ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ കണക്കെടുപ്പിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമായി 13,000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയാണ് എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) പുതുക്കല്‍. 2021ല്‍ പൂര്‍ത്തിയാകുന്ന നടപടി പത്തു വര്‍ഷം കൂടുമ്പോഴാണ് നടത്തുക. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 121 കോടി ജനങ്ങളുണ്ട്.
പൗരന്മാരുടെ ബയോമെട്രിക് രേഖകള്‍ സെന്‍സസിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. ഒരു രേഖയും നല്‍കേണ്ട ആവശ്യമില്ലാത്ത കണക്കെടുപ്പാണിത്. ഓരോ വ്യക്തിയും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട്, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പൗരന്മാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ രേഖകളായി നല്‍കാം, ജാവ്‌ദേക്കര്‍ പറഞ്ഞു. എന്താണോ 2010ല്‍ യുപിഎ ചെയ്തത് അതു മാത്രമാണ് ഇത്തവണയും നടക്കുക. ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കേരളവും ബംഗാളും വിജ്ഞാപനം പുറത്തിറക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിക്കുകയും ചെയ്തതാണ്. അവര്‍ക്ക് സെന്‍സസില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. അവരും നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിത്തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരന്മാരുടെ എണ്ണം നിശ്ചയിക്കുന്നത്. പൗരന്മാരെ സംബന്ധിച്ച അടിസ്ഥാനരേഖ കൂടിയാണ് സെന്‍സസ്. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളും കേരളവും സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചു. ഒരു സംസ്ഥാനത്തിനും ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ അധികാരമില്ല.
ആറു മാസമായി ഒരുസ്ഥലത്ത് താമസിക്കുന്ന വ്യക്തിയെയോ അടുത്ത ആറു മാസത്തേക്കോ അതിലധികമോ അവിടെ താമസിക്കുന്ന വ്യക്തിയെയോ ആണ് ജനസംഖ്യാ കണക്കെടുപ്പില്‍ സാധാരണ താമസക്കാരനായി കണക്കാക്കുക. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തണം. ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ആഗസ്തില്‍ പുറത്തിറങ്ങി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫോര്‍ സ്റ്റാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാവും മൂന്നു സൈനിക വിഭാഗങ്ങളുടെയും സംയോജന ചുമതലയില്‍ സിഡിഒ എന്ന പദവിയിലുണ്ടാവുക. അടല്‍ ജല്‍ യോജനയ്‌ക്കായി മൂവായിരം കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
















