തിരുവനന്തപുരം: ജീവിതം വഴിമുട്ടി പോയവരുടെ കൂടെ നിന്നിട്ട് പോരേ മഞ്ജു വാര്യര്‍ അങ്ങ് ദല്‍ഹിയിലുള്ള കുട്ടികള്‍ക്കൊപ്പം നില്‍ക്കാനെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങളെ വാഗ്ദാനം നല്‍കി വഞ്ചിച്ച കഥ പുറത്തുവിട്ടുകൊണ്ടാണ് അദേഹം ഇക്കാര്യം ചോദിച്ചത്.
പ്രളയം വന്ന് തകര്‍ന്ന പരക്കുനി ആദിവാസി കോളനിയെ ദത്തെടുത്ത് പൂര്‍ണ്ണമായും പുനരുദ്ധരിക്കാമെന്ന് വാക്ക് നല്‍കിയത് ‘നന്മമരം ഇമേജ്’ ഉണ്ടാക്കാന്‍ മാത്രമാണെന്ന് ആ പാവങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒരു കോടി എണ്‍പതു ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതി സ്വന്തം പ്രസ്ഥാനമായ ‘മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍’ വഴി നടത്തിക്കൊടുക്കാം എന്നായിരുന്നുവല്ലോ വാഗ്ദാനം. സര്‍ക്കാരും പട്ടിക ജാതി ക്ഷേമ വകുപ്പും പനമരം പഞ്ചായത്തും ഈ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. നിങ്ങളുടെ വാഗ്ദാനം നിലവിലുള്ളതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം ആ കോളനികള്‍ക്ക് കിട്ടിയുമില്ല. ‘റീ ലോഞ്ചി’ന് ആവശ്യമായ കളം ഒരുങ്ങിയതിനാലാകാം പിന്നീട് താങ്കളോ താങ്കളുടെ ഫൗണ്ടേഷനോ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇതോടെ പ്രളയത്തില്‍ എല്ലാം നഷ്ടമായ നൂറുകണക്കിന് വനവാസി സഹോദരങ്ങളാണ് വഴിയാധാരമായത്. ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടില്ല എന്ന് പോലും കളവ് പറഞ്ഞ് രക്ഷപ്പെടാന്‍ നിങ്ങള്‍ നടത്തിയ ശ്രമങ്ങളും ആരും മറന്നിട്ടില്ലെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അടിയുടെ മുറിവ് ചികിത്സിച്ചാല്‍ മാറും. ചതിയുടെ മുറിവോ?.
പ്രിയപ്പെട്ട മഞ്ജുവാര്യര്‍ക്ക്…..
ജെഎന്‍യു സര്‍വ്വകലാശാലയിലുണ്ടായ അനിഷ്ഠ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി താങ്കള്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു. ചോര ഒലിപ്പിച്ചു നില്‍ക്കുന്ന കുട്ടികളുടെ മുഖം കണ്ടപ്പോള്‍ അവരോടൊപ്പം നില്‍ക്കാതിരിക്കാന്‍ ആവില്ലെന്ന താങ്കളുടെ ന്യായം വായിച്ചപ്പോള്‍ ചിരി വന്നെങ്കിലും ഒരു അമ്മ എന്ന നിലയിലാവും താങ്കളുടെ ഐക്യദാര്‍ഡ്യം എന്നും അതിനപ്പുറം രാഷ്‌ട്രീയം ഉണ്ടാവില്ല എന്നും കരുതുന്നു. ഈ സംഭവത്തിന് തൊട്ടുമുന്‍പ് ഇപ്പോള്‍ ഇരവാദം പ്രകടിപ്പിക്കുന്നവരുടെ നേതൃത്വത്തില്‍ അവിടെ നടന്ന അക്രമങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയതിലും അസ്വാഭാവികത ആരോപിക്കുന്നില്ല. ‘ഭാരത് കി ബര്‍ബാദി തക് ജംഗ് രഹേംഗേ’ (ഭാരതം ഇല്ലാതാകുന്നതുവരെ പോരാട്ടം തുടരും) എന്നും ‘ഭാരത് തേരേ തുകുടേ തുകുടേ ഹോംഗേ’ (ഭാരതമേ നീ കഷണങ്ങളായി പോകട്ടേ) എന്നുമൊക്കെ ഇവിടെ നിന്ന് മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ താങ്കള്‍ കേള്‍ക്കാതെ പോയതും അപ്പോഴൊന്നും പ്രതികരണവുമായി രംഗത്ത് വരാതിരുന്നതും ഇരട്ടത്താപ്പ് അല്ലായെന്ന് വിശ്വസിക്കാനാണ് താത്പര്യം. അത് താങ്കളിലെ കലാകാരിയോടുള്ള ബഹുമാനം കൊണ്ടാണ്.
