മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ മതരാഷ്‌ട്ര സമീപനമാണ് അതില്‍ ഉള്‍കൊള്ളുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു
സിറ്റിംഗ് എംഎല്‍എ അന്തരിച്ചാല്‍ നിയമസഭ തുടങ്ങുമ്പോള്‍ തന്നെ അനുസ്മരണം നടത്തി പിരിയുന്നതാണ് ചട്ടം. മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചിട്ട് ദിവസങ്ങളേ ആയുള്ളൂ. ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന തോമസ് ചാണ്ടിയെ സര്‍ക്കാര്‍ ഓര്‍ത്തതേയില്ല. പ്രതിപക്ഷത്തെ ശബരിനാഥിന് അതില്‍ കുണ്ഠിതമുണ്ട്.
പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ 31 ന് തന്നെ ചേര്‍ന്ന അടിയന്തര സാഹചര്യമെന്തെന്ന് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സംഗതി വ്യക്തം. പുതിയ വര്‍ഷത്തില്‍ ആദ്യം ചേരുന്ന സഭയില്‍ നയപ്രഖ്യാപനപ്രസംഗം നടത്തണം. അത് ചെയ്യേണ്ടതോ ഗവര്‍ണറും. ഇന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും കണ്ണിലെ കരടാണ്. പാര്‍ലമെന്റ് പാസാക്കുകയും രാഷ്‌ട്രപതി ഒപ്പിടുകയും ചെയ്ത ബില്ലിനെതിരെ പ്രമേയം പാസാക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണറെ എങ്ങനെ സഹിക്കും! ഗവര്‍ണറെ ബഹിഷ്‌കരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്‌ട്രീയം പറഞ്ഞത്രെ. എവിടെയാണ് രാഷ്‌ട്രീയം പറഞ്ഞത്? സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും സുഖിപ്പിക്കുന്ന കാര്യമേ ഗവര്‍ണര്‍ക്ക് പറയാന്‍ പാടുള്ളൂ എന്നുണ്ടോ?
കേരളത്തില്‍ പണ്ടൊരു വനിതാ ഗവര്‍ണറുണ്ടായിരുന്നു. ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാംദുലാരി സിന്‍ഹ. അവര്‍ വായ തുറന്നാല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയമേ പറഞ്ഞിരുന്നുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചയ്‌ക്ക് അവധിയെടുത്ത് ബീഹാറില്‍ തങ്ങുകയായിരുന്നു ആ മഹതി.
ഗവര്‍ണറുടെ വേദിയില്‍ ചെന്ന് പ്രസംഗം നിര്‍ത്താനും എന്ത് പ്രസംഗിക്കണമെന്ന് നിര്‍ദ്ദേശിക്കാനും ഒരു ”ചരിത്ര ഗുണ്ട” തയ്യാറായി. അതിനെ അപലപിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പ്രതിപക്ഷ നേതാവും തയ്യാറായില്ല. ആ ഗുണ്ടക്കെതിരെ കേസെടുക്കാന്‍ പോലും തയ്യാറായില്ല. അതാണ് കേരളത്തിലെ – കണ്ണൂരിലെ പോലീസ്. പിന്നെയാണോ നിയമസഭയില്‍ പോലും നടത്തുന്ന അപഥസഞ്ചാരം.
ഇരുമുന്നണിക്കാരും ഒരേ സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍ക്കാണ് പ്രസംഗിക്കാന്‍ മുന്‍തൂക്കം നല്‍കിയത്. സഭയിലില്ലാത്ത ആര്‍എസ്എസിനെ അധിക്ഷേപിക്കാനും കള്ളപ്രചാരണത്തിനും പ്രസംഗാവസരം ദുരുപയോഗിച്ചു. നിര്‍ലജ്ജം വര്‍ഗീയത ആളിക്കത്തിക്കാനും പ്രേരിപ്പിക്കുന്നതായി പ്രസംഗം. മുഖ്യമന്ത്രിയാണ് പ്രമേയാവതരണത്തിന് ശേഷം വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ടത്.
മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്‌ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം. ബിജെപിയുടെ പ്രതിനിധി ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. സങ്കുചിതമായ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് രാജഗോപാല്‍ പറയുമ്പോള്‍ ചിലര്‍ക്ക് വല്ലാത്ത അസഹിഷ്ണുതയായിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ മതരാഷ്‌ട്ര സമീപനമാണ് അതില്‍ ഉള്‍കൊള്ളുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യം നഷ്ടപ്പെട്ടാല്‍ രാഷ്‌ട്രം ശിഥിലമാകും. അത് ഒഴിവാക്കപ്പെടണമെങ്കില്‍ ഇത്തരം മൂല്യങ്ങളെ മുന്നോട്ടുവയ്‌ക്കുന്ന നിയമങ്ങളും പരിരക്ഷകളും ഉണ്ടാകണം. അതിനാലാണ് പുതിയ പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യം രാജ്യത്തിന്റെ പാരമ്പര്യത്തേയും അതിന്റെ വൈവിധ്യങ്ങളേയും അറിയാവുന്നവര്‍ മുന്നോട്ടുവയ്‌ക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നത് കേട്ടു.
മുഖ്യമന്ത്രിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധരിച്ചത് ഖദര്‍വസ്ത്രമാണെങ്കിലും അതിന്റെ മഹിമയൊന്നും പ്രസംഗത്തില്‍ തെളിഞ്ഞില്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും താക്കോല്‍ തന്റെ പക്കലാണെന്ന മട്ടിലാണ് പ്രസംഗിച്ച് മുന്നേറിയത്. ആവേശം കയറിയപ്പോള്‍ കാനേഷുമാരി കണക്കെടുപ്പ് പോലും നടത്തരുതെന്നും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ നിന്നും സംസാരിച്ച ഷാഫി പറമ്പില്‍ ഒന്നുകൂടി പറഞ്ഞു. പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷുകാരോട് മാപ്പും കോപ്പുമൊന്നും ചോദിച്ചെഴുതിയില്ലത്രെ. പക്ഷേ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് നെഹ്‌റുവാണെന്ന സത്യം കേട്ടപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. ബിജെപി അംഗം ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ ഇരുപക്ഷവും പ്രകോപിതരുമായി.
‘മതമല്ല മതമല്ല പ്രശ്‌നം എരിയും മനുഷ്യന്റെ വയറാണ് പ്രശ്‌നം’ എന്ന് ഈണത്തില്‍ പാടുന്ന ഡിവൈഎഫ്‌ഐ നേതാവ് ഷംസീര്‍ പറഞ്ഞതത്രയും മതകാര്യം. മതമാണ് പ്രശ്‌നം എന്ന് ഓരോ വാക്കിലും അദ്ദേഹം വിളിച്ചുപറഞ്ഞു. ഇരുപക്ഷവും മുസ്ലീങ്ങളെ വേവലാതിയിലാക്കാന്‍ പറ്റുന്ന മരുന്നുകളൊക്കെ ഉപയോഗിച്ചു. കണ്ണീരൊപ്പാന്‍ ഇതാ ഞങ്ങള്‍ ഇരുകൂട്ടരും തൂവാലയുമായി ഇവിടെ നില്‍ക്കുന്നു എന്ന ഭാവത്തിലാകുമ്പോള്‍ പണ്ട് കുറുക്കന്‍ പറഞ്ഞത് ഓര്‍മ്മവരും. ”ഇതാ ലോകാവസാനം വന്നുപോയി ജീവനില്‍ കൊതിയുള്ളവര്‍ എന്റെ ചുറ്റും കൂടി നിന്നോളിന്‍.”
















