മുംബൈ: അതിപുരാതനമായ സാംസ്ക്കാരിക പൈതൃകമാണ് ഭാരതമെന്ന രാഷ്‌ട്രത്തിന്റെ അടിസ്ഥാനശില എന്ന് കേരള പ്രാന്ത് സഹ സമ്പർക്ക പ്രമുഖ് കാ.ഭാ സുരേന്ദ്രൻ. കുടുംബമെന്ന സങ്കല്പമാണ് എല്ലാ ജാതി മതസ്ഥരെയും ഒരുമിച്ചു നിർത്തുന്ന പ്രേരക ശക്തി എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഭാരതീയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുംബൈയിലെ ബോറിവലിയിൽ നടന്ന കുടുംബസംഗമം 2020ൽ “ഭാരതീയ കുടുംബ സങ്കല്പം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാ.ഭാ സുരേന്ദ്രൻ.
“വസുധൈവ കുടുംബകം” എന്ന വിശാലമായ വീക്ഷണമാണ് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം. പാശ്ചാത്യ സംസ്ക്കാരത്തിന്റെ അതിപ്രസരം നമ്മുടെ കുടുംബ ബന്ധങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും, അതിന്റെ വേഗത്തിലുള്ള വ്യാപനവും നമ്മളുടെ യുവ തലമുറയെ വഴിതെറ്റിച്ചിരിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിലെ നന്മകളെ അപ്പാടെ നശിപ്പിക്കുന്ന തലത്തിലേക്ക് സോഷ്യൽ മീഡിയ എത്തിയിരിക്കുന്ന ഈ അവസ്ഥയിൽ ഭാരതത്തിന്റെ യുവത്വം അപകടത്തിലാവുമെന്നതിൽ സംശയമില്ല എന്ന് ആശങ്ക പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ നന്മകളെ തിരിച്ചുകൊടുവരാനായി നമുക്ക് ഒന്നായി ശ്രമിക്കാം എന്ന് ആഹ്വനം ചെയ്യുകയും ചെയ്തു. മഹാനഗരത്തിലെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിലും നന്മകളെ മുറുകെ പിടിച്ചു സമൂഹത്തെ ഉണർത്തുവാൻ ഭാരതീയ സാംസ്‌കാരിക വേദി നടത്തുന്ന പ്രയത്നത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഭാരത് ഭാരതി മുംബൈ പ്രമുഖ് ഗോകുൽദാസ് ജിയും, വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ വക്താവും, ബോറിവലി മലയാളി സമാജം പ്രസിഡന്റുമായ രാജ് നായർ ആശംസകൾ അർപ്പിച്ചു. ഭാരതീയ കുടുംബ സങ്കൽപ്പത്തെ തിരികെ കൊണ്ടുവരുവാൻ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി മുംബൈ ബാലഗോകുലം സെക്രട്ടറി പ്രസാദ് ജി യോഗത്തിൽ സംസാരിച്ചു. സാമൂഹ്യ പ്രവർത്തനത്തിൽ മഹാനഗരത്തിൽ സജീവ സാന്നിധ്യമായ കുസുമകുമാരി അമ്മയെയും, കലാരംഗത്തും സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രിമതി.മാനസി നായരെയും ഭാരതീയ സാംസ്‌കാരിക വേദി ആദരിച്ചു.
















