ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും തണലില്‍ രാജ്യത്ത് ഇസ്ലാമിക ഭീകരസംഘടനകള്‍ വീണ്ടും വേരുറപ്പിക്കുന്നതായി മുന്നറിയിപ്പ്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇടം കിട്ടാതിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ വീണ്ടും രംഗത്തിറങ്ങിയതിന് ആഭ്യന്തര സുരക്ഷാ വിദഗ്ധര്‍ ആശങ്കയോടെയാണ് കാണുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപി ഐയുടെയും യോഗങ്ങളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വധിക്കാന്‍ വരെ ആഹ്വാനം ചെയ്യുന്നത് ഭാവിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നത്.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങളെ ബാധിക്കുമെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഭീകര സംഘടനകള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുന്നത് നിസ്സാരമായി കാണരുതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധനായ മൂന്‍ സൈനിക ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ അനില്‍ ഗുപ്ത പറയുന്നത്.
രാജ്യത്ത് പലയിടത്തുമുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് ഗൗരവത്തോടെ കാണണം. ആസാം, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി എല്ലായിടത്തും കലാപം ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നതിന് വ്യക്തമായ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്, വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ അനില്‍ ഗുപ്ത പറയുന്നു.
കേരളത്തില്‍ എന്‍ഡിഎഫിന്റെ തുടര്‍ച്ചയായി 2006ല്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയിലാണ്. പ്രധാനപ്പെട്ട നേതാക്കളെല്ലാം സിമിയില്‍ നിന്നുള്ളവര്‍. ദേശീയാടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന വ്യാജേന വിവിധ സംഘടകളെ ഏകോപിപ്പിച്ച് എന്‍സിഎച്ച്ആര്‍ഒ എന്ന സംഘടനയും രൂപീകരിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കുകയെന്ന പതിവു നയം തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച പുതിയ ഇന്ത്യ എന്ന ആശയത്തോടെ അടിത്തറ ഇളകുന്നുവെന്ന് മനസ്സിലായ പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സഹായത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടികളുടെ ഫലമായി സാമ്പത്തിക സ്രോതസ് അടഞ്ഞു.
പൗരത്വ ഭേഗദതി നിയമത്തിനെതിരായി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും പ്രഖ്യാപിച്ച സമരത്തിലേക്ക് കടന്നു കയറിയ അവര്‍ തിരിച്ചുവരവിനുള്ള അവസരമായി അതിനെ ഉപയോഗിക്കുകയാണ്. മുസ്ലിം യുവത്വത്തെ മുന്നില്‍ നിര്‍ത്തി സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് കലാപത്തിന് ആസൂത്രണം ചെയ്തതും പോപ്പുലര്‍ ഫ്രണ്ടാണ്. കോഴിക്കോട്ട് പ്രതിഷേധത്തില്‍ സംസാരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇന്ത്യയില്‍ സമാധാനം വേണമോയെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ആക്രോശിച്ചത് അവരുടെ ഗൂഢലക്ഷ്യത്തിന്റെ തെളിവാണെന്നാണ് ബ്രിഗേഡിയര്‍ അനില്‍ ഗുപ്ത പറയുന്നത്.
















