യെറുശലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് നേരെ പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും റോക്കറ്റ് ആക്രമണം. ഗതി തെറ്റി റാലി നടക്കുന്നതിന്റെ കുറച്ച് ദൂരയാണ് റോക്കറ്റ് പതിച്ചത്. ആക്രമണം നടന്നയുടന്‍ നെതന്യാഹുവിനെ സൈന്യം സുരക്ഷിതയിടത്തേക്കു മാറ്റി. പ്രധാനമന്ത്രിയെ എങ്ങോട്ടാണ് മാറ്റിയതെന്നുള്ള വിവരങ്ങള്‍ ഇതുവരെ സൈന്യം പുറത്തുവിട്ടിട്ടില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനില്‍ നിന്നുള്ള കൃത്യമായ ആസൂത്രണമാണിതെന്നും ഇസ്രായേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നുവെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിലെ ഇസ്ലാമിക് ജിഹാദ് രണ്ടുമാസം മുന്‍പ് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണോ ഈ ആക്രമണമെന്നതു സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നെതന്യാഹു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നെതന്യാഹുവിനെ മിസൈലില്‍ നിന്ന് രക്ഷിക്കാന്‍ ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷയൊരുക്കുന്ന അഭയകേന്ദ്രത്തിലേക്ക് സൈനികര്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടിവി പുറത്തു വിട്ടിട്ടുണ്ട്. ബോംബ് ഷെല്‍ട്ടറില്‍ എത്തിച്ചത് റോക്കറ്റ് സൈറണുകള്‍ മുഴങ്ങിയപ്പോഴാണ്.
നെതന്യാഹുവിനെ ലക്ഷ്യം വച്ച് പലസ്തീനില്‍ നിന്നുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ സമാനരീതിയില്‍ ആക്രമണമുണ്ടായിരുന്നു. ഇസ്ലാമിക് ജിഹാദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന ഇസ്രയേല്‍ മൂന്നാമതും പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ഇതിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു നെതന്യാഹു.
















