ബെംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ബെംഗളൂരു നഗരത്തില്‍ കലാപം നടത്താനുള്ള നീക്കം പോലീസിന്റെ ഇടപെടലില്‍ പൊളിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൗരത്വ ബില്ലിനെതിരെ ബെംഗളൂരു ടൗണ്‍ഹാളിനും മൈസൂരു ബാങ്ക് സര്‍ക്കിളിനു മുന്‍പിലും ഇന്നലെ നടത്തിയ പ്രതിഷേധം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ടൗണ്‍ഹാളിനു മുന്‍പില്‍ ദിവസങ്ങളായി സമാധാനപരമായി ചെറിയ പ്രതിഷേധങ്ങള്‍ നടന്നുവന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പോലീസ് അനുവാദം നല്‍കിയിരുന്നു. എന്നാല്‍, തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കടന്നുകയറി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറുമുതല്‍ മൂന്നുദിവസത്തേക്ക് ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പ്ലക്കാര്‍ഡുമായി രാമചന്ദ്രഗുഹ ടൗണ്‍ഹാളിനു മുന്നിലെത്തിയത്. പിന്മാറാന്‍ പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നരയോടെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ നല്‍കാനെന്ന പേരില്‍ ശിവാജി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ടൗണ്‍ഹാളിനു മുന്നിലെത്തി. ശിവാജിനഗര്‍ എംഎല്‍എ റിസ്വാന്‍ അര്‍ഷാദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിരോധനാജ്ഞ നിലവിലുണ്ടായിരുന്നിട്ടും സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലീസ് അനുവദിച്ചു.
എന്നാല്‍, പ്രതിഷേധക്കാരില്‍ ഒരു വിഭാഗം പോലീസിനെ പ്രകോപിക്കാന്‍ ശ്രമിച്ചു. ബാരിക്കേഡ് തള്ളിമാറ്റുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്‌തെങ്കിലും പോലീസ് സംയമനം പാലിച്ചു. ഒരുമണിയോടെ പ്രതിഷേധക്കാര്‍ ടൗണ്‍ഹാളിനു മുന്നിലെ റോഡിലേക്കിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. ഇതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് ടൗണ്‍ഹാളിനു മുന്നിലൂടെയുള്ളത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആംബുലന്‍സുകളും സ്‌കൂള്‍ ബസുകളും അടക്കം മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍പ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തിനെതിരെ നിരവധി യാത്രക്കാരും രംഗത്തെത്തി.
















