ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ ഇല്ലാതെ 1892 തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് അമിത്ഷാ. 2015നുശേഷമാണ് ഇത്രയും തവണ യാത്ര ചെയ്തിട്ടുള്ളത്. ദല്‍ഹില്‍ പാതിരാത്രി 100 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തിനാണ് എസ്പിജി സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയില്‍ എസ്പിജി നിയമഭേദഗതി ബില്‍ അവതരണവേളയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ പ്രതികാര രാഷ്‌ട്രീയമൊന്നും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിക്ക് മാത്രമാണ് ഇനി എസ്പിജി സുരക്ഷയുണ്ടാകൂ എന്നും അറിയിച്ചു. അതേസമയം സോണിയയ്‌ക്കും കുടുംബത്തിനും ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ക്ക് ഇസ്സഡ് പ്ലസ് സുരക്ഷ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 247 തവണ എസ്പിജിയെ അറിയിക്കാതെ രാഹുല്‍ ദല്‍ഹിയില്‍ സഞ്ചരിച്ചിട്ടുണ്ട്. തണുപ്പ് ആസ്വദിക്കാന്‍ പാതിരാത്രി സുരക്ഷയൊഴിവാക്കി ദല്‍ഹി നഗരത്തില്‍ ബൈക്കില്‍ പായുന്നവര്‍ക്ക് എസ്പിജി സുരക്ഷ നല്‍കേണ്ട കാര്യമുണ്ടോയെന്ന് രാഹുലിനെ ലക്ഷ്യമിട്ട് അമിത് ഷാ ചോദിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കിയിരുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത്രയും തവണ മനപ്പൂര്‍വ്വം സുരക്ഷ ഒഴിവാക്കി യാത്ര ചെയ്തിരിക്കുന്നത്. 1991നുശേഷം പ്രിയങ്ക ഗാന്ധി 99 തവണയാണ് വിദേശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഇതില്‍ 78 തവണയും എസ്പിജിയെ അവര്‍ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. 2015നുശേഷം 349 തവണയാണ് പ്രിയങ്ക എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടേയും സ്ഥിതി മറിച്ചല്ല. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു വരെ 600 തവണയാണ് ഇവര്‍ എസ്പിജിയെ ഒഴിവാക്കിയിട്ടുള്ളത്. ഈ യാത്രകളില്‍ സുരക്ഷാ വീഴ്‌ച്ചയുണ്ടായെന്ന ആരോപണവും തെറ്റാണ്. ഇന്റലിജെന്‍സ് ബ്യൂറോ സുരക്ഷാ വിഭാഗം ഡയറക്ടര്‍ സുരക്ഷാ സംവിധാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ രാഷ്‌ട്രീയ പകപോക്കലൊന്നും ഈ വിഷയത്തില്‍ ഇല്ലെന്ന് അമിത്ഷാ ആരോപിച്ചു.
















