ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചന തുറന്നു കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്തെ രാംലീലാ മൈതാനത്ത് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി കനത്ത താക്കീത് നല്‍കി. കള്ളങ്ങള്‍ മാത്രം പ്രചരിപ്പിച്ച്, മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാംലീലാ മൈതാനത്തെ ജനസാഗരമാക്കിയ റാലി പൗരത്വ ഭേദഗതിക്കുള്ള രാജ്യത്തിന്റെ പിന്തുണ പ്രഖ്യാപിക്കലായി മാറി. മോദി…മോദി…ആര്‍പ്പുവിളികളില്‍ ദല്‍ഹി ആവേശഭരിതമായി.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഈ മണ്ണിലെ മുസ്ലീമിനോട് ആരും ഒന്നും ചോദിക്കില്ല. അവരുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ ഉദ്ദേശിച്ചു മാത്രമാണിത്. ദേശീയ പൗരത്വ രജിസ്റ്റര്‍ അഥവാ എന്‍ആര്‍സി ആസാമില്‍ നടപ്പാക്കിയത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്. അത് ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളോ നടപടികളോ ആരംഭിച്ചിട്ടില്ല. എന്നിട്ടും എന്തിന് ഈ കുപ്രചരണങ്ങള്‍? മോദി ചോദിച്ചു.

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പീഡനം സഹിക്കവയ്യാതെ ഇവിടേക്കു വന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നു മുമ്പ് പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളല്ലേ? ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു, ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടത് നടപ്പാക്കിയതാണോ മോദി ചെയ്ത കുറ്റം.
ലോക്‌സഭയും രാജ്യസഭയും പാസാക്കി ഭേദഗതി നിയമമായിക്കഴിഞ്ഞപ്പോള്‍ മുതല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും വ്യാജപ്രചരണങ്ങള്‍ തുടങ്ങി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ മുഴുവന്‍ തടങ്കല്‍ കേന്ദ്രങ്ങളിലാക്കുമെന്ന് (ഡിറ്റന്‍ഷന്‍ സെന്റര്‍) പ്രചരിപ്പിക്കുന്നു. രാജ്യത്ത് എവിടെയാണ് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍? ഇവര്‍ പറയുന്നത് കേട്ട് തെരുവിലിറങ്ങുന്ന സാധാരണക്കാര്‍ക്ക് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ എന്താണെന്നു പോലും അറിയില്ല. നുണകള്‍…നുണകള്‍…നുണകള്‍ മാത്രമാണ് എല്ലാം. രാജ്യത്തെ നശിപ്പിക്കാനുള്ള, കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണിത്. വിദ്യാഭ്യാസമുണ്ടെന്നു പറയുന്ന കുറച്ചു ബുദ്ധിജീവികളും അര്‍ബന്‍ നക്‌സലുകളുമാണ് ഇതിനു പിന്നില്‍.

അഭയാര്‍ഥികളെ സ്വീകരിക്കണം എന്നല്ലേ മഹാത്മാ ഗാന്ധിയും പറഞ്ഞത്. ഗാന്ധിയെന്ന വാക്ക് അലങ്കാരമായി പേരിനൊപ്പം കൊണ്ടു നടക്കുന്നവരെങ്കിലും ഗാന്ധിജി പറഞ്ഞത് എന്താണെന്ന് പഠിക്കണം. ഇപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഒരു തരത്തിലും മുസ്ലീങ്ങളെ ബാധിക്കാത്ത നിയമത്തെക്കുറിച്ച് അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരാണ് മുസ്ലീങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്? ഈ സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് മതം ചോദിച്ചിട്ടാണോ? ദല്‍ഹിയിലെ കോളനികള്‍ നിയമവിധേയമാക്കി ആയിരങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയത് മതം ചോദിച്ചിട്ടാണോ? ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുന്നതെന്നു ചോദിച്ചിട്ടാണോ? പ്രധാനമന്ത്രി ചോദിച്ചു. നാനാത്വത്തില്‍ ഏകത്വം, ഇന്ത്യയുടെ സവിശേഷത എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച മോദി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകള്‍ വരും പോകും. വിജയങ്ങളും പരാജയങ്ങളും സ്വാഭാവികമാണ്. എന്നിട്ടും ദീദി എന്തിനെയാണ് ഭയക്കുന്നത്. ബംഗാളിലെ ജനങ്ങളെ വിശ്വസിക്കൂ. പക്ഷേ, ദീദി കൊല്‍ക്കത്തയില്‍ നിന്ന് യുഎന്നിലേക്കാണ് പോയത്. പൗരത്വ ഭേദഗതി നിയമത്തില്‍ യുഎന്‍ റഫറണ്ടം വേണമെന്ന മമതയുടെ പ്രസ്താവനയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
അഭയാര്‍ഥികളെയും നുഴഞ്ഞുകയറ്റക്കാരേയും രണ്ടായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഭയാര്‍ഥികളുടെ ദുരിതവും വേദനയും ദല്‍ഹി നിവാസികള്‍ക്ക് മനസ്സിലാവും. ദല്‍ഹിയില്‍ വിഐപികള്‍ അനധികൃതമായി കൈവശം വെച്ചിരുന്ന ബംഗ്ലാവുകള്‍ ഒഴിപ്പിച്ചു. മറുവശത്ത് സാധാരണക്കാര്‍ താമസിച്ചിരുന്ന കോളനികള്‍ നിയമവിധേയമാക്കി. എന്റെ വിഐപികള്‍ ഈ രാജ്യത്തെ സാധാരണക്കാരാണ്, മോദി പറഞ്ഞു.

എന്റെ കോലം കത്തിച്ചോളൂ; പാവപ്പെട്ടവരെ വെറുതേ വിടൂ…
ന്യൂദല്‍ഹി: രാംലീലാ മൈതാനത്ത് വന്‍ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആസൂത്രിമമായി നടത്തുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.
കലാപകാരികളോട് മോദി നടത്തിയ അഭ്യര്‍ഥന ഇങ്ങനെയായിരുന്നു; നിങ്ങള്‍ മോദിയെ ആക്രമിച്ചോളൂ, മോദിയുടെ കോലം കത്തിച്ചോളൂ, മോദിയുടെ ചിത്രത്തില്‍ ചെരിപ്പു കൊണ്ട് അടിച്ചോളൂ. പക്ഷേ പാവപ്പെട്ടവരെ വെറുതേ വിടൂ. അവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കരുത്, അവരുടെ സൈക്കിളുകള്‍ കത്തിക്കരുത്, അവരുടെ ചെറിയ കടകള്‍ക്ക് തീവയ്‌ക്കരുത്. എന്നെ എത്രവേണമെങ്കിലും അപമാനിച്ചോളൂ, പക്ഷേ രാജ്യത്തിന്റെ സ്വത്തുക്കള്‍ നശിപ്പിക്കരുത്.
















