ഇന്ന് വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിലെ ഏകാദശി. പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ഭക്തിനിര്‍ഭരം ആഘോഷിക്കുന്നത് ഇന്നാണ്. തൃശൂര്ജില്ലയില് തൃപ്രയാറില്‍ തീവ്രാനദീതീരത്താണ് ഭഗവാന് ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമുള്ളത്.
ഏകാദശിയും ആറാട്ടുപുഴപൂരവും തൃപ്രയാറിലെ പ്രധാനവിശേഷങ്ങളാണ്. മീനത്തിലെ പൂരം നാളിലെ ആറാട്ടുപുഴ പൂരത്തിലെ നായകസ്ഥാനമാണ് തൃപ്രയാര്‍ തേവര്‍ക്കുള്ളത്. കര്‍ക്കിടകമാസത്തില്‍ ഭക്തര്‍ നാലമ്പലദര്‍ശനം ആരംഭിക്കുന്നത് ഈ രാമസന്നിധിയില്‍നിന്നാണ്. തുടര്‍ന്ന് ഭരതന് കുടികൊള്ളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളില്‍ പുണ്യപ്രയാണം നടത്തി നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നു.ഏകാദശിനാളില്‍ ഭഗവാനെ കണ്ടുവണങ്ങാനും വ്രതത്തില്പങ്കുകൊള്ളാനും പിറ്റേന്ന് ദ്വാദശിപ്പണസമര്‍പ്പണത്തിനും പ്രസാദമായ ദ്വാദശിഊട്ടിനുമായി പതിനായിരങ്ങളാണ് ഇന്നും നാളെയുമായി ക്ഷേത്രസന്നിയിലെത്തുക. ഏകാദശി പ്രധാനമായും രണ്ടുവിധമാണുള്ളത്. ഭൂരിപക്ഷേകാദശിയും ആനന്ദപക്ഷ ഏകാദശിയും. ഇതില്‍ ഇവരണ്ടും യഥാക്രമം പിതൃപക്ഷ ഏകാദശിയെന്നും ദേവപക്ഷ ഏകാദശിയെന്നും അറിയപ്പെടുന്നു. ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ ബന്ധമുള്ളത് ആനന്ദപക്ഷമാണ്.
കേരളത്തില്‍ ആനന്ദപക്ഷഏകാദശിക്കാണ് ഏറെ പ്രാധാന്യം. ദ്വാദശീബന്ധമുള്ള ഏകാദശിക്ക് ഹരിവാസരം എന്നാണ് പേര്. ഇതാണ് തൃപ്രയാറില്‍ ഏറെ ആചാരപൂര്‍വം ആഘോഷിക്കുന്നത്. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ മരിച്ചാല്‍ വിഷ്ണുലോകം പ്രാപിക്കുമെന്നാണ് വിശ്വാസം. ദശമീബന്ധമുള്ള ഏകാദശിവ്രതം അനുഷ്ഠിക്കുന്നവര്‍ നരകത്തില്‍ പോകുമത്രേ. സാധാരണയായി വിഷ്ണുക്ഷേത്രത്തില്‍ ശുക്ലപക്ഷേകാദശിയാണ് ആചരിക്കുന്നത്. എന്നാല്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൃഷ്ണപക്ഷേകാദശിക്കാണ് പ്രാധാന്യം. മൂര്‍ത്തിത്രയത്തില്‍ ബ്രഹ്മാവ് സൃഷ്ടിയുടേയും വിഷ്ണുപരിപലാനത്തിന്റേയും ശിവന് സംഹാരത്തിന്റേയും ദേവന്മാരാണ്. ശക്തിസമേതനായ ശിവന് തന്നെയാണ് സാക്ഷാല്‍ രാമന് . ശിവനില്‍ മാത്രമേ സംഗമ സൃഷ്ടിസ്ഥിതി സംഹാരകലകള് മൂന്നും ഉള്‍ക്കൊള്ളുന്നുള്ളൂ. അതിനാല്‍ ശ്രീരാമനെ തൊഴുതാല്‍ മൂര്‍ത്തിത്രയത്തെ ദര്‍ശിച്ച ഫലം ലഭിക്കുമത്രേ. ദശാവതാരങ്ങളില്‍ പൂര്‍ണമായിട്ടുള്ളതാണ് ശ്രീരാമാവതാരം. വില്ലാളിവീരന്മാരായി അനേകം ദേവഗണങ്ങളുണ്ടെങ്കിലും രാമബാണത്തിന്റെ ശക്തി ഒന്നുവേറെത്തന്നെയാണ്. തൃപ്രയാര്‍ ഒഴികെയുള്ള ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖചക്രഗദാ ഭുജധാരിയായ വിഷ്ണുവിന്റെ രൂപത്തിലാണ് ബിംബം. എന്നാല്‍ തൃപ്രയാര്‍ ദേവര്‍ അഥവാ തൃപ്രയാറപ്പന് ശംഖ്, ചക്രം, അക്ഷമാല, ചാപം എന്നിങ്ങനെ ധരിച്ച രൂപത്തിലാണ് തീവ്രാനദിയുടെ തീരത്ത് കുടികൊള്ളുന്നത്.
