കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ആകെ എത്ര ഡ്രൈവര്‍മാരെ വേണമെന്നും നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ എത്ര പേരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിക്കണം. ഹൈക്കോടതി പല കുറി ഉത്തരവ് നല്‍കിയെങ്കിലും തങ്ങളുടെ നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലവില്‍ 10450 ഡ്രൈവര്‍മാരാണ് കെഎസ്ആര്‍ടിസിയിലുള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇടക്കാല ഉത്തരവു നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സ്ഥിരനിയമനം നടത്താനാവില്ലെന്നും താത്കാലിക നിയമനം മാത്രമേ നടത്താനാവൂ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു. താത്കാലിക നിയമനത്തിന് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി കഴിയും വരെ താത്കാലിക ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പണം നല്‍കിയാല്‍ മതിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം തങ്ങളെ സ്ഥിരപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കോര്‍പ്പറഷന് ആകെ 6380 ബസുകളുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. 6000 ബസുകള്‍ സര്‍വീസിന് സജ്ജം, 5452 ഷെഡ്യൂളുകള്‍ ദിവസവും, 14993 സ്ഥിരം ഡ്രൈവര്‍മാര്‍ വേണം, 10450 പേര്‍ മാത്രമാണ് നിലവില്‍, 4543 ഒഴിവുകള്‍ നാലു വര്‍ഷമായി നിയമനമില്ല. എന്നാല്‍, സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണത്തിനുശേഷമേ സ്ഥിരനിയമനം തീരുമാനിക്കാനാവൂയെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. അതുവരെ സ്ഥിര നിയമനം നടത്തേണ്ടെന്നാണ് തീരുമാനം. സര്‍വീസുകള്‍ നടത്താന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ വേണം, പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഇങ്ങനെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ല, എംപാനല്‍ സംവിധാനം അവസാനിപ്പിച്ചതിനാല്‍ ഇത്തരക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
















