ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ട് നോട്ടീസ് നല്‍കി. പ്രതികള്‍ കഴിയുന്ന തീഹാര്‍ ജയിലിലെ അധികൃതരാണ് നോട്ടീസ് നല്‍കിയത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അവസാന കൂടിക്കാഴ്ചയ്‌ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കില്‍, അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ? എന്നീ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസാണ് പ്രതികള്‍ക്ക് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപ്ത എന്നിവര്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെ വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കീഴ്‌കോടതി പുറപ്പെടുവിക്കുകയായിരുന്നു.
എന്നാല്‍ അക്ഷയ് സിങ്ങും പവന്‍ ഗുപ്തയും ദയാഹര്‍ജി നല്‍കുമെന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീണ്ടുപോകുമെന്നാണ് പ്രതികളും വിശ്വസിക്കുന്നത്.
അതിനിടെ മരണ വാറണ്ട് നല്‍കി കഴിഞ്ഞാലുള്ള സമയ പരിധികൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മരണവാറണ്ട് പുറപ്പെടുവിച്ചശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയം ഒരാഴ്ചയായി വെട്ടിക്കുറയ്‌ക്കണം, തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനു സമയം നിശ്ചയിക്കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. കൂടാതെ വധശിക്ഷ വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
















