും അതൃപ്തിയും അഹന്തയും രൂപപ്പെടുത്തുന്ന സഹജവാസനാവൈചിത്ര്യങ്ങളെ തിര്യക്കുകളിലൂടെ (കാളിയന്‍, ഗജേന്ദ്രന്‍) അനുഭവിപ്പിക്കുകയും ആ ധര്‍മ്മസങ്കടങ്ങളെ പ്രതിരൂപാത്മകമായി വിലയിരുത്തുകയുമാണ് കവി ചെയ്യുന്നത്. പുരാണകഥയുടെ പുനരാവിഷ്‌കരണം പരമ്പരാഗതവും നവീനവുമായ ആഖ്യാനകലാതന്ത്രത്തെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിച്ച് കടന്നുപോകുന്നു.

ആത്മബലിയും ആത്മരതിയും

ഈശ്വരാഭിമുഖമായ അറിവും അവബോധവും അഹന്തയുടെ പത്തികളെ തളര്‍ത്തുമ്പോഴും സഹജവാസനകളുടെ അസംസ്‌കൃത പ്രസരണങ്ങള്‍ക്ക് മര്‍ദനത്തിന്റെ രത്യനുസാരിയായ (ആത്മപീഡനത്തിന്റെ) അത്യാനന്ദത്തെ പുല്‍കാനാണിഷ്ടം.  

”നൃത്തവിലോളിതലീലയിതുടനേ

നില്‍ക്കായ്‌വാന്‍ കൊതിയേറുകയാല്‍

മര്‍ദ്ദനമേറ്റു വലഞ്ഞോരെന്‍ ദൃഢ

മസ്തകമിപ്പൊഴുമുയരുന്നൂ

രക്തകണങ്ങള്‍ തെറിക്കുന്നൂ, മിഴി  

കത്തുന്നൂ, കരള്‍ പൊട്ടുന്നൂ

നര്‍ത്തനവേദികയല്ലേ ഞാന്‍? എന്‍

പത്തികള്‍ വീണ്ടും പൊങ്ങുന്നൂ.”  

ആത്മസാക്ഷാത്കാരമെന്ന ആത്യന്തിക സത്യത്തെ തൊട്ടുനില്‍ക്കുമ്പോഴും ദ്വന്ദ്വബോധം നശിക്കാത്ത കാളിയന്‍ മനുഷ്യമനസ്സിന്റെ അടങ്ങാത്ത കാമനകള്‍ പോലെ വേദനയിലും ആത്മരതിയുടെ പത്തി വിടര്‍ത്തുന്നു. ബോധമെന്ന (ആത്മജ്ഞാനം) ശിശുപ്രകൃതിയാണ് കാളിയന്റെ പത്തിക്ക് മേല്‍ കാല്‍ വെയ്‌ക്കുന്നത്.

കവിതയിലെ ശിശുപ്പിറവി അനന്തമായ ധര്‍മ്മസംസ്ഥാപനങ്ങളുടെ കാലപ്രവാഹത്തിലേക്കാണ് മനുഷ്യന്റെ അഹംബോധങ്ങളെ വഴി നടത്തുക. മോക്ഷത്തിന്റെ ഈ യുഗസാധൂകരണം ഗജേന്ദ്രമോക്ഷത്തില്‍ ആവിഷ്‌കരിക്കുന്നത് നോക്കുക;

”പുറകോട്ടെന്‍സ്മൃതി പായുന്നു, പൊന്‍

പുലരിയിലെത്ര യുഗം മുമ്പോ? വന്‍

തരുനിര കുത്തിമറിക്കും വനഗജ-

നിരയെ നയിച്ചിങ്ങെത്തിയതീ ഞാന്‍

അടിവെയ്‌പിന്റെ കനത്താലടവി

കുലുക്കിച്ചിന്നം വിളിയാല്‍ഗ്ഗിരികള്‍

മുഴക്കി നടക്കെ- ക്കാണായ്‌പെട്ടെ-

ന്നാകാശം പോലാഹ്ലാദം പോ-

ലായിരമോളമുലാവും സലിലം..”

