ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ നിന്ന് അതിന്റെ അവകാശികളായ കശ്മീരി പണ്ഡിറ്റുകളെ തുരത്തിയോടിച്ചതിന്റെ മുപ്പതാം വാര്‍ഷികമായിരുന്നു ഇന്നലെ. ഇസ്ലാമിക വിഘടനവാദികള്‍ നാടുകടത്തിയ പണ്ഡിറ്റുകള്‍ ഇപ്പോഴും കശ്മീരിന് പുറത്ത് അഭയാര്‍ഥികളെ പോലെ കഴിയുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ മണ്ണിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരി പണ്ഡിറ്റുകള്‍. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ശിക്കാര എന്ന ചിത്രത്തിലെ വാചകങ്ങള്‍ ഉച്ചരിച്ചുകൊണ്ടാണ് പ്രതിജ്ഞ. സമൂഹമാധ്യമങ്ങളിലൂടെ നൂറ് കണക്കിന് കശ്മീരി പണ്ഡിറ്റുകളാണ് ഇത് ഏറ്റെടുത്തത്. ”ഞങ്ങള്‍ തിരിച്ചു വരും” എന്നാണ് അവര്‍ പറയുന്നത്. ഒരു വിഭാഗം ജനങ്ങളുടെ അക്രമത്തിനിരയായി വീടും നാടും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനതയുടെ തിരിച്ചുവരവ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
നാടക നടന്‍ ചന്ദന്‍ സാധുവും കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഊഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള പിന്‍വാങ്ങലായിരുന്നു അവരുടേത്. അവര്‍ ഉടന്‍ തന്നെ താഴ്‌വരയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ, പലായനം ചെയ്ത് മുപ്പത് വര്‍ഷം തികയുകയാണ്. ഒടുവില്‍ നീതിക്കു വേണ്ടിയുള്ള ഞങ്ങളുടെ കരച്ചില്‍ കേട്ടിരിക്കുന്നു. ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്… തുടങ്ങിയ വാചകങ്ങള്‍ പ്രചരിപ്പിക്കാനും ചന്ദന്‍ സാധു പണ്ഡിറ്റുകളോട് ആവശ്യപ്പെട്ടു.
വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നുവെന്നാണ് കോളമിസ്റ്റ് സുനന്ദ വസിഷ്ഠ് ട്വിറ്ററില്‍ കുറിച്ചത്. കുട്ടിക്കാലത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളൊന്നും ഒപ്പമില്ല. എല്ലാം നഷ്ടപ്പെട്ടു. മുപ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ നിരവധി പേരാണ് കശ്മീരിലേക്ക് തിരികെ എത്തുമെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള ബസ് ടിക്കറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താഴ്‌വരയിലേക്ക് തിരികെയെത്തുമെന്ന് ദേശി ബാസിഗര്‍ കുറിച്ചത്. 1990 ജനുവരി 19ന് തന്റെ കുടുംബമെടുത്ത ടിക്കറ്റാണിതെന്നും അവകാശപ്പെടുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട് വിട്ടു പോകേണ്ടി വന്നതിന്റെ കണ്ണുനീര്‍ കഴുകിക്കളയാന്‍ സാധിച്ചിട്ടില്ലെന്നാണ് നോയിഡയില്‍ താമസിക്കുന്ന ഡോ. പരസ് ഭട്ട് കുറിച്ചത്. പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ശിക്കാര ഫെബ്രുവരി ഏഴിനാണ് റിലീസ് ചെയ്യുന്നത്.
