മുക്കം: ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇതരസംസ്ഥാന തൊഴിലാളികളുടെ സംഘം പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരമറിഞ്ഞയുടന്‍ പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യധാന്യങ്ങളുമായി നഗരസഭാ സംഘം തൊഴിലാളികളുടെ ക്യാമ്പിലെത്തി. ഭക്ഷണം കൈമാറി മടങ്ങുമ്പോള്‍ സംശയം തോന്നിനടത്തിയ പരിശോധനയില്‍ കണ്ടത് ചോറും കോഴിക്കറിയും ഉള്‍പ്പെടെയുള്ള ഭക്ഷണം തയ്യാറാക്കി വെച്ചത്.
രണ്ടാഴ്ചക്കാലത്തേക്കുള്ള പച്ചക്കറികളും ഭക്ഷ്യധാന്യവും കരുതല്‍ ശേഖരമായും ഉണ്ടായിരുന്നു. ഇതെല്ലാം കരാറുകാരന് എത്തിച്ചു നല്‍കിയിരുന്നു എങ്കിലും അനാവശ്യമായി പരാതി നല്കി പോലീസിനേയും നഗരസഭയെയും വട്ടം ചുറ്റിക്കുന്ന നടപടിയാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം അനാഥശാലക്ക് സമീപമുള്ള കെട്ടിടത്തില്‍ ഭക്ഷണവുമായെത്തിയപ്പോഴും നഗരസഭാ സംഘത്തിന് സമാനമായ അനുഭവമാണ് ഉണ്ടായത്. നഗരസഭാ കൗണ്‍സിലര്‍ പി.ടി. ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.കെ. ലൂഷന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയുള്ള ഇതര സംസ്ഥാന തൊഴിലാളികളെയും കൂടെ കുഴപ്പത്തിലാക്കുന്നതാണ് ഇത്തരക്കാരുടെ നടപടി. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പോലീസില്‍ പരാതി നല്‍കിയതായി നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: