ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുമ്പോള്‍ നഗരത്തില്‍ വസ്തു വാങ്ങിക്കൂട്ടിയതിലെ വന്‍ അഴിമതി പുറത്ത്. മാസം അയ്യായിരം രൂപയില്‍ താഴെ മാത്രം വരുമാനമുള്ള കര്‍ഷകരുടെ പേരില്‍ 220 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ അമരാവതിയില്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് പോലീസ് കണ്ടെത്തിയത്.
അയ്യായിരത്തില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍ക്കു നല്‍കുന്ന വെളുത്ത നിറമുള്ള റേഷന്‍ കാര്‍ഡുള്ള 797 പേരെയാണ് 220 കോടി രൂപ മൂല്യമുള്ള വസ്തുക്കളുടെ ഉടമകളായി കാണിച്ചിരിക്കുന്നത്. 2014ലും 2015ലുമാണ് ഇവര്‍ ഈ വസ്തുക്കള്‍ വാങ്ങിയത്. സംഭവത്തില്‍ മുന്‍ ടിഡിപി മന്ത്രി പട്ടിപതി പുല്ല റാവുവിന്റെ പേരില്‍ കേസെടുത്തു.
വസ്തു വാങ്ങിയവരില്‍ ആരും ഇന്‍കം ടാക്‌സ് അടയ്‌ക്കുന്നവരല്ല, പലര്‍ക്കും പാന്‍ കാര്‍ഡില്ല. എന്നിട്ടും ഇത്രയധികം വിലയുള്ള വസ്തുക്കള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിലെ സിഐഡി വിഭാഗം എന്‍ഫോഴ്‌സ്‌മെന്റിനോടും ഇന്‍കം ടാക്‌സ് വകുപ്പിനോടും ആവശ്യപ്പെട്ടു. മൂന്നു തലസ്ഥാനങ്ങള്‍ എന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം വിവാദത്തിലായതിനു പിന്നാലെയാണ് ഈ അഴിമതി പുറത്തുവന്നത്. പാവപ്പെട്ടവരുടെ പേരില്‍ വസ്തുക്കള്‍ വാങ്ങിയതിനു പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഗുണ്ടൂര്‍ നിവാസികളായ 797 വെളുത്ത റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അമരാവതിയില്‍ 761 ഏക്കര്‍ ഭൂമിയാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ താത്ക്കാലിയ നിയമസഭാ, ഹൈക്കോടതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്ന തുല്ലുരു മണ്ഡല്‍ പ്രദേശത്താണ് കൂടുതല്‍ ക്രമക്കേട്.
















