ധാക്ക: ഇന്ത്യയില്‍ അനധികൃതമായി തങ്ങുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാമെന്ന് ബംഗ്ലാദേശ്. ഇന്ത്യയില്‍ അനധികൃതമായി നിരവധി പേര്‍ താമസിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ബംഗ്ലാദേശ്. തുടര്‍ന്നും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വര്‍ഷം മാത്രം അനധികൃത കുടിയേറ്റം നടത്താന്‍ ശ്രമിച്ച 999 പേര്‍ ഇതുവരെ പിടിയിലായി. ഇവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
അസമിലും ബംഗാളിലും ആണ് അനധികൃത കുടിയേറ്റം എറെ നടന്നിട്ടുള്ളത്. ഇതില്‍ നിരവധി പേര്‍ അസമില്‍ പൗരത്വ പട്ടിക പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ട് മാസത്തിനിടെ 445 പേരാണ് അസമില്‍ നിന്ന് മടങ്ങിയത്. തങ്ങളുടെ പൗരന്മാര്‍ എത് സാഹചര്യത്തിലാണെങ്കിലും മറ്റൊരു രാജ്യത്തിന് ബാധ്യതയാകരുത്. ഇക്കാര്യത്തിലെ ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ അതിശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തലവന്‍ മേജര്‍ ജനറല്‍ ഷഫിനുള്‍ ഇസ്ലാം പറഞ്ഞു.
അനധികൃതമായി രേഖകളില്ലാതെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടന്നതിന് 2019ല്‍ 1000 ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പ്രാദേശിക പ്രതിനിധികള്‍ മുഖാന്തിരം പരിശോധിച്ചെന്നും എല്ലാവരും ബംഗ്ലാദേശികള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ അതിര്‍ത്തി കടക്കല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