വനഗജനിരയെ നയിച്ച്, വന്‍തരുനിര കുത്തിമറിച്ച് അടിവെയ്‌പിന്റെ കനത്താലടവികള്‍ കുലുക്കി, ചിന്നം വിളിയാല്‍ ഗിരികളുടച്ച് മദിച്ച് ‘ഞാനെന്ന ഭാവം’ വിഹരിക്കുകയാണ്.

”എത്ര കഴിഞ്ഞൂ കാലം? മെയ്യു

തളര്‍ന്നുതുടങ്ങീ, കയ്യുകള്‍ നീട്ടി-

ച്ചുറ്റിലുമങ്ങനെ നില്‍പൂ കൂട-

പ്പിറവികള്‍ പാറക്കെട്ടുകള്‍ പോലെ.

അവരുടെ നേര്‍ക്കെന്‍ കരവും നീണ്ടൂ

തെല്ലൊരു തുണ മതി, യൊന്നു പിടിക്കൂ

വിറ പൂണ്ടീലാ ചിത്തം, നിന്നുടെ

തിരുവടിയപ്പൊഴുമോര്‍മ്മിച്ചീലാ..”

കാലമെന്ന മഹാപ്രവാഹത്തെ ആര്‍ഷദര്‍ശനം വ്യാഖ്യാനിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം കൂടിയാണത്. വിഷയാസക്തമായിത്തീരാന്‍ പ്രേരിപ്പിക്കുന്ന അനുഭവസഞ്ചയങ്ങളുടെ അനാദിവാസനകളാണ് പാറക്കെട്ടുകള്‍പോലെ കയ്യുകള്‍ നീട്ടി ചുറ്റിലും മദഗജങ്ങള്‍ കണക്കെ നിരന്നുനില്‍ക്കുന്നത്. ആര്‍ഷബോധത്തില്‍ ഒരുവന്‍ ജന്മം കൊണ്ടേ മോക്ഷാര്‍ത്ഥിയാണ്. എന്നിട്ടും ഭൗതികമായ ലോഭമോഹങ്ങളിലേക്കാണ് ആഗ്രഹങ്ങള്‍ അവനെ വലിച്ചടുപ്പിക്കുന്നത്. ഭ്രമാത്മകമായ ഈ വൈരുധ്യത്തിന്റെ രഹസ്യമാണ് ഭഗവത്ഗീതയിലെ കര്‍മ്മയോഗത്തില്‍ പാര്‍ത്ഥന്‍ കൃഷ്ണനോട് ചോദിക്കുന്നത്,

‘അഥ കേന പ്രയുക്തോളയം

പാപം ചരതി പൂരുഷഃ

അനിച്ഛന്നമപി വാര്‍ഷ്‌ണേയ!

ബലാദിവ നിയോജിതഃ”  

(ഹേ, വാര്‍ഷ്‌ണേയ! ഏതിന്റെ, ആരുടെ പ്രേരണ നിമിത്തമാണ് ഞാന്‍ ഇച്ഛിക്കുന്നില്ലെങ്കില്‍പോലും ബലാല്‍ക്കാരേണ നിയോഗിക്കപ്പെട്ടവന്‍ എന്ന പോലെ ഒരുവന്‍ പാപം അനുഷ്ഠിക്കുന്നത്!)

അപ്പോള്‍ ജിതേന്ദ്രിയത്വത്തെ ഹനിക്കുന്ന കാമക്രോധങ്ങളെ പരിത്യജിക്കണമെന്ന മനഃസംയമനപാഠമാണ് മറുപടിയായി കൃഷ്ണന്‍ പറയുന്നത്. എന്നിട്ടും അറിവും നിറവും കെട്ട പ്രലപനങ്ങളുടെ കെട്ടിലും മട്ടിലും തൂങ്ങി ‘ടെന്നിസണെപ്പോലെ’ വിലപിക്കാനാണ് കാല്‍പനിക വാസനകള്‍ക്ക് പ്രിയം.

