ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരു സംസ്ഥാനങ്ങള്‍ക്കും വിട്ടുനില്‍ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്നും അദേഹം പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുക പ്രധാനമന്ത്രി. തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ല. പൗരത്വനിയമഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ലക്ഷക്കണക്കിന് ആള്‍ക്കാരെ സാക്ഷിയാക്കി മോദി പറഞ്ഞത്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് നരേന്ദ്രമോദി പറഞ്ഞു. ദല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ ശക്തി നാനത്വത്തില്‍ ഏകത്വമാണ്. പൗരത്വബില്ലില്‍ രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളൊന്നും നഷ്ടമാകില്ല. തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിനാണെന്നും മോദി ചോദിച്ചു. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇനി അതില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ ബിജെപിക്ക് പക്ഷപാതം ആണെന്ന് ആരോപിക്കുന്നു. അവര്‍ ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിച്ചുകൊണ്ട് എന്താണ് കാണിക്കുന്നത്. ആയിരക്കണക്കണക്കിന് പോലീസുകാര്‍ ജനങ്ങള്‍ക്കായി ജീവിതം വരെ നല്‍കിക്കഴിഞ്ഞു. ബിജെപി നിലകൊള്ളുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, നഗര നക്‌സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്.
അവര്‍ മുസ്ലിങ്ങള്‍ക്കായി നിര്‍മിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി. ദല്‍ഹി എഎപി സര്‍ക്കാരിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കേജ്രിവാള്‍ സര്‍ക്കാരിനായിട്ടില്ല. ഇപ്പോള്‍ നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാന്‍ കാണുന്നു. ദില്ലിയിലെ 1731 കോളനികളിലായി കഴിയുന്ന 40 ലക്ഷം പേര്‍ക്ക് ഞങ്ങള്‍ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നല്‍കി. ദല്‍ഹിയിലെ വീടിലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. 1700 കോളനികളുടെ അതിര്‍ത്തി ഇതിനോടകം വേര്‍തിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു.
ഒരോ ദിവസവും 25 കിമീ ദൂരം വീതം ദല്‍ഹി മെട്രോയുടെ പണി നടക്കുകയാണ്. ദല്‍ഹി മെട്രോയുടെ വികസനത്തിനായി മുന്‍സര്‍ക്കാരുകള്‍ ഒന്നും ചെയ്തിരുന്നില്ല. നേരത്തെ അധികാരത്തില്‍ ഇരുന്നവര്‍ മെട്രോയുടെ വികസനത്തിന് ഒന്നും ചെയ്യതിട്ടില്ല. ശുദ്ധജലം ദല്‍ഹിക്കാര്‍ക്ക് വെറും സ്വപ്നം മാത്രമാണ് ഇപ്പോഴും. ആയുഷ്മാന്‍ ഭാരത് യോജന ദല്‍ഹിയില്‍ നടപ്പാക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മോദി പറഞ്ഞു.
മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി വ്യക്തമാക്കി.
















