കൊച്ചി: വ്യവസായ സ്ഥാപനങ്ങളിലെ തൊഴില്‍ ദിനം നഷ്ടപ്പെടുത്തുന്ന സമരമുറകള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ സിപിഎം തുടര്‍ന്നിരുന്ന ‘കേരള മോഡല്‍’ നയനിലപാടുകള്‍ക്കെതിരേ, ‘ബിപിസിഎല്‍ മോഡല്‍’ തര്‍ക്ക പരിഹാര സമിതി വേണമെന്ന് പിണറായി നിര്‍ദേശിച്ചു. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്ക് തൊഴിലാളികളുടെ തലയെണ്ണി സബ്‌സിഡി നല്‍കാനും തീരുമാനിച്ചു. ആഗോള നിക്ഷേപക സംഗമ വേദിയായ അസെന്‍ഡ്് 2020 ഉദ്ഘാടന വേദിയിലാണ് പ്രെഖ്യാപനങ്ങള്‍ നടത്തിയത്.
തൊഴില്‍ത്തര്‍ക്കങ്ങള്‍ തീര്‍ക്കാര്‍ സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും ചേര്‍ന്ന് സമിതി ഉണ്ടാക്കണം. ആ സമിതിയില്‍ തീര്‍ന്നില്ലെങ്കില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി നോക്കണം. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഹനിക്കാതെ വേണം ഇത്, മുഖ്യമന്ത്രി വിശദീകരിച്ചു. ബിപിസിഎല്‍ (ഭാരത് പെട്രോളിയം കമ്പനി) ഇങ്ങനെ ഒരു സംവിധാനം ഏര്‍പ്പെടുത്തി. ഒരു തൊഴില്‍ദിനവും നഷ്ടമായില്ല. ഇത് എല്ലാ മേഖലയിലും നടപ്പാക്കാം. ഇക്കാര്യത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. ഏതുതൊഴില്‍ത്തര്‍ക്കത്തിലും കൊടിപിടിച്ച് സമരം നയിച്ചിരുന്ന നയത്തിനെതിരാണിത്.
സ്ത്രീകളെ അസമയത്ത് ജോലിയെടുപ്പിക്കുന്നുവെന്നാരോപിച്ച് സമരം നടത്തിയിരുന്ന പാര്‍ട്ടി നയവും തള്ളി, പുരുഷന്‍ പണിയെടുക്കുന്ന ഏതു സമയത്തും സ്ത്രീക്കും ജോലിചെയ്യാന്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളുടെ സുരക്ഷ സ്ഥാപനമുടമയുടെ ചുമതലയാകും.
പുതിയ തൊഴില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴിലാളികളുടെ എണ്ണം നോക്കി സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓരോ തൊഴിലാളിക്കും വലിയൊരു തുക സബ്‌സിഡിയായി അഞ്ചുവര്‍ഷത്തേക്ക് നല്‍കും. സ്ത്രീ തൊഴിലാളിക്ക് 2000 രൂപ കൂടുതലുണ്ടാകും. വിമര്‍ശന വിഷയമാകുന്ന തീരുമാനം ഈസാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിക്കുതന്നെ പദ്ധതിയെക്കുറിച്ച് വ്യക്തതയില്ല.
സംസ്ഥാനത്ത് 36 ലക്ഷം വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുണ്ട്. വര്‍ഷം ആറുലക്ഷം പേര്‍ വീതം ബിരുദം നേടുന്നു. ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്ന്,പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി നയം പ്രഖ്യാപിച്ചു.
















