ബെംഗളൂരു: ഭാരതീയ ഋഷിപരമ്പരയിലെ തേജസുറ്റ സൗമ്യസാന്നിധ്യമായിരുന്ന ഉഡുപ്പി പേജാവര്‍ മഠത്തിലെ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ (88) സമാധിയായി. ഹൈന്ദവ നവോത്ഥാനത്തിനും സമാജത്തിന്റെ മുന്നേറ്റത്തിനും നേരിട്ടു നേതൃത്വം നല്‍കിയ മഹാഗുരുവായിരുന്നു വിശ്വേശ തീര്‍ത്ഥ സ്വാമി. സന്ന്യാസി എന്ന വാക്കിന്റെ പരമ്പരാഗതമായ നിര്‍വചനങ്ങളെ തെറ്റിച്ച് സമൂഹത്തിന്റെ നന്മയ്‌ക്കായി ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ച ശ്രേഷ്ഠ ജീവിതമാണ് പരമസത്യത്തില്‍ ലയിച്ചത്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമിജി. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ജീവന്‍ സുരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.
ഡിസംബര്‍ 20നാണ് ശ്വാസ തടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചിരുന്നതിനാല്‍ ഒരാഴ്ചയിലധികം അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞായറാഴ്ച പുലര്‍ച്ചെ കെഎംസി ആശുപത്രിയില്‍ നിന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വച്ചാണ് സമാധിയായത്. ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നാണ് പേജാവര്‍ മഠം.
അജര്‍കാദ് മൈതാനത്ത് ഇന്നലെ രാവിലെ പത്തു മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ സ്വാമിജിയുടെ ഭൗതി ക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ച ശേഷം നാഷണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കി. ഇതിന് ശേഷമായിരുന്നു പൂര്‍ണ പ്രജ്ഞാവിദ്യാപീഠയില്‍ സംസ്‌കാരചടങ്ങുകള്‍.
മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, എംപിമാരായ ശോഭാ കരന്തലജെ, തേജസ്വി സൂര്യ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സ്വാമിയുടെ സമാധിയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് യെദിയൂരപ്പയും മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയും സ്വാമിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
ജനലക്ഷങ്ങള്‍ക്ക് വഴികാട്ടിയ പ്രകാശഗോപുരമായിരുന്നു പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ. ജനമനസ്സുകളില്‍ സ്വാമിജി തുടര്‍ന്നും ജീവിക്കും. സേവനത്തിന്റേയും ആത്മീയതയുടേയും ഊര്‍ജസ്രോതസ്സായിരുന്നു സ്വാമിജി. മാനവികതയിലൂന്നിയ സമൂഹത്തിനു വേണ്ടി അദ്ദേഹം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. സ്വാമിജിയെ അടുത്തറിയാന്‍ കഴിഞ്ഞ അവസരങ്ങള്‍ അനുഗ്രഹങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത്. അടുത്തിടെ ഗുരുപൂര്‍ണിമാ ദിവസം കണ്ടുമുട്ടിയതും അവിസ്മരണീയ അനുഭവമായിരുന്നു.
-പ്രധാനമന്ത്രി നരേന്ദ്ര മോദി
