ഇനി വിഷയത്തിലേക്ക് വരാം…
വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങളെ മറന്നു കാണില്ലെന്ന് കരുതുന്നു. പൂ പറിക്കുന്ന ലാഘവത്തോടെ ജഗന്നാഥന്‍ തമ്പുരാന്‍ മുംബൈയിലെ ആ പഴയ ചേരികള്‍ ഒഴിപ്പിച്ചതിനേക്കാള്‍ ദാരുണമായും ലാഘവത്തോടെയും നിങ്ങള്‍ കൈയ്യൊഴിഞ്ഞ കാടിന്റെ മക്കളെ?. താങ്കള്‍ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ട് മാത്രം വഴിയാധാരമായ നൂറു കണക്കിന് നിരാലംബരെ?. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകത്തിലൂടെ ജീവിതം വഴിമുട്ടി പോയവരുടെ കൂടെ നിന്നിട്ട് പോരേ അങ്ങ് ദില്ലിയിലുള്ള കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നത്?.
പ്രളയം വന്ന് തകര്‍ന്ന പരക്കുനി ആദിവാസി കോളനിയെ ദത്തെടുത്ത് പൂര്‍ണ്ണമായും പുനരുദ്ധരിക്കാമെന്ന് വാക്ക് നല്‍കിയത് ‘നന്മമരം ഇമേജ്’ ഉണ്ടാക്കാന്‍ മാത്രമാണെന്ന് ആ പാവങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒരു കോടി എണ്‍പതു ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതി സ്വന്തം പ്രസ്ഥാനമായ ‘മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍’ വഴി നടത്തിക്കൊടുക്കാം എന്നായിരുന്നുവല്ലോ വാഗ്ദാനം. സര്‍ക്കാരും പട്ടിക ജാതി ക്ഷേമ വകുപ്പും പനമരം പഞ്ചായത്തും ഈ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. നിങ്ങളുടെ വാഗ്ദാനം നിലവിലുള്ളതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം ആ കോളനികള്‍ക്ക് കിട്ടിയുമില്ല. ‘റീ ലോഞ്ചി’ന് ആവശ്യമായ കളം ഒരുങ്ങിയതിനാലാകാം പിന്നീട് താങ്കളോ താങ്കളുടെ ഫൗണ്ടേഷനോ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇതോടെ പ്രളയത്തില്‍ എല്ലാം നഷ്ടമായ നൂറുകണക്കിന് വനവാസി സഹോദരങ്ങളാണ് വഴിയാധാരമായത്. ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടില്ല എന്ന് പോലും കളവ് പറഞ്ഞ് രക്ഷപ്പെടാന്‍ നിങ്ങള്‍ നടത്തിയ ശ്രമങ്ങളും ആരും മറന്നിട്ടില്ല.
തുടര്‍ന്ന് ആദിവാസികള്‍ പ്രതിഷേധിക്കുകയും താങ്കളുടെ വീടിനു മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി പാവങ്ങളുടെ സമരം നിങ്ങള്‍ പിന്‍വലിപ്പിക്കുകയായിരുന്നല്ലോ?. ജില്ലാ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റി നിങ്ങള്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടപ്പോഴാണല്ലോ താങ്കള്‍ ‘അഭിനയം’ നിര്‍ത്താന്‍ തയ്യാറയത്?. 2 കോടിയോളം രൂപ ചെലവഴിക്കാന്‍ ത്രാണിയില്ലെന്നും വേണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കാമെന്നും കോടതിയില്‍ പറഞ്ഞ് കേസ് അവസാനിപ്പിച്ചതും മറന്നിട്ടില്ല.
ദില്ലിയില്‍ വിദ്യാര്‍ത്ഥി കയ്യാങ്കളിയില്‍ ഉണ്ടായതിനേക്കാള്‍ എത്രയോ മാരകമായ പരുക്കാണ് താങ്കള്‍ നൂറുകണക്കിന് ആദിവാസികള്‍ക്ക് വരുത്തിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ദില്ലിയിലെ പരുക്ക് ചാനല്‍ ക്യാമറ പിന്തിരിഞ്ഞപ്പോള്‍ ഭേദമായിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്നവര്‍ സമര മുഖത്തേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിയിട്ടുണ്ട്. ചിലര്‍ ആയിരക്കണക്കിന് കാതങ്ങള്‍ താണ്ടി കേരളത്തിലെത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാനും തുടങ്ങിയിട്ടുണ്ട്.
പക്ഷേ വയനാട്ടിലെ നിരാലംബര്‍ ഇന്നും അത്യാസന്ന നിലയില്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന് ഭേദമാക്കാനാകാത്ത മുറിവും പേറി. അവരുടെ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തം ഇറ്റു വീഴുന്നുണ്ട്. കണ്ണുകളില്‍ നിന്ന് ഇപ്പോഴും ധാര മുറിയാതെ കണ്ണീര്‍ ഒഴുകുന്നുണ്ട്….ഒരു പക്ഷേ താങ്കള്‍ വിചാരിച്ചാല്‍ മാത്രമേ ആ മുറിവ് ഉണങ്ങുള്ളൂ. ഇങ്ങ് ദില്ലിയിലെ കുട്ടികള്‍ക്ക് വേണ്ടി ‘നിന്നു’ കഴിയുമ്പോള്‍, സമയം ഉണ്ടെങ്കില്‍ ‘അങ്ങ്’ വയനാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒന്ന് ഇരിക്കണം.
സ്വസ്തമായി……
















