ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ആധിപത്യം തകര്‍ക്കാനൊരുങ്ങി ഇന്ത്യ. നിലവില്‍ ഇന്ത്യയെ ലക്ഷ്യംവെച്ച് ചൈന തങ്ങളുടെ നാവിക താവളങ്ങള്‍ വ്യപിപ്പിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതിരോധ നീക്കം. ആറ് ആണുവായുധവേധ അന്തര്‍വാഹിനി ഉള്‍പ്പെടെ ഇരുപത്തിനാല് അന്തര്‍വാഹിനികളാണ് ഇന്ത്യന്‍ നാവികപ്പടക്ക് വേണ്ടി ഒരുങ്ങുക.
നിലവിലുള്ള കപ്പലുകളും അന്തര്‍വാഹിനികളും അടിയന്തര സാഹചര്യമുണ്ടായാല്‍ ചെറുക്കാന്‍ പ്രാപ്തിയുള്ളതല്ല എന്ന പ്രതിരോധ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കം. നിലവിലുള്ള അന്തര്‍വാഹിനികളെ നവീകരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയവ നിര്‍മ്മിക്കാന്‍ കാലതാമസം എടുക്കും എന്നതിനാലാണ് അത്തരമൊരു നീക്കം. ഇന്ത്യന്‍ നാവികസേനയുടെ പക്കലുള്ള അന്തര്‍വാഹിനികളില്‍ മിക്കവയും കാല്‍ നൂറ്റാണ്ട് പഴക്കമുള്ളവയാണ്. പുതിയ അന്തര്‍വാനികള്‍ വരുന്നതോടെ ഈ വിടവുകള്‍ നികത്താനാകും.
റഷ്യന്‍, ജര്‍മന്‍ നിര്‍മിതമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍. ഇവയില്‍ റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ റഷ്യയിലും ഇന്ത്യയിലുമായും ജര്‍മന്‍ നിര്‍മിതമായവയുടെ പുനര്‍ നിര്‍മാണം മുംബൈയിലുമാണ് നടക്കുക. ഇതിനായി 1000 കോടിരൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
സ്വതന്ത്ര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം നാവിക ശക്തിയുടെ കാര്യത്തില്‍ നിലവില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈന പട്ടികകളില്‍ അമേരിക്കക്കും റഷ്യക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ജപ്പാന്‍ നാലാമതും ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തും ഉള്ളത്.
റഷ്യയിലും ഇന്ത്യയിലുമായി നടക്കുന്ന ഇതിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി റഷ്യന്‍ കമ്പനികളുടെ സഹായവും തേടിയിട്ടുണ്ട്. റഷ്യന്‍ കമ്പനികളും ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയും ചേര്‍ന്നാവും കുറ്റപ്പണികള്‍ നടത്തുക. അതിനായി എല്‍ ആന്‍ഡ് ടിയും റഷ്യന്‍ കമ്പനികളുമായി കരാറുകള്‍ ഒപ്പുവച്ചുകഴിഞ്ഞു.
ജര്‍മ്മന്‍ നിര്‍മ്മിത അന്തര്‍വാഹിനികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുപയോഗം ചെയ്യാന്‍ തൈസന്‍ ക്രുപ് എന്ന ജര്‍മ്മന്‍ കമ്പനിയ്‌ക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. മുംബൈയില്‍ വച്ചാകും ഈ അറ്റകുറ്റപ്പണികള്‍ നടക്കുക.
















