ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത് 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വര്‍ഷം മുമ്പുള്ള കാര്യം നോക്കൂ, സാമ്പത്തിക മേഖല ദുരിതത്തിലായിരുന്നു. സാമ്പത്തിക മേഖലയെ സ്ഥിരമാക്കി എന്നു മാത്രമല്ല അച്ചടക്കമുള്ളതുമാക്കി. ബാങ്കിങ് മേഖലയടക്കം കടുത്ത പ്രസിസന്ധിയിലായിരുന്നു. നഷ്ടങ്ങള്‍ നികത്താന്‍ മാത്രം ആറു ലക്ഷം കോടി രൂപ മാറ്റിവയ്‌ക്കേണ്ടി വന്നു. ബാങ്കുകള്‍ക്ക് നല്‍കിയത് 2.36 ലക്ഷം കോടിയാണ്, അസോച്ചമിന്റെ (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) നൂറാം വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആഗോള നിക്ഷേപകര്‍ക്ക് വിശ്വാസമുള്ള രാജ്യമായി ഇന്ത്യയെ മാറ്റാന്‍ കഴിഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം അഥവാ എഫ്ഡിഐയില്‍ വന്‍ വര്‍ധനയുണ്ടായി. എഫ്ഡിഐ എന്നതു കൊണ്ട് ഫസ്റ്റ് ഡെവലപ് ഇന്ത്യ എന്നു കൂടിയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, മോദി പറഞ്ഞു. ലോകത്താകെ ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് അസാധാരണമായ മതിപ്പ് ഉടലെടുത്തിട്ടുണ്ട്.
പുതിയ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോകം ഇപ്പോള്‍ ഇന്ത്യയെ നോക്കുന്നത്. വ്യാവസായിക മേഖലയെ മികച്ച ഭാവിയിലേക്ക് നയിക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ബാങ്കിങ് മേഖലയിലും കോര്‍പ്പറേറ്റ് രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ഉറപ്പ് നല്‍കാന്‍ കഴിയും, മുന്‍ കാലത്തുണ്ടായിരുന്ന ദൗര്‍ബ്ബല്യങ്ങള്‍ മാറിയിരിക്കുന്നു. ഇനി ഉറച്ച തീരുമാനങ്ങള്‍ എടുക്കുക, ധൈര്യമായി നിക്ഷേപിക്കുക, പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറു ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായി രൂപീകരിച്ച ജല്‍ ജീവന്‍ മിഷന് മാറ്റിവെച്ചിരിക്കുന്നത് മൂന്നര ലക്ഷം കോടി രൂപയാണ്, മോദി പറഞ്ഞു.
ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയാക്കുക എന്നത് ഒറ്റ ദിവസത്തെ തീരുമാനമല്ല. അത്തരത്തിലുള്ള മികച്ച ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ പാകത്തിന് ഇന്ത്യ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്‌ക്ക് കരുത്താര്‍ജിച്ചു എന്നതാണ് സത്യം. ഇത് ഏതൊക്കെ ഘട്ടത്തിലൂടെ നടപ്പാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇത് സാധ്യമാവുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സര്‍ക്കാരിനല്ല, ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
















