വിഡ്ഢിത്തം ഒരു കുറ്റമല്ല. അതിനെതിരെ യുഎപിഎ ചുമത്തണമെന്നൊക്കെ പറയുന്നത് ശരിയുമല്ല. എല്ലാ ശരികേടുകള്‍ക്കുള്ളിലും ഒരു ശരി മറഞ്ഞിരിക്കുന്നു എന്ന് ഗ്രീസിലെ പ്രശസ്തന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ആ മഹാവ്യക്തിയെപ്പോലും വിഷംകൊടുത്തു വകവരുത്തുകയായിരുന്നു ശരികളുടെ തമ്പുരാക്കന്മാരായ ഔദ്യോഗിക വൃന്ദം. പിന്നെ ഇപ്പോഴത്തെ കഥയെന്തു ചൊല്ലാന്‍!
ചിലയാളുകള്‍ ചിലതു പറഞ്ഞാല്‍ അതിന്റെ ഭാവാര്‍ഥം നോക്കി വ്യാഖ്യാനിക്കാനാണ് പലര്‍ക്കും മിടുക്ക്. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു, പറയാനുള്ള കാരണത്തില്‍ ഒളിഞ്ഞു കിടപ്പതെന്ത് എന്നൊന്നും ആരും അന്വേഷിക്കില്ല. മുന്‍വിധിയുടെ മുള്ളാണി തറച്ച ഗദപ്രയോഗം നടത്താനാണ് താല്‍പ്പര്യം കൂടുതല്‍. അങ്ങനെയാണ് വലിയൊരു തത്വശാസ്ത്രത്തിന്റെ ചെപ്പേടുകള്‍ തുറക്കാന്‍ തുനിഞ്ഞിറങ്ങിയ മന്ത്രിപ്രവരനെ സകലരും വളഞ്ഞിട്ട് ആക്രമിക്കുന്നത്.
കാര്യം വണ്‍ ടു ത്രി ഫെയിം ആണെങ്കിലും സംഗതികളൊക്ക മണി മണി പോലെയാണ് ടിയാന്‍ വിവരിക്കുക. അതൊരു സിദ്ധിയാണ്. ഭൂമിയിലേക്ക് പോകാന്‍ നേരം’ഇതും കൂടി വെച്ചോ’ എന്ന് പറഞ്ഞ് ദൈവം ഏല്‍പിക്കുന്ന ഗിഫ്റ്റ് ആണ് മേപ്പടി സിദ്ധി. നാട്ടിലുള്ള പ്രജകള്‍ക്കത്രയും കൊടുക്കാനുള്ളതല്ല അത്. ചിലര്‍ക്ക് കിട്ടിയിട്ടും കാര്യമില്ല. ഏതെങ്കിലും മൂലയ്‌ക്ക് അത് പൊടിപിടിച്ചു കിടക്കും.
മേപ്പടി മന്ത്രിപ്രവരന്‍ ആയത് നീറ്റായി പ്രയോഗിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് സ്വന്തം നാട്ടിലെ ഒരു സംസ്ഥാനതല പരിപാടിയില്‍ അദ്ദേഹം ഒരു താത്വികവിശകലനത്തിന്റെ പൊന്‍രേണുക്കള്‍ പടര്‍ത്തിയത്. സംസ്ഥാന സഹകരണ വാരാഘോഷ ഉദ്ഘാടനവേളയിലായിരുന്നു അത്. നോക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനവും. തന്റെ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ ഗവേഷണ ചിന്തുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇതില്‍പരം മഹനീയവേള വേറെയുണ്ടോ?
‘നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്…’ എന്ന് നൂറുകണക്കിനു പേരെ സാക്ഷി നിര്‍ത്തി അദ്യം തന്റെ ഗവേഷണ പടുത്വം നിവര്‍ത്തിവെച്ചു. വേദിയില്‍ മഹാരഥന്‍മാരും മറ്റും ഇരിക്കുമ്പോഴായിരുന്നു ഇത്. ആരും എതിരഭിപ്രായം പറഞ്ഞില്ല; തിരുത്താന്‍ ശ്രമിച്ചുമില്ല. പക്ഷേ, ആലോചിച്ചു നോക്കിന്‍. അതില്‍ ശരിയില്ലേ? ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം ഒരര്‍ഥത്തില്‍ മന്ത്രിപ്രവരന്റെ കാഴ്ചപ്പാടില്‍ തെളിഞ്ഞു വരുന്നതല്ലേ?