What am I

An infant crying in the night

An infant crying for the night

And with no  language but cry

ഭാഷാരഹിതമായ ഈ കരച്ചില്‍ രോഗമായി നമ്മെയൊക്കെ ബാധിച്ചിട്ടുണ്ടെങ്കില്‍ കാളിയമര്‍ദ്ദനത്തിന്റെയും ഗജേന്ദ്രമോക്ഷത്തിന്റെയും ആന്തരികപ്രേരണകള്‍ അതിനുള്ള സാധൂകരണം കൂടിയാണ്.

ആത്മസമര്‍പ്പണത്തിന്റെ ജീവിതയജ്ഞങ്ങള്‍

സ്വയസമര്‍പ്പണത്തിന്റെ ത്യാഗോജ്ജ്വലമായ വേദപാഠങ്ങളാണ് യജ്ഞവും ബലിസങ്കല്പവും. ഈശ്വരസാക്ഷാത്കാരമാണ് അതിന്റെ ലക്ഷ്യം. ആത്മാര്‍പ്പണനിഷ്ഠമായ ബലി ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ളിലെ, തത്ത്വദര്‍ശനമാകുന്നതങ്ങനെയാണ്. ‘കാളിയമര്‍ദ്ദന’ ത്തിലെ കാളിയനും ഗജേന്ദ്രമോക്ഷത്തിലെ ഗജേന്ദ്രനും ജീവിതമെന്ന കഠിനയജ്ഞത്തെ ആത്മബലിയിലൂടെ സ്വയം സാക്ഷാത്കരിച്ചവരാണ്. അഹം വെടിഞ്ഞ് പരമാത്മാവിനോട് ഐക്യപ്പെട്ട ജീവാത്മാക്കളാണവര്‍. കലാത്മകമായ ഈ ഏകത്വം നിര്‍മ്മുക്തമായ മനസ്സിന്റെ വികരാവിമലീകരണ യജ്ഞം തന്നെ.  

ആത്മബലിയുടെ അവസാനനിമിഷങ്ങളില്‍ പോലും കരളിലെ  കറുത്ത രക്തം വീഴ്‌ത്തി ജീവന്മുക്തിക്കായി പ്രാര്‍ത്ഥിക്കുന്ന കാളിയന്‍,

”മദാന്ധകാരം മാറീലാ, മിഴി

തുറന്നു പൂര്‍ണ്ണത കണ്ടീലാ

അറിഞ്ഞു ഞാനെന്നുള്ളോരീ വെറു-

മഹന്ത, കണ്ണാ മാഞ്ഞീലാ

അന്ധതയാലേ പുണരും ജീവിത-

ബന്ധനമൊന്നുമഴിഞ്ഞീലാ

വിളര്‍ത്ത കണ്ണീര്‍ച്ചോലകളായെന്‍

വിഷങ്ങളെല്ലാമലിവോളം

സ്വീയവിഷാദമുലര്‍ന്നെരിയുന്നോ-

രീയഭിമാനം കുറവോളം

നിന്‍കഴല്‍ മതിയാവോളമണിഞ്ഞെന്‍

സങ്കടമെല്ലാം മറവോളം….”

തന്റെ പത്തികള്‍ കുനിക്കുകയില്ലായെന്ന ദുര്‍ബലമായ പ്രതിരോധമുയര്‍ത്തുന്നുണ്ട്. മദാന്ധകാരം മാറും വരെ, സത്യമെന്തെന്ന സാക്ഷാത്കാര പൂര്‍ണ്ണത അറിയുംവരെ , അഹന്ത മായും വരെ, ജീവിതബന്ധനമഴിയും വരെ, വിഷമലിഞ്ഞ് ദ്വന്ദ്വബോധം കുറയും വരെ ദേവപദം പ്രാപിക്കല്‍ ദുഷ്‌കരം തന്നെയാണ് എന്നതാണ് ഈ പ്രതിരോധത്തിന്റെ അര്‍ത്ഥം.

