റിയാദ്: ശരീഅത്ത് നിയമങ്ങള്‍ കണിശമായിരുന്ന സൗദി അറേബ്യയില്‍ വിവാഹം കഴിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തി. പ്രായം 18 കഴിയാത്തവരുടെ വിവാഹ അനുമതി അപേക്ഷകൾ ശിശു സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് കൈമാറണം.
സൗദി നീതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഡോ. വലീദ് അല്‍സമാനി രാജ്യത്തെ മുഴുവന്‍ കോടതികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. സൗദി പ്രസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ബാധകമാണ്. പ്രായപൂര്‍ത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സൗദി ശിശു സംരക്ഷണ നിയമം 16ാം അനുഛേദത്തിലെ മൂന്നാം ഖണ്ഡികയില്‍ 18 വയസില്‍ താഴെയുള്ള വിവാഹത്തെ കുറിച്ച് വിവരിക്കുന്ന ഭാഗത്തെ അടിസ്ഥാനമാക്കിയാണ് നീതി മന്ത്രാലയം പുതിയ നിയമം രൂപപ്പെടുത്തിയത്. നിയമലംഘനത്തിന് കടുത്ത ശിക്ഷയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ വിവാഹങ്ങള്‍ സാധുവാകാന്‍ കോടതിയാണ് അനുമതി നല്‍കേണ്ടത്. അതിന് വേണ്ടി അപേക്ഷ നല്‍കുമ്പോഴാണ് വിവാഹം കഴിക്കുന്നയാളുടെ പ്രായപൂര്‍ത്തി പരിശോധിക്കണമെന്ന് പുതിയ ഉത്തരവ് പറയുന്നത്.
















