തലശ്ശേരി: ദേശീയ പൗരത്വ ഭേദഗതി നിയമം ചൂണ്ടിക്കാട്ടി മുസ്ലിം മത വിഭാഗത്തെ ഭയപ്പെടുത്തി വരുതിയിലാക്കി വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇടതു-വലതു മുന്നണികള്‍ നടത്തുന്നതെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് തലശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച പൗരത്വ നിയമം എന്ത് എന്തിന് എന്ന വിഷയത്തില്‍ തലശ്ശേരി ബിഇഎംപി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം സിഎഎക്കെതിരെയാണ് കള്ള പ്രചരണം അഴിച്ചുവിട്ടത്. അത് വിലപ്പോവുന്നില്ലെന്ന് കണ്ടതോടെ എന്‍സിആര്‍ കയ്യിലെടുത്തു. അതും ഉദ്ദേശിച്ചപ്പോലെ മുന്നോട്ട് പോവാതെ ആയപ്പോള്‍ എന്‍പിആര്‍ കൊണ്ടാണ് ഇപ്പോള്‍ കളിക്കുന്നത്. നുണകളുടെ കോട്ടകളാണ് ഇരുമുന്നണികളും കെട്ടിപ്പൊക്കുന്നത്. ഗവര്‍ണറെ അക്രമിക്കാന്‍ വരെ ഇവര്‍ ശ്രമിച്ചു. സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ഗവര്‍ണര്‍ ശാന്തമായി തന്നെ ഇതിനെ നേരിടുകയായിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയാവട്ടെ സ്വാഭാവിക പ്രതിഷേധം എന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇതേ അവസ്ഥ പിണറായി വിജയന് നേരെ ആയിരുന്നെങ്കില്‍ കേരളം കത്തു മായിരുന്നു. എന്നാല്‍ ചവിട്ടിയത് മൂര്‍ഖന്‍ പാമ്പിനെ ആണെന്ന് ഇവര്‍ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ. ഗവര്‍ണറെ അപമാനിച്ച ഇര്‍ഫാന്‍ ഹബീബ് എന്ന ജിഹാദി വക്താവ് ആരാണ്, എന്താണ് എന്ന കാര്യം അയോദ്ധ്യാ പ്രശ്‌നത്തില്‍ ചരിത്ര ഗവേഷകനായ കെ.കെ. മുഹമ്മദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിഘണ്ടുവില്‍ പോലുമില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തിയും പ്രസംഗിച്ചും പ്രചാരണം നടത്തിയവര്‍ മതേതരവാദികള്‍ ആണത്രേ. എന്നാല്‍ ഇക്കൂട്ടര്‍ വിപ്ലവ നായികയാക്കി പൊക്കി കൊണ്ടുവന്ന കൊണ്ടോട്ടിക്കാരി പിണറായിയുടെ പോലീസ് നടപടിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ സഖാക്കള്‍ മാപ്പ് പറയിപ്പിച്ചാണ് തിരിച്ചയച്ചത്. ഇതില്‍ നിന്നും ഫാസിസ്റ്റുകള്‍ ആരാണെന്നും സഹിഷ്ണുത ഇല്ലാത്തത് ആര്‍ക്കാണെന്നും തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത് ബിജെപിയുടെ രൂപീകരണ കാലം മുതല്‍ പറഞ്ഞു വരുന്നതാണ്. ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് തന്നെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ്.
ബംഗ്ലാദേശില്‍ നിന്ന് ഈ തലശ്ശേരിയില്‍ അടക്കം ലക്ഷക്കണക്കിന് പേരാണ് നുഴഞ്ഞു കയറിയിട്ടുള്ളത്. ഇത് ഈ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. നുഴഞ്ഞ് കയറുന്നവരും അഭയാര്‍ത്ഥികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അഭയാര്‍ഥികള്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് നല്‍കിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ട്. എന്നാല്‍ നുഴഞ്ഞു കയറ്റക്കാര്‍ നുഴഞ്ഞു കയറിയതാണെന്ന് പറയാറില്ല. ഇവിടുത്തെ ഏതെങ്കിലും ബംഗ്ലാദേശിയോട് സ്വദേശം ചോദിച്ചാല്‍ അവര്‍ പറയുന്നത് മുര്‍ഷിദാബാദ്കാരനാണെന്നായിരിക്കും. ഒരു നുഴഞ്ഞു കയറ്റക്കാരനും ധാക്കയില്‍ നിന്നാണെന്ന് പറയില്ല. ഈ നുഴഞ്ഞു കയറ്റക്കാരാണ് പാകിസ്ഥാനിലെയും ബംഗ്ലാദേശിലേയും വേട്ടക്കാര്‍. ഇരകളാണ് അഭയാര്‍ഥികള്‍. അതുകൊണ്ടു തന്നെ വേട്ടകാര്‍ക്കും ഇരകള്‍ക്കും ഒരുപോലെ അഭയം നല്‍കാന്‍ ഏതെങ്കിലുമൊരു രാഷ്‌ട്രത്തിന് കഴിയുമോ എന്നകാര്യം ദേശസ്‌നേഹികളായ ഓരോ പൗരനും ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു. അഡ്വക്കറ്റ് പി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ സി.കെ. ശ്രീനിവാസന്‍, വി. രത്‌നാകരന്‍, എം.കെ. രഞ്ജിത്ത്, വി.കെ. ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്വക്കറ്റ് എം. നീരജ് സ്വാഗതവും അഡ്ക്കറ്റ് ജി. ഷിജിലാല്‍ നന്ദിയും പറഞ്ഞു.
