ഗജേന്ദ്രമോക്ഷത്തില്‍,

”പിന്‍കാലിന്മേല്‍ പല്ലുകളാഴ്‌ത്തി

വലിച്ചു വലിച്ചാഴ്‌ത്തീടും ഭീതിയോ-

ടിഞ്ചിഞ്ചായ് തോല്‍ക്കുമ്പോള്‍ താഴ്ന്നു

തുടങ്ങുമ്പോള്‍ ഓര്‍മ്മിച്ചേന്‍ നിന്നെ!

തളരും തുമ്പിക്കയ്യാലൊരു ചെ-

ന്താമരമലരു പറിച്ചേന്‍, കണ്ണീ-

രണ മുറിയുമ്പോള്‍, ‘നീയേ തുണയിനി’-

യെന്നു വിളിച്ചു കരഞ്ഞര്‍പ്പിച്ചേന്‍” എന്ന സമര്‍പ്പണഭാവം ‘ഹരിചന്ദനപരിപാവന’ ഗന്ധമറിയുന്ന അദ്വൈതബോധത്തെ പ്രാപിക്കുമ്പോള്‍, അര്‍ച്ചിതമാകുന്നത് താമരമലരാകുന്ന തന്റെ ഹൃദയം തന്നെയാണെന്ന് സ്വയം തിരിച്ചറിയുന്നിടത്താണ് ഗജേന്ദ്രന്റെ മോക്ഷം സമ്പൂര്‍ണ്ണമാകുന്നത്.  

ദര്‍ശനവും പ്രതീകാത്മകതയും

ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉത്ഥാനം തന്നെയാണ് കവിതകളുടെ ആത്യന്തിക ദര്‍ശനം. ഈ ദര്‍ശനത്തെ സാധൂകരിക്കുന്ന വാഗര്‍ത്ഥവിചാരങ്ങള്‍ കൊണ്ട് സമ്പന്നമാണ് രണ്ട് കവിതകളും. ഇരുട്ടും നോവും അഹന്തയും ദുരഭിമാനവും ദ്വന്ദ്വബോധവും നിറച്ച ജീവിതമെന്ന തമോഗര്‍ത്തത്തില്‍നിന്നാണ് കാളിയനും ഗജേന്ദ്രനും മോക്ഷമാഗ്രഹിക്കുന്നത്.  

കവിതയുടെ പ്രമേയത്തിന് അനുകൂലഘടകങ്ങളായി വര്‍ത്തിക്കുന്ന കലാത്മകവും ഭ്രമാത്മകവും പ്രതീകാത്മകവുമായ സൗന്ദര്യ സങ്കേതങ്ങളാണ് കവിതകളില്‍ ഔചിത്യപൂര്‍വം സുഗതകുമാരി ഉപയോഗിച്ചിട്ടുള്ളത്. കാളിന്ദി, കാളിയന്‍, കറുത്ത രക്തം, മദാന്ധത, വിഷം, വിഷാദം (കാളിയമര്‍ദ്ദനം), ചെളി നിറഞ്ഞ പൊയ്‌ക, വനഗജം, കരികള്‍, ജീവിതഗര്‍ത്തഗഭീരാവര്‍ത്തം, പാതാളം, പാറക്കെട്ടുകള്‍, കലങ്ങിയിരുണ്ട വിശാലത (ഗജേന്ദ്രമോക്ഷം) തുടങ്ങി കറുപ്പിന്റെ – തമസ്സിന്റെ ആധിക്യത്തെ സൂചിപ്പിക്കാന്‍ കവിതയില്‍ ഉപയോഗിച്ചിട്ടുള്ള പദങ്ങള്‍ പ്രമേയത്തിന്റെ വ്യംഗ്യസാധ്യതകളെ പ്രതിഷ്ഠിക്കുന്ന ശക്തമായ അധിഷ്ഠാനങ്ങളാണ്.  

മതം, സാഹിത്യം, കല തുടങ്ങി മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന സാംസ്‌ക്കാരിക ഘടകങ്ങളെ ബോധപൂര്‍വവും അബോധപൂര്‍വവും നൂറ്റാണ്ടുകളായി നിര്‍ണയിക്കുന്ന ആദിപ്രരൂപങ്ങളാണ് കൃഷ്ണനും കാളിയനും ഗജവും ജലബിംബങ്ങളുമെല്ലാം. കവിതയില്‍ ഇതൊരു പുനരനുഭവസാന്നിധ്യമാണ്.

കൃഷ്ണന്‍

കൃഷ്ണന്‍ ഭാരതത്തിന്റെ ആന്തരചോദനയായ മോചനത്തിന്റെ വാഗ്ദാനമാണ്. ശിശുവായും പശുവായും ഈശ്വരനായും അവന്‍ ആര്‍ഷദര്‍ശനങ്ങളുടെ ഓരോ കോശത്തിലും ജീവിക്കുന്നു. അവനെ കണ്ടെത്തലാണ് ആത്മസാക്ഷാത്കാരം. നീലാകാശം പോലെ വിശാലവും നീലസമുദ്രം പോലെ അഗാധവുമായ ദര്‍ശനമാണവന്‍. കവിതകളില്‍ ആത്മബലിയിലൂടെ നമ്മള്‍ ചെന്നുചേരുന്നത് ആ തിരിച്ചറിവിലേക്കാണ്.  

കാളിയന്‍

യോഗവിദ്യയില്‍ സര്‍പ്പാകൃതിയില്‍ കലാത്മകമായി ചിത്രീകരിച്ചിട്ടുള്ള കുണ്ഡലിനീശക്തി അറിവിന്റെയും ഉണര്‍വിന്റെയും അവബോധത്തിന്റെയും നിരന്തരസാധനയാണ്. എന്നാലതില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യമനസ്സിന്റെ അബോധതലങ്ങളെ ഭയാനകമായി ഗ്രസിക്കുന്ന ലൈംഗികതയുടെയോ അതിശയിപ്പിക്കുന്ന കാമവാസനകളുടെയോ ആദിബോധവ്യാഖ്യാനമെന്ന നിലയിലാണ് സര്‍പ്പം എന്ന പ്രതീകം നമ്മെ വരിഞ്ഞ് മുറുക്കുക. ‘കാളിയമര്‍ദ്ദനത്തില്‍’ ആ കറുത്ത സത്വം അഹന്തയുടെയും ജീവിതാഭിവാഞ്ഛയുടെയും അവസ്ഥാന്തരങ്ങളായി ഇഴഞ്ഞെത്തി ഒടുവില്‍ മനഃസംസ്‌കരണത്തിന്റെ പാഠമായി മാറുന്നു. വേണ്ടെന്നുവെയ്‌ക്കുമ്പോഴൊക്കെ കാമത്തിന്റെ ഇരുള്‍വളയങ്ങളിലേക്ക് കാലത്തിന്റെ കാളിയന്‍ നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിതസമസ്യയായി മനോരോഗമായ് അത് ഫണം വിരിച്ചാടുന്നു.  