അമ്മയുടെ വിശുദ്ധമായ ഗര്‍ഭപാത്രത്തില്‍ നിന്ന് കുശുമ്പും കുന്നായ്‌മയും പ്രതികാരവും ആക്ഷേപവും മറ്റും മറ്റും നിറഞ്ഞ ഈ വിശാല ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഒരവസാനം അവിടെ ഉണ്ടാവുന്നില്ലേ? ഒരര്‍ഥത്തില്‍ അതൊരു അന്തരിക്കലല്ലേ? പുതിയ തുടക്കത്തിലേക്കൊരു കൂടുമാറല്‍. പകുതി തുറന്ന വാതില്‍ പാതിയടച്ചതെന്നു പറയാറില്ലേ ചിലര്‍? പറയുന്നയാളുടെ കാഴ്ചപ്പാടനുസരിച്ചാവുമത് എന്നല്ലേയുള്ളൂ. ഇതും അതുപോലെ തന്നെ. ജനനം ഒരര്‍ഥത്തില്‍ മരണം!
നെഹ്‌റു ജനിച്ചതിന്‍ ശേഷം നേടിയതൊക്കെയും അദ്ദേഹത്തിന്റെ നിസ്തന്ദ്രവും ഉദാത്തവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. എന്നുവെച്ചാല്‍ മന്ത്രിപ്രവരന്റെ നോട്ടത്തില്‍ ഒരന്തരിക്കലിനു ശേഷം. ഒരുപാട് കോശങ്ങള്‍,ശ്ലേഷ്മ സ്തരം, ചോര അങ്ങനെയങ്ങനെ ഒട്ടേറെ സംഗതികള്‍ പ്രസവസമയത്ത് നശിച്ചുപോവുന്നുണ്ട്, അന്തരിക്കുന്നുണ്ട്. അതിനെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല എന്നു മാത്രമല്ല ആരും അതോര്‍ക്കുന്നതുപോലുമില്ല. വാവകളെ വാരിയെടുക്കുന്നതതോടെ മറ്റതൊക്കെ നാഷണല്‍ വെയ്സ്റ്റ്! അവശരെ ,ആലംബഹീനരേ, ദുര്‍ബലരേ… എന്നു വേണ്ട നിസ്സഹായരെ കൈപിടിച്ചുയര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഒരു ജനസേവകന്‍ എത്ര ഉദാത്തമായാണ് അടിസ്ഥാന കാര്യങ്ങള്‍ കാണുന്നതെന്ന് നോക്കിന്‍! താത്വികവും ശാസ്ത്രീയവും ജൈവികവുമായ രാസപരിണാമങ്ങളെ എത്ര ഗവേഷണ പടുത്വത്തോടെയാണ് അദ്യം വെളിപ്പെടുത്തുന്നത്.
ലോകം ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലാത്ത ഈ ഗവേഷണരീതിക്കല്ലേ നോബല്‍ സമ്മാനം കൊടുക്കേണ്ടത്. ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകള്‍ക്കെങ്കിലും കഴിയുമല്ലോ. ലോകത്തിന് വെളിച്ചം നല്‍കിയ പലതും ഈ ‘ഠാ’ വട്ടത്തു നിന്നായിരുന്നു എന്നത് പരമസത്യമല്ലേ? ചുരുങ്ങിയ പക്ഷം സംസ്ഥാനത്തെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനെങ്കിലും ശുപാര്‍ശ ചെയ്യേണ്ടതാണ്. ലോക ബോക്‌സിങ് താരം മുഹമ്മദലിയുടെ മലപ്പുറം വേരുകള്‍ കണ്ടെത്തിയ മന്ത്രിപ്രവരന്റെ അടുത്ത ചങ്ങായിയായി ഇരിക്കാന്‍ പരമ യോഗ്യത നേടിയ മന്ത്രിയെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിയാവുക. വെറുതെയാണോ നമ്മുടേത് ദൈവത്തിന്റെ ‘പെഷ്യല്‍’ നാടായത്.
…………………………………………………………………………………..
ഒരു മുന്‍കൂര്‍ ജാമ്യമാണേ. ഇന്നത്തെ കാലത്ത് ഇതില്ലാതെ നോ രക്ഷ. ‘ഡെക്കാണ്‍ക്രോണിക്ക്ള്‍’ എന്ന ആംഗലേയ പത്രം മേല്‍ സൂചിപ്പിച്ച കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും നവം: 18 ന്റെ ലക്കത്തില്‍ ഒരു കാര്‍ട്ടൂണ്‍ നല്‍കിയിട്ടുണ്ട്. ആയത് കണ്ടപ്പോള്‍ മന്ത്രി ഉവാചയും അതുംകൂടി കൂട്ടിക്കെട്ടിയാല്‍ എങ്ങനെയിരിക്കും എന്നൊരു ചിന്ത. ന്നാല്‍ അങ്ങന്യാവട്ടെ. കൊയപ്പണ്ടോ?
















