ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടെയെങ്കിലും പൗരത്വം കവര്‍ന്നെടുക്കാനുള്ള വ്യവസ്ഥയുണ്ടെങ്കില്‍, അത് തെളിയിക്കാൻ കഴിയുമോ എന്ന് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു. എന്നാൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
‘ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല’-അമിത് ഷാ പറഞ്ഞു. ഷിംലയില്‍ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും കൂട്ടരും തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീങ്ങളുടെ പൗരത്വം എടുത്തു കളയുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ നിയമത്തിലെ ഏതെങ്കിലും വരിയിൽ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാൻ പറഞ്ഞിട്ടുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂർവമാണ് തീരുമാനങ്ങളെടുത്തത്. അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. രാജ്യം അപ്പോൾ അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
















