കണ്ണൂര്‍: ഉള്ളിയുടെ വിലവര്‍ധനവിന്റെ മറവില്‍ പൂഴ്‌ത്തിവെപ്പ് നടക്കുന്നതായി ആരോപണം. വില കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോഡ് കണക്കിന് ഉള്ളി മാര്‍ക്കറ്റിലെത്തിയിട്ടും ലഭ്യത കുറഞ്ഞതാണ് പൂഴ്‌ത്തിവെപ്പുണ്ടായെന്ന സംശയമുയര്‍ത്തിയത്. ജില്ലയിലെ പലചരക്കുകടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ ഉള്ളി കിട്ടാത്ത അവസ്ഥയാണ്. ഉള്ളിക്ക് ഇപ്പോള്‍ത്തന്നെ വില 150 ല്‍ എത്തിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉള്ളി ആവശ്യത്തിന് കിട്ടാതായതോടെ വില ഇനിയും ഉയര്‍ത്തി കൊള്ളലാഭം കൊയ്യാനുള്ള വ്യാപാരികളുടെ ശ്രമമാണ് പൂഴ്‌ത്തിവെപ്പ്.
ഇറക്കുമതി ചെയ്ത ഉള്ളി ആവശ്യത്തിന് കിട്ടാനുണ്ടെങ്കിലും ഗുണനിലവാരമില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ വാങ്ങാതിരിക്കുകയാണ്. പെട്ടെന്ന് മോശമാകാത്ത വെള്ളം വറ്റിയ പഴയ ഉള്ളിക്കാണ് ഉയര്‍ന്ന വിലയുള്ളത്. ഇവ ആഴ്ചകളോളം സൂക്ഷിക്കാന്‍ കഴിയും. ഇത്തരം ഉള്ളിയാണ് മൊത്തവ്യാപാരികള്‍ പൂഴ്‌ത്തിവെക്കുന്നത്.
വില കയറിയതോടെ തീന്‍മേശകളില്‍ നിന്നും പ്രധാന ഇനമായ ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. ഉള്ളിവില കുത്തനെ ഉയര്‍ന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. മാവേലി സ്റ്റോറുകള്‍ വഴി ഉള്ളി ന്യായവിലക്ക് ലഭ്യമാക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടും ഇതൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
കാലാവസ്ഥാവ്യതിയാനം മൂലവും പ്രകൃതിക്ഷോഭം മൂലവും കൃഷി നശിച്ചതാണ് ഉള്ളിയുടെ ഉല്‍പ്പാദനം കുറയാന്‍ കാരണമായത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
ഹോര്‍ട്ടി കോര്‍പ്പിന്റെ വില്‍പ്പനകേന്ദ്രങ്ങളിലും ഉള്ളിക്ക് 140 രൂപ വിലയുണ്ട്. വെളുത്തുള്ളിക്ക് 190 രൂപയും ചെറിയ ഉള്ളിക്ക് 160 രൂപയുമാണ് വില. പൊതുമാര്‍ക്കറ്റിലെ വിലയില്‍ ഏറെ വ്യത്യാസമില്ല. സിവില്‍ സപ്ലൈസ് അധീനതയിലുള്ള മാര്‍ക്കറ്റുകളിലും ഏറെ വലിപ്പമുള്ള തൂക്കി ഉള്ളിക്കും തീവിലയാണ്. ഇന്നലെ 150 രൂപക്കാണ് ഇത് വില്‍പ്പന നടത്തിയത്. എന്നാല്‍ ഈ ഭീമന്‍ ഉള്ളിക്ക് ആവശ്യക്കാര്‍ കുറവാണ്. ഈ ഘട്ടത്തില്‍ വില നിയന്ത്രിക്കാതെയും പൂഴ്‌ത്തിവെപ്പിനെതിരെ നടപടി സ്വീകരിക്കാതെയും കേന്ദ്രസര്‍ക്കാറിനെതിരെ മുതലക്കണ്ണിരൊഴുക്കി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.
