ശംഖും ചക്രവും വിഷ്ണ്വാത്മകവും അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. വൈഷ്ണവര്‍ക്കെന്നപോലെ ശക്ത്യുപാസകര്‍ക്കും ഏകാദശിവ്രതാനുഷ്ഠാനം ശ്രേയസ്കരമാണെന്ന സങ്കല്‍പ്പത്തെ സ്പഷ്ടീകരിക്കുന്നതാണ് ശ്രീരാമചന്ദ്രന്റെ പീഠത്തിന്മേല്തന്നെ വലത്തും ഇടത്തുമായി ശ്രീഭഗവതിയേയും ഭൂമീദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. തൃപ്രയാറപ്പന്റെ ശിവചൈതന്യംമൂലമാണ് ഇവിടെ കറുത്തപക്ഷഏകാദശി പ്രധാനമായത്. ഏകാദശിനാളിലെ ഭഗവാന്റെ നിര്‍മാല്യദര്‍ശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്. ഏകാദശിനാളില്‍ രാത്രിയില്‍ ഭഗവാന് ദ്വാദശിസമര്‍പ്പണമുണ്ട്. ഈസമയം ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് പ്രധാനമാണ്. ഏകാദശിത്തലേന്ന് നടക്കുന്ന ദശമിവിളക്കിന് പ്രധാനപ്രതിഷ്ഠയായ ശ്രീരാമന് പകരം ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനെയാണെങ്കിലും വിളക്ക് സമര്‍പ്പിക്കുന്നത് തൃപ്രയാര്‍ തേവര്‍ക്കാണ്.ഇഹലോകവാസവും പരലോകമോക്ഷപ്രാപ്തിയുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.
ഏകാദശിയുടെ തലേന്ന് ഒരിക്കലെടുക്കണം. കട്ടിലിന്മേലോ മെത്തയിലോ കിടക്കരുത്. ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം. എണ്ണതേച്ചുകുളിക്കരുത്. വിഷ്ണുക്ഷേത്രദര്‍ശനം കഴിഞ്ഞ് തുളസീതീര്‍ഥം സേവിച്ച് വ്രതം ആചരിക്കണം. ക്ഷേത്രത്തില്‍ നാമംജപിച്ച് പ്രദക്ഷിണം നടത്തണം. അരിഭക്ഷണം അരുത്. ഭക്ഷണം നിര്‍ബന്ധമുള്ളവര്‍ക്ക് ഗോതമ്പ്,ചാമ മുതലായ ധാന്യങ്ങള്‍ കഞ്ഞിവച്ചു കുടിക്കാം. വേവിച്ച കിഴങ്ങുകള്‍, ചെറുപയര്‍ മുതലായ ഫലങ്ങള്‍ എന്നിവയുമാവാം. അതും വളരെ കുറച്ച്. താംബൂലചര്‍വണം ഉപേക്ഷിക്കണം. ഭഗവല്‍നാമജപം, പുരാണപാരായണം, വിഷ്ണുക്ഷേത്രസന്നിധികളില്‍ വിശ്രമം ഇങ്ങനെയായിരിക്കണം പകല്‍. ഉറങ്ങാന്‍ പാടില്ല. ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ. ചുരുക്കത്തില്‍ ശുദ്ധഉപവാസം. ദ്വാദശിനാളില്‍ നേരത്തെ കുളിച്ച് വിഷ്ണുദര്‍ശനം ചെയ്തശേഷം മാത്രമേ പാരണകഴിച്ച് ഉപവാസം അവസാനിപ്പിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: