ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടക്കം ഗുരുതര കുറ്റകൃത്യങ്ങളില്‍ നിയമനടപടി വൈകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക പ്രഖ്യാപനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യാത്താകമാനം 1000 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗ വിചാരണയും ശിക്ഷയും ഇനി ഉണ്ടാകും. സ്ത്രീസുരക്ഷയ്‌ക്കു പ്രധാന്യം നല്‍കാനാണു അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത്. രാജ്യത്തെ പല പീഡന കേസുകളിലും വിചാരണ അടക്കം നിയമനടപടികള്‍ വൈകുന്നെന്ന് ആരോപണം ശക്തമാണ്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊന്ന പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കൊടുംക്രിമിനലുകള്‍ക്ക് ശിക്ഷ ലഭിക്കുന്നത് വൈകുന്നതില്‍ പൊതുസമൂഹത്തില്‍ നിന്ന് വന്‍പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.
നേരത്തേ, നിര്‍ഭയ കേസിലെ പ്രതി സമര്‍പ്പിച്ച ദയാ ഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. തൊട്ടുപിന്നാലെ, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ ഒരു ദയാ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു. ബാലപീഡകരോട് കരുണ കാണിക്കരുത്. ഇത്തരത്തിലുള്ള അപേക്ഷകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടെതെന്ന് അദേഹം പറഞ്ഞു. പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അനുവദിക്കരുത്. ഇവര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം പുനഃപരിശോധിക്കണമെന്നും അദേഹം പറഞ്ഞു.
















