1950 ജനുവരി 26 ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്‌മ നിയമപരമായി നിരോധിക്കുകയും, ഏതെങ്കിലും തരത്തില്‍ തൊട്ടുകൂടായ്‌മ ആചരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുവേണ്ടി ഒരു നിയമം പാര്‍ലമെന്റു നിര്‍മിച്ചത് 1955 ല്‍ മാത്രമാണ്. ആ നിയമമാണു തൊട്ടുകൂടായ്‌മ കുറ്റങ്ങള്‍ നിയമം. 1976 ല്‍ പൗരാവകാശ സംരക്ഷണ നിയമം എന്ന് പുനര്‍നാമകരണം ചെയ്തു.
എന്നാല്‍ പട്ടികവിഭാഗക്കാര്‍ക്ക് എതിരെയുള്ള, കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുവാന്‍ ഈ നിയമം പര്യാപ്തമായിരുന്നില്ല! അതിനാല്‍ പാര്‍ലമെന്റ് 1989 ലെ പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ (പീഡന നിരോധനം) നിയമം 11-9-1989 ല്‍ നിര്‍മ്മിച്ചു 30-1-1990 മുതല്‍ ഭാരതത്തില്‍ ജമ്മു കാശ്മീര്‍ ഒഴികെയുളള എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കിയെങ്കിലും ബന്ധപ്പെട്ട ചട്ടങ്ങള്‍ നിര്‍മ്മിച്ചു നടപ്പിലാക്കിയത് 31-3-1995 ല്‍ മാത്രം ആണ് ! ഈ ചട്ടങ്ങള്‍ വീണ്ടും ഭേദഗതി ചെയ്ത 27-6-2018 മുതല്‍ പ്രാബല്യത്തില്‍ വരുത്തി.
പട്ടികജാതികളിലും, പട്ടിക ഗോത്ര വര്‍ഗ്ഗത്തിലുംപെട്ട അംഗങ്ങള്‍ക്ക് നേരെ പീഡന കുറ്റങ്ങള്‍ ചെയ്യുന്നത് തടയുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനുമുള്ള സ്‌പെഷ്യല്‍ കോടതികള്‍ ഏര്‍പ്പെടുത്തുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടി അതിനോട് ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥ ചെയ്യുന്നതിനുമുള്ള ഒരു നിയമമാണിത് !
ഈ നിയമം മൂലവും പട്ടിക വിഭാഗക്കാര്‍ക്ക് എതിരെയുള്ളകുറ്റകൃത്യങ്ങള്‍ ഫലപ്രദമായി, തടയുവാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ നിയമം 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ഭേദഗതി ചെയ്തു. 2015 ല്‍ ഈ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി. 2016 മുതല്‍ രാജ്യം മുഴുവന്‍ (ജമ്മു കശ്മീര്‍ ഒഴികെ) നടപ്പിലാക്കി.
2017 ല്‍ സുപ്രീംകോടതി ഒരു വിധിന്യായത്തിലൂടെ ഈ നിയമം ദുര്‍ബ്ബലപ്പെടുത്തിയപ്പോള്‍ 2018 ല്‍ ഒരു ഭേദഗതി നിയമത്തിലൂടെ കോടതി വിധിയെ മറികടക്കുകയും അതോടൊപ്പം കോടതി വിധിക്ക് എതിരെ ഒരു പുനര്‍ വിചാരണ ഹര്‍ജി നല്‍കി സുപ്രീം കോടതിയുടെ 2017 ലെ വിധിന്യായം റദ്ദാക്കുകയും ചെയ്തു. പ്രസ്തുത ഭേദഗതി നിയമത്തിലൂടെ 1989 ലെ നിയമം എല്ലാ ഭേദഗതികളോടെ 26-8-2018 മുതല്‍ ജമ്മു കാശ്മീരിലും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു !
എന്നാല്‍ കേരള സംസ്ഥാന പോലീസ് മേധാവി മുതല്‍ താഴെ അറ്റം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷം പേരും ഈ നിയമം ശ്രദ്ധാപൂര്‍വ്വം പഠിച്ചിട്ടില്ലെന്ന് വ്യക്തം. സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായ പട്ടികജാതി പീഡന കേസുകള്‍ പോലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും കൈകാര്യം ചെയ്ത രീതിയില്‍ നിന്നും ഇത് നമുക്ക് മനസിലാക്കാവുന്നതാണ്!
ആയതിനാല്‍ ഈ നിയമം എത്രയും വേഗം പോലീസ് ട്രെയിനിംഗ് കോളേജ്, പോലീസ് അക്കാദമി, മറ്റു പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ അക്കാദമി എന്നിവിടങ്ങളില്‍ അടിയന്തിരമായി പഠിപ്പിക്കേണ്ടതാണെന്ന ചിന്താഗതി ഈ നിയമത്തിന്റെ ഗുണഭോക്താക്കളായ പട്ടിക വിഭാഗക്കാര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു !
പട്ടിക വിഭാഗക്കാരെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിര്‍മ്മിച്ച ശക്തമായ ഒരു കവചമാണ് ഈ നിയമം. ഈ വിഭാഗക്കാരുടെ മാഗ്ന കാര്‍ട്ട! എന്നാല്‍ ഇത് നടപ്പില്‍ വരുത്തേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ് !
46 ല്‍ പരം പട്ടിക വിഭാഗ പീഡന കുറ്റകൃത്യങ്ങള്‍ ഈ നിയമത്തില്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്!. ഇത്തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പോലീസിന് സ്വയമേവ കേസ് എടുക്കാവുന്നതാണ്! കോടതിക്ക് വെളിയിലോ കോടതിയിലോ ഒത്തുതീര്‍പ്പ് ഉണ്ടാക്കാവുന്നതുമല്ല! പ്രതികളെ കുറ്റവിചാരണ നടത്തി തീര്‍പ്പാക്കേണ്ടതാണ്! ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണ്! പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ രാജ്യത്തെ ഒരു കോടതിക്കും അധികാരവുമില്ല!
പീഡനവിവരം അറിയാവുന്ന ആര്‍ക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിക്കാം! എഫ്‌ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും പകര്‍പ്പ് അപ്പോള്‍ തന്നെ പരാതിക്കാരന് നല്‍കുകയും വേണം. പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ പീഡന കേസ്സുകള്‍ വിചാരണ ചെയ്യാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ബന്ധപ്പെട്ട സ്‌പെഷ്യല്‍ കോടതിയില്‍ അല്ലെങ്കില്‍ എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ കോടതിയില്‍ ഫയല്‍ ചെയ്യണം.
അതിനുശേഷം കേസ് ഫയല്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. കേസ് അന്വേഷിച്ച് രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. കുറ്റപത്രം ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി കോടതി വിധിന്യായം പ്രഖ്യാപിക്കേണ്ടതാണ്.
എല്ലാ ജില്ലകളിലേയും പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ കോടതിയാണ് സ്‌പെഷ്യല്‍ കോടതി. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ ധാരാളമുള്ള വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഇത്തരം കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ കോടതികളില്‍ പീഡന കേസുകള്‍ നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കേണ്ടതാണ്. പട്ടിക വിഭാഗ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റൊരുകോടതിക്കും നിയമപരമായി അധികാരം ഇല്ല.
ഈ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം മറ്റു നിയമങ്ങളിന്മേല്‍ അധികപ്രഭാവം ഉണ്ടായിരിക്കുന്നതാണ്. ഈ നിയമത്തിന്റെ സ്ഥാനം മറ്റു നിയമങ്ങളുടെ എല്ലാം മീതെയാണ്.
എന്നാല്‍ കേരളത്തിലെ സര്‍വ്വ പോലീസ് ഉദ്യോഗസ്ഥരും, ഭൂരിപക്ഷം കോടതികളും, പ്രോസിക്യൂട്ടര്‍മ്മാരും ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല! അതിന്റെ ഏറ്റവും വലിയ തെളിവാണ് പാലക്കാട് പോക്‌സോ കോടതി വാളയാറില്‍ പട്ടിക ജാതിക്കാരായ സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കേസിലെ വിചാരണയും വിധിന്യായവും.
