ബെംഗളൂരു: പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തില്‍ ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അക്രമങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടു വച്ച നടപടികള്‍ തന്നെയാണ് കര്‍ണാടകത്തില്‍ ബി.എസ്. യെദിയുരപ്പ സര്‍ക്കാരും നടപ്പാക്കുന്നത്.
പ്രതിഷേധക്കാര്‍ പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കിയാല്‍, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി നിയമനിര്‍മാണം നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കര്‍ണാടക റവന്യൂ മന്ത്രി ആര്‍. അശോകയും പറഞ്ഞിരുന്നു. ഇതോടൊപ്പം അക്രമങ്ങള്‍ ചെറുക്കുന്നതിന് യോഗി സര്‍ക്കാര്‍ മുന്നോട്ടുവച്ച നടപടികള്‍ പരിശോധിക്കണമെന്ന് നിരവധി മന്ത്രിമാരും ബിജെപി നേതാക്കളും യെദിയുരപ്പയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ട വീഡിയോകളിലെയും ചിത്രങ്ങളിലെയും കലാപകാരികള്‍ക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ചേക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് ഡിസംബര്‍ 19ന് രാവിലെ യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധിച്ചത്.
നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചവര്‍ പിന്നീട് വ്യാപക അക്രമം നടത്തുകയായിരുന്നു. ഇതിനിടയില്‍ മംഗളൂരു നോര്‍ത്ത് (ബെന്‍ഡര്‍) പോലീസ് സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചു.
വെടിവയ്‌പ്പില്‍ അബ്ദുള്‍ ജലീല്‍ (49), നൗഷീല്‍ (23) എന്നിവരാണ് മരിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ രണ്ടു ഡിസിപിമാര്‍ ഉള്‍പ്പെടെ 33 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമത്തില്‍ പങ്കെടുത്തതിന് 1500 ഓളം പേര്‍ക്കെതിരെ മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. പോലീസ് വെടിവയ്‌പ്പില്‍ മരിച്ച ജലീലും, നൗഷീലും പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളാണ്. ജലീല്‍ മൂന്നും നൗഷീന്‍ എട്ടാം പ്രതിയുമാണ്.
മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ കത്തിക്കാനുള്ള അക്രമികളുടെ നീക്കത്തിനെതിരെയാണ് വെടിവച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
