താഴ്‌വരയില്‍ നിന്ന് നാടുകടത്തപ്പെട്ട പണ്ഡിറ്റുകളെയും സൂഫികളെയും അവിടെ തിരിച്ചെത്തിക്കുമെന്നും പണ്ഡിറ്റുകളുടെ ആരാധനാ കേന്ദ്രമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരമൊരുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. കശ്മീരി പണ്ഡിറ്റുകളെ അവിടെ നിന്ന് തുരത്തിയോടിക്കുകയായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനായി സംസാരിക്കുന്ന സൂഫികളെയും വിഘടനവാദികള്‍ ആക്രമിച്ചു. അന്ന് അവര്‍ക്കുവേണ്ടി ആരും സംസാരിക്കാന്‍ ഇല്ലായിരുന്നു. മോദി സര്‍ക്കാര്‍ ഇവരെ താഴ്‌വരയിലേക്ക് തിരിച്ചെത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരില്‍ നിലനിന്നിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതില്‍ നന്ദി അറിയിച്ച് കശ്മീരി പണ്ഡിറ്റുകള്‍ രംഗത്തെത്തിയിരുന്നു. പാക് അധിനിവേശ കശ്മീരില്‍ നിന്ന് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് ഒക്ടോബറില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അഞ്ചര ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.
1990 ജനുവരി 19നായിരുന്നു പ്രദേശത്തെ ന്യൂനപക്ഷങ്ങളെ വിഘടനവാദികള്‍ ബലമായി കുടിയൊഴിപ്പിച്ചത്. അന്നത്തെ ആക്രമണങ്ങളില്‍ നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ജീവന്‍ നഷ്ടമായി.
ഹം വാപ്പസ് ആയേഗാ…
നാടുകടത്തപ്പെട്ട് മുപ്പതാം വര്‍ഷം തികയുമ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയിലേക്ക് മടങ്ങുമെന്ന പ്രചാരണം നടക്കുന്നത് പ്രത്യേക ഹാഷ്ടാഗിലൂടെ. കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ശിക്കാര സിനിമയിലെ ‘ഹം വാപ്പസ് ആയേഗാ’ എന്ന വാചകമാണ് ഹാഷ്ടാഗായി മാറിയത്. ഒപ്പം ഹം ആയേഗാ അപ്പനേ വതന്‍ എന്ന വാചകവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കശ്മീരി പണ്ഡിറ്റുകള്‍ അവരുടെ അനുഭവങ്ങളും കശ്മീര്‍ താഴ്‌വര ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും ഹാഷ്ടാഗിലൂടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നു. താഴ്‌വരയിലേക്ക് തിരികെയെത്തുമെന്നും അവര്‍ പ്രതിജ്ഞ ചെയ്യുന്നു. നാടുകടത്തപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കശ്മീരി പണ്ഡിറ്റുകള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഈ പ്രചാരണത്തിലൂടെ അവരുടെ ജീവിതം സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാനാണ് പലരും ശ്രമിക്കുന്നതെന്ന് അവരുടെ കുറിപ്പുകളില്‍ നിന്ന് വ്യക്തം.
ഒരു കശ്മീരി പണ്ഡിറ്റിന്റെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകും. ഞങ്ങള്‍ക്ക് മുറിവേറ്റു. ഞങ്ങള്‍ പിഴുതെറിയപ്പെട്ടവരാണ്. വര്‍ഷങ്ങളോളം മേല്‍വിലാസമില്ലാത്തവരാണ്. പക്ഷേ, കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് ദോഷമുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് അംഗീകാരം ലഭിക്കണം. അന്തസ്സോടെ അവിടേക്ക് തിരിച്ചു ചെല്ലണം. പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഭവ്‌നാകാക് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.
തുടങ്ങി നിരവധി പേരാണ് അവരുടെ അനുഭവങ്ങള്‍ ഹം വാപ്പസ് ആയേഗാ ഹാഷ്ടാഗിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ട്വിറ്ററിലെ ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തിയിരിക്കുന്നു ഇത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് പിന്തുണ നല്‍കുന്നവരും ഏറെയാണ്. എഴുത്തുകാരി അദ്വൈതാ കലയും പണ്ഡിറ്റുകളെ പിന്തുണച്ച് രംഗത്തെത്തി.
