ഗജം

കാളിയന്‍ എന്ന പ്രരൂപ സങ്കല്പത്തിന്റെ തുടര്‍ച്ചയായിത്തന്നെ ഗജേന്ദ്രമോക്ഷത്തിലെ കരുത്തനും ഭയരഹിതനുമായ ഗജത്തെ കവി അവതരിപ്പിക്കുന്നു. മോഹമെന്ന മദാന്ധകാരത്തെ സൂചിപ്പിക്കുന്ന വിശാലമായ ഭാഷാചിഹ്നമായി അത് പ്രതീകവല്‍ക്കരിക്കപ്പെടുന്നു. അഹന്ത മാറാത്ത, അജ്ഞത പുണരുന്ന ‘ഗജ’-മെന്ന മോക്ഷാര്‍ത്ഥി, ജീവിതബന്ധങ്ങളെ കുടഞ്ഞെറിയുമ്പോള്‍ വീണ്ടും വീണ്ടും അതിലേക്കുതന്നെ നിപതിക്കുന്ന സംസാരസാഗരത്തിലെ ‘മനുഷ്യന്‍’ എന്ന അഭയാര്‍ത്ഥി തന്നെയാണ്. ഈശ്വരാഭിമുഖമായ ആത്മസമര്‍പ്പണം തന്നെയാണ് അവിടെ തോണിയാവേണ്ടതെന്ന് ഒടുവെത്തുവോളം അവനറിയുന്നില്ല.

പാരിസ്ഥിതികമായ ജലബിംബങ്ങള്‍

പാരിസ്ഥിതികമായ ഊര്‍ജ്ജസ്രോതസ്സെന്ന നിലയില്‍ ‘ജലം’ മാതൃബിംബമായി രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നു. കാളിയനും ഗജേന്ദ്രനും ആ സ്‌ത്രൈണസത്തയെ ആവോളം മലിനമാക്കുന്നുണ്ട്.

”ഓളമടിച്ചു സമുദ്രംപോലീ

കാളിന്ദീനദി പൊങ്ങുമ്പോള്‍

പിടഞ്ഞുതുള്ളും തിരമാലകളൊ-

ത്തിടഞ്ഞ് പൊട്ടിച്ചിതറുമ്പോള്‍….” പ്രക്ഷുബ്ധയാകുന്ന കാളിന്ദിയും

”കേളിയിലോളമുയര്‍ന്നോട്ടെ, ജല-

പാളികളാര്‍ത്തു ചുഴന്നോട്ടെ…

നിറുത്തിടൊല്ലേ നൃത്തം, വന്‍നദി

കലക്കിയിളകും ചുഴലികളില്‍

ചൊരിഞ്ഞ പൂവുകള്‍ ചുറ്റിച്ചുറ്റി-

ത്തിരിഞ്ഞു വീണുകറങ്ങുന്നു!” എന്ന മട്ടില്‍ പീഡിതയാകുന്ന കാളിന്ദിയും അധിനിവേശാധിപത്യസമൂഹങ്ങളുടെ, അധികാരവര്‍ഗ്ഗത്തിന്റെ, പുരുഷകേന്ദ്രീകൃത സംവിധാനത്തിന്റെ ഏകപക്ഷീയമായ കടന്നുകയറ്റങ്ങളില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന അമ്മയോ സഹോദരിയോ മകളോ സ്ത്രീയോ ഒക്കെത്തന്നെയാണ്.

നിണവും മിഴിനീരും പാഴ്‌ച്ചെളിയും ചേര്‍ന്ന് കലങ്ങിയിരുണ്ട ജലസാന്നിധ്യമാണ് ഗജേന്ദ്രമോക്ഷത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മദമോടെ നീറ്റിലിറങ്ങി കുളം കലക്കുന്ന ഗജേന്ദ്രന്‍, പേടിച്ചകലുന്ന നറുമലരുകള്‍, നഭസ്സില്‍ പൂക്കുറ്റികള്‍ ചീറ്റിത്തെറിക്കുമാറുള്ള പൊയ്‌കയിലെ വിഹാരം, ചെന്നിണമൊഴുകി ചിതറിച്ചുറ്റുന്ന തിരകള്‍, ചുവന്നുകലങ്ങിയിരുണ്ട ഓളമടങ്ങിയ പൊയ്‌ക… എന്നിങ്ങനെ പാരിസ്ഥിതിക ചൂഷണങ്ങളേറ്റുവാങ്ങുന്ന, മണ്ണും പെണ്ണും പറയാതെ പറയുന്ന നിലനില്‍പ്പിന്റെ അസ്തിത്വവ്യഥകളും കവിതകളില്‍നിന്ന് വായിച്ചെടുക്കാം.

