തിരുവനന്തപുരം: അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ പരിശുദ്ധരാണെന്ന ധാരണയൊന്നു വേണ്ട, യുഎപിഎ ചുമത്തിയത് മഹാ അപരാധവുമല്ല. ചായ കുടിക്കാന്‍ പോയപ്പോഴല്ല അവര്‍ അറസ്റ്റിലായത്. അവര്‍ മാവോയിസ്റ്റുകളാണെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കുറ്റുപത്രം സമര്‍പ്പിക്കും മുന്‍പ് തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നെന്നും മുഖ്യമന്ത്രി.
കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ഇവര്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരല്ല. മാവോയിസ്റ്റുകള്‍ തന്നെയാണെന്നും മാവോയിസ്റ്റുകള്‍ക്ക് ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി. അലന്‍ ഷുഹൈബിനും താഹ ഫസലും പിന്തുണ നല്‍കിയ മന്ത്രിസഭയിലെ മന്ത്രിമാരെയും ഘടകകക്ഷിയായ സിപിഐയെയും പൂര്‍ണമായും തള്ളിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം കൃത്യമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും അദേഹം തള്ളിപ്പറയാന്‍ തയാറായത്.
നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.
















