തിരുവനന്തപുരം: ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. അകിറാ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമ്മാണ മാതൃക അനുസരിച്ച് തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടു പിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് 1 വയസ്, 2019 ജനുവരി 2 മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 120 ഇനങ്ങളിൽ പെട്ട് 426 ചെടികൾ ഇവിടെ അഞ്ചുസെന്റിൽ നട്ടു പിടിപ്പിച്ചത്.
മരങ്ങളും, കാടുകളും ഇല്ലാതായി മനുഷ്യന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിയുന്ന അവസ്ഥയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകളുടെ ആവശ്യഗത ഉയർന്ന് വന്നത്. അതിന്റെ ആവശ്യം മനസിലാക്കി കേരള വിനോദ സഞ്ചാര വകുപ്പിനായി നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ പ്രൈ. മി, കൾച്ചർ ഷോപ്പി പ്രൈ. ഓർഗാനിക് കേരള മിഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായാണ് ഈ മാതൃകാ സൂക്ഷ്മ വനം നിർമ്മിച്ചത്.
ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടു വളർത്തണമെന്നതാണ് മിയാവാക്കിയ രീതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. എന്നാൽ ഇവിടെ പത്ത് ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്തിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ജൈവ മിശ്രിതത്തിലാണ് ഇവ നട്ടു പിടിപ്പിച്ചിരിക്കുന്നത്. പിന്നീട് വളപ്രയോഗങ്ങൾ ഒന്നും നടത്തുകയോ, ഒരു തരത്തിലുമുള്ള കീടനാശിനികളും ഉപയോഗിച്ചിട്ടില്ല.
താന്നി, ആര്യവേപ്പ്, രാമച്ചം, നോച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ , പേരാൽ , ചമത, അശോകം എന്നിവയാണ് ഇവിടെ നട്ടു വളർത്തിയ സസ്യങ്ങൾ.
















