തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞിരിക്കുകയാണ് സിപിഎം. വിശ്വാസികളെ പാര്‍ട്ടിയ്‌ക്കൊപ്പം തിരിച്ചെത്തിക്കാന്‍ എല്ലാ തന്ത്രവും പയറ്റുകയാണ് ഈ മണ്ഡലമകര വിളക്ക് കാലത്ത് പാര്‍ട്ടി. ശബരിമല സംബന്ധിച്ച റിവ്യൂഹര്‍ജി നടപടികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി ഉത്തരവിനു തൊട്ടുപിന്നാലെ യുവതി പ്രവേശം സിപിഎം വിലക്കിയിരുന്നു. യുവതികളെ തടയാന്‍ പോലീസിനു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ശബരിമല വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച നേതാവ്. ഇപ്പോഴാകട്ടെ വിശ്വാസികള്‍ക്കായി സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു വന്‍പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ദിനംപ്രതി വന്നുനിറയുന്നത് ശബരിമല സംബന്ധിച്ച ചെറുതുംവലുതുമായ വിവരങ്ങള്‍. ശബരിമല വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ തന്നെ മന്ത്രി നിയോഗിച്ചിട്ടുണ്ട്. തന്റെ ശബരിമല യാത്ര സംബന്ധിച്ച ചിത്രങ്ങളും വിഡീയോകളും പേജില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഒപ്പം,ശബരിമലയ്‌ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങളും വിവരങ്ങളും വിശദമായി നല്‍കാനും നിര്‍ദേശം.
ശബരിലയില്‍ വിരിവയ്‌ക്കാനുള്ള സൗകര്യം അപര്യാപ്തമെന്ന ചാനല്‍ വാര്‍ത്ത പുറത്തുവന്നതോടെ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തി. ശബരിമല സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, ഫ്‌ലൈഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലാണ് വിരിവയ്‌ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചുണ്ട്. കൂടാതെ അന്നദാന മണ്ഡപത്തിന് സമീപമായി 1000 പേര്‍ക്ക് വിരി വയ്‌ക്കാവുന്ന താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു. ത്രിവേണി പാലം മുതല്‍ ഗണപതി ക്ഷേത്രം വരെ താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചു.ഇതിനെല്ലാം പുറമേ ബേയ്‌സ് ക്യാമ്പായ നിലയ്‌ക്കലില്‍ 9000 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു. സുപ്രീം കോടതി ഉത്തരവിനു ശേഷം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഭൂരിപക്ഷവും ശബരിമലയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്.















