തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍പട്ടിക പ്രകാരം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015ലെ കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് പുതുക്കി ഉപയോഗിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിനായി 20 മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുതുക്കി ഉയോഗിക്കേണ്ടി വന്നാല്‍ 25 ലക്ഷത്തോളം വോട്ടര്‍മാരെയെങ്കിലും പുതുതായി ചേര്‍ക്കേണ്ടി വരുമെന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. പരേതരും സ്ഥലത്തില്ലാത്തവരുമായ നാലോ അഞ്ചോ ലക്ഷം പേരെയെങ്കിലും പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. ജനങ്ങള്‍ക്കു പ്രയാസകരമായതിനാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വോട്ടര്‍ പട്ടിക ആധാരമാക്കി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടിക പരിഷ്‌കരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനം ബൂത്തുകളാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഈ രണ്ട് വോട്ടര്‍പട്ടികകള്‍ തമ്മില്‍ പൊരുത്തപ്പെടില്ല. അതുകൊണ്ടാണ് 2015 ലെ വോട്ടര്‍പട്ടികയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് നടപടികള്‍ക്കു മുന്നോടിയായി സാധാരണ രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗം കമ്മിഷന്‍ വിളിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഈ സാഹചര്യത്തില്‍, വീണ്ടും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കമ്മിഷനെയും അധ്യക്ഷനെയും നേരിട്ടു കാണാനാണ് വിവിധ രാഷ്ടീയപാര്‍ട്ടികളുടെ നീക്കം. കൂടിക്കാഴ്ചകള്‍ ഈ ആഴ്ച തന്നെ ഉണ്ടായേക്കും.
എന്നാല്‍, 2015ലെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അടുത്ത മാസം 28-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഏറ്റവും പുതിയ വോട്ടര്‍പട്ടികയിലായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഉറപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
















