ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധശിക്ഷയ്‌ക്ക് വിധിച്ചതിനെതിരെ ബ്രിട്ടീഷ് തലസ്ഥാനത്ത് ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്ലാമാബാദ് പ്രത്യേക കോടതിയുടെ വിധി ‘അന്യായ’മെന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ മുഷറഫിന്റെ അധികാരത്തിലിരുന്ന വര്‍ഷങ്ങള്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ കാലഘട്ടമാണെന്നും, അദ്ദേഹം തീവ്രവാദത്തെ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ടു.
ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗിലെ (എപിഎംഎല്‍) പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാക്കിസ്ഥാന്‍ ഹൈഹെക്കമ്മീഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പര്‍വേസ് മുഷറഫിന് നീതി ആവശ്യപ്പെടുകയും അവരുടെ നേതാവിനെതിരായ രാഷ്‌ട്രീയ പ്രേരിത കേസുകള്‍ അവസാനിപ്പിക്കാനും നിവേദനം നല്‍കി. മുഷറഫിനെ പിന്തുണയ്‌ക്കുന്ന പ്രകടനക്കാര്‍ മുദ്രാവാക്യം വിളിക്കുകയും, മുഷറഫ് പാകിസ്ഥാനിലേക്ക് വളരെയധികം വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും, അദ്ദേഹത്തിന് കീഴില്‍ പാകിസ്ഥാന്‍ ലോകത്തിന്റെ ബഹുമാനം നേടുകയും ചെയ്തുവെന്നും പറഞ്ഞു.
പാക്കിസ്ഥാൻ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത ശേഷം മുഷറഫിന് വധശിക്ഷ അര്‍ഹിക്കുന്നില്ലെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘മുഷറഫിനെ തൂക്കിക്കൊന്ന ശേഷം മൃതദേഹം മൂന്നു ദിവസം ഡിചൗക്കിലൂടെ വലിച്ചിഴയ്‌ക്കണം’ എന്ന പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വിധിയുടെ അറുപത്തിയാറാം ഖണ്ഡികയെ പാര്‍ട്ടി അപലപിച്ചുവെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എ.പി.എം.എല്‍ ഓവര്‍സീസ് പ്രസിഡന്റ് അഫ്സല്‍ സിദ്ദിഖി പറഞ്ഞു.
മുന്‍ നേതാവിന് ന്യായമായ വിചാരണ നല്‍കിയിട്ടില്ലെന്നും വിചാരണ ആരംഭിക്കുകയും നടത്തുകയും ചെയ്ത രീതി ഒരുതരം പ്രതികാര നടപടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 6 പ്രകാരം മുഷറഫിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതിന് മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയെ അദ്ദേഹം വിമര്‍ശിച്ചു. സുപ്രീം കോടതി ജഡ്ജി മുന്‍ പ്രസിഡന്‍റിനെ പരസ്യമായി പരിഹസിച്ചപ്പോള്‍ ഇത് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.
“കേസ് രാഷ്‌ട്രീയപ്രേരിതവും, കെട്ടിച്ചമച്ചതും, വഞ്ചനാപരവുമാണെന്നും, മുന്‍ പ്രസിഡന്റിന്റെ ഭാഗം കേള്‍ക്കാതെ തിടുക്കത്തില്‍ തീരുമാനിച്ചതായും, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ശിക്ഷിച്ചതായും, തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് തടയുന്നതായും, നിയമത്തിന്റെ മാന്യമായ ശ്രമങ്ങളെ ആക്രമണാത്മകമായി തള്ളിക്കളഞ്ഞതായും കണക്കാക്കാം. ഗുരുതരമായി രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട ഈ കേസില്‍ നിയമപരമായ പോരായ്‌മകള്‍ പരിഹരിക്കുന്നതിന് മന്ത്രിയും അറ്റോര്‍ണി ജനറലും പരാജയപ്പെട്ടു. പുതിയ പ്രൊസിക്യൂഷന്‍ ടീമിന് കേസ് പഠിക്കാന്‍ പോലും സമയം നല്‍കിയില്ല,” അദ്ദേഹം പറഞ്ഞു.
2007 ലെ പാക്കിസ്ഥാന്‍ ഭരണഘടനയനുസരിച്ച് ഭരണഘടന അനുസരിക്കുക എന്നത് കുറ്റകരമല്ലെന്ന് പ്രതിഷേധക്കാര്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ അധികാരികള്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. പിന്നീട് 2010 ല്‍ പതിനെട്ടാം ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 6 പരിഷ്ക്കരിച്ചു. “ഭരണഘടന അനുസരിക്കുന്നത് കുറ്റകരമാണോ? ഈ വിചിത്രമായ പ്രത്യേക കോടതി വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. മുഷറഫിനെ ഒരു രാജ്യദ്രോഹി എന്ന് മുദ്രകുത്താനുള്ള എല്ലാ ക്ഷുദ്ര ശ്രമങ്ങളും നിരസിക്കുക. മാന്യനായ മുഷറഫ് പാക്കിസ്ഥാന് വേണ്ടി യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധി പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുകയും പാക്കിസ്ഥാന്‍ ജനതയുടെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. മുഷറഫിന് ഒരിക്കലും രാജ്യദ്രോഹിയാകാന്‍ കഴിയില്ല,” നിവേദനത്തില്‍ പറയുന്നു.
















