കണ്ണൂർ: സിപിഎം നേതാവിന്റെ വീട്ടില്‍ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് വിരുന്ന് സല്‍ക്കാരം ഒരുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. കരിവേടകം പൂക്കയം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനത്തിന് എത്തുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് സിപിഎം പടുപ്പ് ലോക്കല്‍ സെക്രട്ടറിയായ കെ.എന്‍. രാജന്റെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. എന്നാല്‍ മന്ത്രി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതേതുടര്‍ന്ന് ഉദ്ഘാടകനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നാല്‍ സിപിഐക്കാരനായ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വിരുന്നില്‍ നിന്നും വിട്ട് നിന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും കെഎസ്യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പവിത്രന്‍ സി. നായരും കെ.എന്‍. രാജന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയും രാജന്റെയും കുടുംബത്തിന്റേയും ഒപ്പം ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് വിരുന്നുസല്‍ക്കാരം വിവാദമായത്.
മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വിരുന്നില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സിപിഎം നേതാവിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് കോണ്‍ഗ്രസായി തുടരാന്‍ അര്‍ഹതയില്ലെന്നും കുറ്റിക്കോല്‍ പഞ്ചായത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എക്കാലവും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്നിട്ട് പ്രവര്‍ത്തിക്കുന്ന കെ.എന്‍. രാജന്റെ വീട് സന്ദര്‍ശിക്കുന്നതിന് മുന്‍പ് എംപി സിപിഎമ്മുകാര്‍ കൊന്ന് തള്ളിയ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ വീടായിരുന്നു സന്ദര്‍ശിക്കേണ്ടിയിരുന്നത് എന്നായിരുന്നു പ്രവര്‍ത്തകരുടെ വികാരപ്രകടനം.
പ്രാദേശിക കോണ്‍ഗ്രസ് നേതാവും കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പവിത്രന്‍ സി. നായര്‍ക്ക് എതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്. എംപിക്ക് ഒരു പക്ഷെ പ്രാദേശിക പ്രശ്നങ്ങള്‍ അറിയില്ലായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അദ്ദേഹത്തിന് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട നേതാവ് അദ്ദേഹത്തെ വിരുന്നില്‍ പങ്കെടുപ്പിച്ച് പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്തതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ പ്രദേശമാണ് കുറ്റിക്കോല്‍ എന്ന് നേതാക്കള്‍ ഓര്‍ക്കേണ്ടതായിരുന്നു. പവിത്രന്‍ സി. നായര്‍ എന്ന നേതാവ് കോണ്‍ഗ്രസിനെ വലിയൊരു പ്രതിസന്ധിയില്‍ ആണ് എത്തിച്ചിരിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡിസിസി പിരിച്ച് വിട്ടിരുന്നു. സിപിഎം നേതാവിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ നേതാക്കളെ ഈ മാസം 30ന് ബന്തടുക്കയില്‍ നടക്കുന്ന രക്തസാക്ഷി അനുസ്മരണച്ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്നും പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
