കേരളത്തില്‍ ഈ നിയമം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് ടഇ മിറ ടഠ ( ജീഅ) അര േപ്രകാരം മണ്ണാര്‍ക്കാട് എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ ചെയ്തിരുന്നു എങ്കില്‍ ഇരയുടെ കുടുംബത്തിന് 825000 രൂപ വീതം നഷ്ടപരിഹാരത്തുക ലഭിക്കുമായിരുന്നു, രണ്ടു തവണകളിലായി.
പട്ടിക വിഭാഗക്കാരുടെ സംരക്ഷണ കവചമായി മോദി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള 2015 ലെ പട്ടികജാതി / പട്ടിക ഗോത്രവര്‍ഗ്ഗ (പീഡനനിരോധനം) (ഭേദഗതി) നിയമത്തിലെ അദ്ധ്യായം കഢ അ പ്രകാരം ഇരകള്‍ക്കും അവരുടെ കുടുംബത്തിനും , സാക്ഷികള്‍ക്കും ന്യായമായി ലഭിക്കേണ്ടിയിരുന്നു യാതൊരു പരിരക്ഷയും ലഭിച്ചില്ല. ഈ നിയമത്തിന് പുല്ലുവില പോലും കല്പിക്കാത്തവര്‍ക്കെതിരെ കേരള സര്‍ക്കാരും കേരള ഹൈക്കോടതിയും കര്‍ക്കശ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.
എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ഈ നിയമം കൈകാര്യം ചെയ്യുന്നവര്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവും കേരള സര്‍ക്കാരും പാലക്കാട് പോക്‌സോ കോടതിയുടെ വിധിന്യായങ്ങള്‍ക്ക് എതിരെ കേരള ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തിരിക്കുന്ന അപ്പീല്‍ കേസുകളില്‍ പോക്‌സോ കോടതിയുടെ വിധിന്യായങ്ങള്‍ റദ്ദാക്കി പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ (പീഡന നിരോധനം) നിയമ പ്രകാരം വാളയാര്‍ പോലീസ് സ്റ്റേഷനില്‍ പുതിയ കേസുകള്‍ പ്രതികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്യണം. സി.ബി.ഐയെക്കൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം മണ്ണാര്‍ക്കാട് എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ കോടതിയില്‍ഫയല്‍ ചെയ്ത് കുറ്റവിചാരണ നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം. ഇരകളുടെ മാതാവിന് അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കുവാനും കേരള സര്‍ക്കാര്‍ മുതിരേണ്ടതാണ്.
ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള അപ്പീല്‍ കേസുകളില്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടുള്ളതായി കാണുന്നുമില്ല ! അതിനാല്‍ ഈ അപ്പീല്‍ കേസുകള്‍ കൊണ്ട് ഇരകള്‍ക്കോ അവരുടെ മാതാവിനോ യാതൊരു ഗുണവുമില്ല. പോക്‌സോ കോടതിയില്‍ കുറ്റവിചാരണ നടത്തിയ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും പ്രതികളെ ഒഴിവാക്കേണ്ടത് ഭരണഘടന അനുച്ഛേദം 20(2) പ്രകാരവും ഇൃജഇ സെക്ഷന്‍ 300 (1)പ്രകാരവും അത്യന്താപേക്ഷിതമാണുതാനും. കാരണം ഒരാളെ ഒരേ കുറ്റത്തിന് ഒന്നില്‍ കൂടുതല്‍ പ്രവശ്യം കുറ്റവിചാരണ നടത്താനോ ശിക്ഷിക്കാനോ പാടുള്ളതല്ല!
(ഹൈക്കോടതി അഭിഭാഷകനും ലോയേഴ്‌സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റുമാണ് ലേഖകന്‍)
















