ഗുവാഹട്ടി: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നവേളയില്‍ അസമിലെ അഞ്ചിടങ്ങളില്‍ ഒരുമണിക്കൂറിനുള്ളില്‍ സ്‌ഫോടനം നടന്നു. അസമിലെ ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈദിയോ എന്നീ ജില്ലകളിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടിടത്ത് ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. സ്‌ഫോടനങ്ങളില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിബ്രുഗഡ് ജില്ലയിലെ ഗ്രഹാം ബസാറിലാണ് ആദ്യ സ്‌ഫോടനം നടന്നത്. തൊട്ട് പിന്നാലെ എടി റോഡിലെ ഗുരുദ്വാരയ്‌ക്ക് സമീപത്തും സ്‌ഫോടനമുണ്ടായി. സോനാരിയിലെ തിയാഘട് തിനിയാലി പ്രദേശത്തെ ഒരു കടയ്‌ക്ക് മുന്നിലായാണ് മൂന്നാമത്തെ സ്‌ഫോടനമുണ്ടായത്. ദിബ്രുഗഡിലെ തന്നെ ദുലിയാജാനിലും ടിന്‍സുകിയയിലുമാണ് മറ്റ് സ്‌ഫോടനങ്ങള്‍ നടന്നത്. ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. റിപ്പബ്ലിക് ദിനം ആഘോഷിക്കാതെ പൊതുബന്ദ് ആചരിക്കണമെന്ന് ഉള്‍ഫ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
പ്രദേശവാസികള്‍ പറയുന്നത് ബൈക്കില്‍ എത്തിയ ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളളവര്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്‌ഫോടനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി അസാം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത് ന്യൂസ് എജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തിലുണ്ടായ ആക്രമണത്തെ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ അപലപിച്ചു. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരുമെന്നും സോണോവാള്‍ പറഞ്ഞു.
















