മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു. പിണറായി വിജയന്‍ രാജിവയ്‌ക്കുന്നതാണ് ഉചിതം. രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം, അതാണ് വേണ്ടതെന്നും റാവു.
നേരത്തേ, നിയമസഭയില്‍ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമര്‍ശങ്ങളായിരുന്നു. രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. മുസ്ലീം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.
ഇന്ത്യയിലെ 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമങ്ങള്‍ നിലനില്‍ക്കവെ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സവിശേഷ അധികാരങ്ങള്‍ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതേ സമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തില്‍ ഐ.എല്‍.പി. അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കി. മണിപ്പൂര്‍, തൃപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആ പദവി നല്‍കി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവിടെ പോകണമെങ്കില്‍ പ്രത്യേ അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉള്‍പ്പെടെ വാങ്ങാന്‍ വേണ്ടി മറ്റു സംസ്ഥാനക്കാര്‍ക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത്തരം നയങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്‌ട്രീയപാര്‍ട്ടിയല്ല. അത് ആര്‍.എസ്.എസ്സിനാല്‍ നയിക്കപ്പെടുന്നതാണെന്നും പിണറായി ആരോപിച്ചിരുന്നു.
ഭരണഘടനപരായി കേന്ദ്രം നടപ്പാക്കിയ നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ വെല്ലുവിളി ഭരണഘടനയോടുള്ള വെല്ലുവിളി ആണെന്നും രാജിവയ്‌ക്കണമെന്നുമാണ് നരസിംഹറാവു ആവശ്യപ്പെട്ടത്.
















