ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പലയിടങ്ങളിലും നടന്ന കലാപങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്വം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഒരോ സംസ്ഥാനങ്ങളിലും ഇവര്‍ വ്യക്തമായ ആസൂത്രണം നടത്തിയാണ് കലാപം അഴിച്ചുവിട്ടത്. ഇക്കാര്യം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യുപിയിലെ മീററ്റ്, മുസഫര്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അറസ്റ്റില്‍ ആയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി യു പി പോലീസ് പറഞ്ഞു.
അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ സിമിയുടെ സാന്നിധ്യമുണ്ടെന്നും പോപ്പുലര്‍ഫ്രണ്ടിന് ഇതുമായി ബന്ധമുണ്ടെന്നും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഡിജിപി ഒ.പി. സിങ്ങും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മാസങ്ങളോളം തങ്ങിയവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും യുപി പോലീസ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളത്തിലെ ഡിജിപിയ്‌ക്ക് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.
സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ പെട്ടെന്ന് വലിയ അക്രമങ്ങളിലും വെടിവയ്‌പ്പുകളിലുമെത്തിയതില്‍ പല പ്രമുഖരും സംശയം പ്രകടിപ്പിച്ചിരുന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ന്യൂനപക്ഷങ്ങളെ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കലാപത്തിനിറക്കിയതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ദല്‍ഹി പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചിരുന്നു. ഈ വാക്കുകള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ബിഎസ്പി നേതാവ് മായാവതിയുടെ ഇന്നലത്തെ വാക്കുകളും. നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രം ശ്രമിക്കണമെന്നു പറഞ്ഞ മായാവതി പ്രക്ഷോഭത്തിനിടയ്‌ക്ക് ആരെങ്കിലും തങ്ങളെ രാഷ്‌ട്രീയമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചോയെന്ന് മുസ്ലീങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
കലാപത്തിനു പിന്നില്‍ ആരോ ഉണ്ടെന്ന് സംശയിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ശശി ശേഖറും കുറിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ഹിന്ദി പത്രത്തിന്റെ എഡിറ്ററായ അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്ന്: ‘ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന് ഒരു അവസരമായിരുന്നു. പരസ്യങ്ങള്‍ നല്‍കിയും മറ്റു പലരീതികളിലും ആശങ്കകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സര്‍ക്കാര്‍. പക്ഷെ ഇത്തരം പ്രഖ്യാപനങ്ങളും വിശദീകരണങ്ങളും പ്രതിഷേധം കുറച്ചില്ല. ആശങ്കയുള്ളവര്‍ ഇത് ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് ബോധ്യമായേനേ. ഇതുമായി ബന്ധപ്പെട്ട് 25 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇത് ഒരു സമുദായത്തിന്റെ പ്രതിഷേധം മാത്രമല്ലാതായി. രാഷ്‌ട്രീയ നേതാക്കള്‍ നേട്ടമുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ ഇത് അപകടകാരിയായ കളിയായി. ദല്‍ഹിയില്‍ വൈകുന്നേരം വരെ സമാധാനപരമായിരുന്ന പ്രതിഷേധം രാത്രിയില്‍ എങ്ങനെ അക്രമത്തിലെത്തി? ഗൂഢലക്ഷ്യമുള്ളവര്‍ സ്ഥിതിഗതി ചൂഷണം ചെയ്‌തോയെന്നും അദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് യുപി പോലീസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
















