ആലപ്പുഴ: സിപിഎമ്മില്‍ ആലപ്പുഴയിലെ കരുത്തന്‍ താന്‍ തന്നെയെന്ന് മന്ത്രി ജി. സുധാകരന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ അരൂരിലുണ്ടായ തോല്‍വിയില്‍ സുധാകരനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ മറുപക്ഷം പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മന്ത്രി തോമസ് ഐസക് പക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദങ്ങളൊന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന് വിശ്വാസം തന്നിലാണെന്നും ഐസക് പക്ഷത്തെ വീണ്ടും ബോധ്യപ്പെടുത്താനും സുധാകരന് സാധിച്ചു. പ്രചാരണ കാലയളവില്‍ സുധാകരന്‍ നടത്തിയ പൂതനാ പരാമര്‍ശമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഐസക് പക്ഷം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ ഇതിനെ ചെറുക്കുകയും, എംഎല്‍എയായിരുന്ന എ.എം. ആരിഫിന്റെ പ്രവര്‍ത്തന വൈകല്യമാണ് തിരിച്ചടിക്ക് കാരണമെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. ഒടുവില്‍ സംസ്ഥാന സമിതിയും അതേ നിഗമനത്തിലെത്തിയതോടെ കരുത്ത് കാട്ടിയത് സുധാകരനാണ്.
ഐസക് പക്ഷക്കാരായ മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി നടത്തിയ ചരടുവലികളും, താരതമ്യേന ജൂനിയറായ സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രചാരണ കാലയളവില്‍ നടത്തിയ കാലുവാരലുകളും ദോഷകരമായെന്ന് സുധാകര പക്ഷത്തിന് ആധിപത്യമുള്ള ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന കമ്മിറ്റിയും ഇതേ നിഗമനത്തിലാണെത്തിയത്.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരൂര്‍ മുന്‍ എംഎല്‍എ ആയ ആരിഫിനെതിരെ സംസ്ഥാന നേതൃത്വം വിമര്‍ശനമുന്നയിച്ചത്. വികസന തകര്‍ച്ചയായിരുന്നു മണ്ഡലത്തില്‍. ചില ലോക്കല്‍ കമ്മിറ്റികളിലെ സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പിനെ ബാധിച്ചതായി സമിതി വിലയിരുത്തി. അരൂരിലെ എംഎല്‍എ ആയിരുന്ന എ.എം. ആരിഫ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇടതിന്റെ സിറ്റിങ് സീറ്റായ അരൂര്‍ 1921 വോട്ടുകള്‍ക്കായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടിയത്.
പതിറ്റാണ്ടുകളായി ജി. സുധാകരന്‍ നിലയുറപ്പിക്കുന്ന പക്ഷത്തിന് മാത്രമെ ആലപ്പുഴ ജില്ലയില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുന്‍ വിഎസ് പക്ഷക്കാരുമായി ചേര്‍ന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിനെ അനുകൂലിക്കുന്നവരാണ് ഔദ്യോഗിക പക്ഷത്തിനെതിരെയും, പ്രത്യേകിച്ച് സുധാകരനെതിരെ പടനയിക്കുന്നത്. സുധാകരന്‍ നടത്തിയ ഏതാനും പരാമര്‍ശങ്ങള്‍ വിവാദമാക്കി വളര്‍ത്തി പാര്‍ട്ടിയില്‍ മേധാവിത്വം നേടാനുള്ള ശ്രമങ്ങള്‍ക്കാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാടിലൂടെ തത്കാലത്തേക്ക് എങ്കിലും തിരിച്ചടി നേരിട്ടത്.
