ഒരേ സമയം മദവും മോക്ഷവും സാഫല്യം തേടുന്ന സുകൃതസ്ഥാനമായി കവിതയിലെ നദീതടങ്ങള്‍ മാറുന്നു. ജലബിംബങ്ങള്‍ ആസ്വാദകനില്‍ നിറയ്‌ക്കുന്ന ആഴവും പരപ്പും നിറവും നിറമില്ലായ്‌മയും നിഗൂഢതയും പ്രശാന്തതയും സര്‍വ്വോപരി ഉദാരതയും അനിര്‍വചനീയമായ പ്രപഞ്ചപ്രതിഭാസം പോലെ കവിതയിലുടനീളം ദാര്‍ശനികസമസ്യകള്‍ക്ക് മൂകസാക്ഷിയാകേണ്ടിവരുന്ന സ്‌ത്രൈണ സത്തയെ സാധൂകരിക്കുന്നു.

അഭിസരണങ്ങളുടെ വര്‍ത്തമാനം

പരിസ്ഥിതിവാദവും സ്ത്രീവാദവും സുഗതകുമാരിയെന്ന കവിയെയും സാമൂഹികപ്രവര്‍ത്തകയെയും കര്‍മ്മനിരതയാക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മൂന്നാം ലോകസങ്കല്പങ്ങളിലെ ആഗോളീകൃത ഭയങ്ങളായി കാളിയനും ഗജേന്ദ്രനും മാറുന്നിടത്താണ് കവിതകള്‍ വര്‍ത്തമാനകാലപ്രസക്തമാകുന്നത്. അവിടുത്തെ സമകാലിക പീഡാനുഭവങ്ങളാണ് കവിയുടെ കാല്‍പ്പനിക സംഘര്‍ഷം. അവയ്‌ക്കെതിരെയുള്ള വിമോചനപ്രഖ്യാപനങ്ങളാണ് സുഗതകുമാരിയുടെ കവിതകളില്‍ നിറയുന്ന കൃഷ്‌ണോര്‍ജ്ജം.  

അതുകൊണ്ടുതന്നെ ദുഃസ്സഹമായ സങ്കടങ്ങള്‍ ആത്മശുദ്ധീകരണത്തിന്റെ പടിവാതിലായും മൃത്യുബോധം അകാരണമായ മോഹങ്ങളില്‍ നിന്നുള്ള മുക്തിയായും ഈശ്വരനോടുള്ള ചേര്‍ച്ചയായും കവിതയില്‍ അവതരിക്കുന്നു. അങ്ങനെ സ്വയം നിറഞ്ഞും നിറച്ചും കവി തന്റെ ദാര്‍ശിനികവ്യഥകള്‍ക്ക് കവിതയിലൂടെ ഉത്തരം കണ്ടെത്തുന്നു. എന്നാല്‍ അടുത്ത നിമിഷം ഉള്ളിലിരുന്ന് ‘തീരാത്ത തേടലാണ് ജന്മമെന്ന്’ ഏതോ വാസനകള്‍ വിലപിക്കുമ്പോള്‍  

ഒരു താരകയെ കാണുമ്പോള്‍ രാവ് മറക്കുന്ന

പാല്‍ച്ചിരികാണുമ്പോള്‍ മൃതിയെ മറക്കുന്ന

പാവം മാനവഹൃദയമായി കവി ജീവിതത്തെ വീണ്ടും വീണ്ടും അഗാധമായ് സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു.

ഡോ: ആര്‍. അശ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.